Friday, June 30, 2017

നെയ്മർ : കാനറിപ്പടയിൽ തണലില്ലാതെ വളർന്ന കാനറികിളി



ഓരോ യുവതാരവും ടീമിൽ അരേങ്ങേറുമ്പോൾ അവർക്ക് തണലേകാൻ സീനിയർ താരങ്ങളായ ഒരു പിടി മികച്ച താരങ്ങളുണ്ടാകും.ഇപ്പോൾ ഉദാഹരണത്തിന് ജീസസിനെ തന്നെ എടുക്കുക , ജീസസിന് തണലേകാൻ ഒരു നെയ്മർ ഉണ്ടായിരുന്നു.അരങ്ങേറ്റ കാലത്ത് അവരുടെ ടീമുകളിൽ ക്രിസ്ത്യാനോയും മെസ്സിയും ഇതേ തണൽ അനുഭവിച്ചവർ.എന്നാൽ നെയ്മറുടെ സ്ഥിതി അങ്ങനെ ആയിരുന്നില്ല.

മെസ്സി അർജന്റീന ടീമിലേക്ക് പിറന്നു വീണത് താരസമ്പന്നവും സിസ്റ്റമാറ്റികുമായ ടീമിലേക്ക് ആയിരുന്നു.ക്രിസ്ത്യാനോ പോർച്ചുഗൽ ടീമിലേക്ക് വരുന്നത് പോർച്ചുഗീസ് ഫുട്‌ബോളിന്റെ സുവർണകാലത്തായിരുന്നു.മികച്ച ടീമിനൊടൊപ്പവും സൂപ്പർതാരങ്ങളുടെയും തണലിൽ വളർന്നു വരാനുള്ള സാഹചര്യം ഇരുവർക്കുമുണ്ടായിരുന്നു.എന്നാൽ നെയ്മറുടെ സാഹചര്യം ഇരുവരിൽ നിന്നും നേരെ വിപരീതമായിരുന്നു. നെയ്മർ വന്നത് ബ്രസീലിയൻ ഫുട്ബോളിന്റെ സുവർണ തലമുറകളുടെ കാലഘട്ടത്തിന് ശേഷമായിരുന്നു.അതായത് ബ്രസീലിയൻ ഫുട്‌ബോളിന്റെ ഒരു തലമുറയിൽ നിന്നും മറ്റൊരു തലമുറയിലേക്കുള്ള ട്രാൻസിഷൻ നിന്നു പോയൊരു അവസ്ഥയിലായിരുന്നു നെയ്മറുടെ സെലസാവോയിലേക്കുള്ള വരവ്.തന്റെ പ്രതിഭയോട് തെല്ലും നീതി പുലർത്താത്ത റോബീന്യോയുടെയും അഡ്രിയാനോയുടെയും പരിക്കിനടിമപ്പെട്ട കകയുടെയും കാരണം കൊണ്ടാകാം 2014 വരെയെങ്കിലും നീണ്ടു നിൽക്കേണ്ട അവരുടെ സുവർണ തലമുറ 2010 കളുടെ അവസാനത്തോടെ തീർത്തും പുതുയുഗ-യുവ തലമുറക്ക് വഴിമാറി കൊടുക്കേണ്ടി വന്നത്.
അതുകൊണ്ട് തന്നെ 2011 മുതൽ , അതായത് അരങ്ങേറ്റം മുതൽ കൗമാര-യുവ താരങ്ങളൊടൊപ്പം ടീമിന്റെ ഉത്തരവാദിത്വം മുഴുവൻ പേറുന്നത് നെയ്മർ എന്ന പയ്യനിലായിരുന്നു.മെസ്സിക്ക് 2005 മുതൽ 2008 വരെ റിക്വൽമിയുടെ കീഴിലുള്ള താരസമ്പമായ അർജന്റീന ടിമിലും ക്രിസ്ത്യാനോക്ക് 2003 മുതൽ 2006 വരെ ഫിഗോയുടെ കീഴിലുള്ള പോർച്ചുഗൽ ടീമിലും യുവതാരമെന്ന നിലയിൽ ലഭിച്ച തണലും സ്വാതന്ത്ര്യവും നെയ്മർക്ക് ലഭിച്ചിട്ടില്ല എന്നർത്ഥം.

അരങ്ങേറ്റം മുതൽ നെയ്മർ ബ്രസീൽ ടീമിനെ ചുമക്കുകയാണ്.കൗമാര പ്രായത്തിൽ തന്നെ ഫുട്‌ബോൾ രാജാക്കൻമാരുടെ ഉത്തരവാദിത്വം മുഴുവൻ ചുമലിലേറ്റിയ നെയ്മർക്ക് ടിറ്റെ കാലഘട്ടം വന്നതോടെയാണ് കുറച്ചെങ്കിലും ആശ്വാസം വന്നതെന്ന് സാരം.

ഇനി നെയ്മർ കളിച്ച ഇന്റർനാഷനൽ ടൂർണമെന്റ് തന്നെയെടുക്കാം.

🌑 നെയ്മർ ഇന്റർനാഷനൽ ടൂർണമെന്റ് 

1 . 2011 കോപ്പാ അമേരിക്ക 
വയസ്സ് - 19

മൽസരങ്ങൾ - 4
ഗോളുകൾ - 2
അസിസ്റ്റ് - 1

ബ്രസീലിയൻ ഇതിഹാസങ്ങളുടെ സുവർണ്ണ തലമുറകൾ 2010 ഓടെ അവസാനിച്ചതോടെ കൗമാര-യുവ താരങ്ങളെ വച്ച് ബ്രസീലിയൻ പുതുയുഗത്തിന് തുടക്കം കുറിച്ച മെനിസസ് ടീം കെട്ടിപ്പടുത്തത് നെയ്മർ എന്ന പതിനെട്ടുകാരനെയും ഗാൻസോ പാറ്റോ തുടങ്ങിയ യുവതാരങ്ങളെയും മുൻനിർത്തിയായിരുന്നു.
ആദ്യ ഇന്റർനാഷനൽ ടൂർണമെന്റിലേക്ക് കാലെടുത്ത വച്ച നെയ്മറെ ഉപയോഗിക്കുന്നതിൽ മെനസസിന് പിഴച്ചപ്പോൾ ക്വാർട്ടറിൽ പരാഗ്വെക്കെതിരെ സമനില വഴങ്ങിയതോടെ നെയ്മറെ പിൻവലിക്കുകയായിരുന്നു മൽസരത്തിൽ നിന്നും മെനിസസ്.നെയ്മറെ മാത്രമല്ല ഗാൻസോ പാറ്റോ തുടങ്ങിയ താരങ്ങളെയും പിൻവലിച്ചതോടെ ഷൂട്ടൗട്ടിൽ സമ്മർദ്ദത്തിലായ കാനറികൾ പരാഗ്വെക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നു.

 ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാൽ നെയ്മറുടെ സാന്നിധ്യം ഇല്ലാതെയായിരുന്നു ബ്രസീൽ ഷൂട്ടൗട്ടിനെ അഭിമുഖീകരിച്ചത്.നെയ്മർ ഗാൻസോ  പാറ്റോ തുടങ്ങിയ കൗമാര താരങ്ങളെ മെനിസസ് കയറ്റിയത് തീർത്തും വിഡ്ഢിത്തമായ തീരുമാനമായിരുന്നു.

2. 2013 കോൺഫെഡറേഷൻ കപ്പ്
വയസ്സ് - 21

മൽസരങ്ങൾ - 5
ഗോളുകൾ - 4
അസിസ്റ്റ് - 6 ( 2 റീബൗണ്ട് )

ഫൈനൽ - 1 ഗോൾ + 2 അസിസ്റ്റ് 
(1 റീബൗണ്ട്) 

നെയ്മർ വരവറിയിച്ച ടൂർണമെന്റ്.22 ആം റാങ്കിലുള്ള  ശരാശരി സംഘത്തെ ഒറ്റയ്ക്ക് തോളിലേറ്റി നെയ്മർ നടത്തിയ പോരാട്ടത്തിൽ യൂറോ ഫൈനലിസ്ലുകളും കോപ്പാ ചാമ്പ്യൻസും ഒന്നാം റാങ്കുകാരായ ലോക ചാമ്പ്യൻസും തകർന്നടിഞ്ഞു.
സ്പെയിനിന്റെ ടികി-ടാകയെ അടിച്ചു തകർത്തത് നെയ്മർ എന്ന അൽഭുത പ്രതിഭയായിരുന്നു.
നെയ്മർ മുഴുവനായും ബ്രസീലിനോടൊപ്പം കളിച്ച ഏക ടൂർണമെന്റ്. കളിച്ച ഓരോ മൽസരത്തിലും നെയ്മറുടെ വ്യക്തമായ ആധിപത്യം പ്രകടമായിരുന്നു.അതിൽ സമ്പൂർണ്ണ വിജയം കൈവരിച്ച് ടീമിന് കിരീടം ചൂടികൊടുത്തു അതും ടൂർണമെന്റ് ഗോൾഡൻ ബോൾ നേട്ടത്തോടെ.

3. 2014 ലോകകപ്പ് 
വയസ്സ് - 22

മൽസരങ്ങൾ - 5
ഗോളുകൾ - 4
അസിസ്റ്റ് -1

സുനിഗയെന്ന പേപ്പട്ടിയുടെ ക്രൂരതയിൽ തകർന്നത് ബ്രസീലിയൻ സ്വപ്നങ്ങൾ.നെയ്മറിന്റെ സാന്നിധ്യം എത്രത്തോളം നമുക്ക് വിലപ്പെട്ടതാണെന്ന് അറിയിച്ചു തന്ന ടൂർണമെന്റ്..

4. 2015 കോപ്പാ അമേരിക്ക
വയസ്സ് -23

മൽസരങ്ങൾ - 2
ഗോളുകൾ - 1
അസിസ്റ്റ് - 1

വീണ്ടും സുനിഗയും ഗുണ്ടകളുടെയും നിരന്തരം ഫൗളുകളിൽ മനം മടുത്ത് പ്രകോപിതനായപ്പോൾ നാല് മൽസര ബാൻ ബ്രസീലിന്റെ കോപ്പാ-കോൺഫെഡ് പ്രതീക്ഷകൾ തല്ലികെടുത്തി.നെയ്മർ അസാന്നിധ്യം വീണ്ടും ഫുട്‌ബോൾ ലോകം തിരിച്ചറിഞ്ഞു.

കരിയർ ടോട്ടൽ കോപറ്റേറ്റീവ് ടൂർണമെന്റ് സ്റ്റാറ്റസ്

ടൂർണമെന്റ് - 4
മൽസരങ്ങൾ - 16
ഗോൾസ് - 11
അസിസ്റ്റ് - 9 ( 2 റീബൗണ്ട്)

റീബൗണ്ട് അസിസ്റ്റുകൾ ഒഴിവാക്കാം.എന്നിരുന്നാലും നാല് ടൂർണമെന്റുകളിൽ പതിനാറ് മൽസരങ്ങളിൽ നിന്നായി പതിനൊന്ന് ഗോളുകളും ഏഴ് അസിസ്റ്റുകളുമാണ് നെയ്മറുടെ കോംപറ്റേറ്റീവ് ടൂർണമെന്റുകളിലെ സമ്പാദ്യം.

ഒരു കോൺഫെഡറേഷൻ മാത്രമായിരുന്നു നെയ്മർ കാനറികളോടൊപ്പം മുഴുനീളെ കളിച്ച ടൂർണമെന്റ്.കോപ്പയിൽ പത്തൊൻപതുകാരന് ഷൂട്ടൗട്ടിന് കോച്ച് അവസരം നൽകിയതുമില്ല.ബാക്കി മൂന്നിലും നെയ്മറിന്റെ അസാന്നിധ്യത്തിൽ കാനറികൾ വൻ പരാജിതരായി.നെയ്മർ ബ്രസീലിന്റെ നട്ടെല്ലാണ് , ഹൃദയമാണ് , തലച്ചോറാണ് എന്നതിന് ഇതിലും വലിയ തെളിവുകൾ ഇല്ല.

നെയ്മർ ഇല്ലെങ്കിൽ ബ്രസീൽ എവിടെ വരെ? എന്ന ചോദ്യമാണ് ടിറ്റെക്ക് മുന്നിൽ ഇനിയുള്ള വലിയ വെല്ലുവിളി. അത് മറികടക്കാൻ ആവശ്യമായ തന്ത്രങ്ങളും പദ്ധതികളും ടിറ്റെ പ്രയോഗിക്കാൻ തുടങ്ങിയിരിക്കുന്നു. അടുത്ത ലോകകപ്പിന് മുന്നെ തന്നെ നെയ്മറെ കളിപ്പിക്കാതെ വിജയങ്ങൾ ഏറെ കൊയ്യാനായാൽ അത് തന്നെയാകും ടിറ്റെയുടെ വിജയവും ആരാധകരുടെ ആശ്വാസവും..

Danish Javed Fenomeno

Tuesday, June 27, 2017

ടർക്കിഷ് പോരാട്ടവീര്യം മറികടന്ന റോണോ ഗോൾ



ടർക്കിഷ് ഫുട്‌ബോളിന്റെ സുവർണ തലമുറയായിരുന്നു അന്നൊരു സായാഹ്നത്തിൽ ബ്രസീലിനെ നേരിട്ടത്.സെമിയിൽ വരെ തങ്ങളുടെ വിസ്മയ കുതിപ്പിന് ദൈവം ആയുസ്സ് നിശ്ചയിച്ചിട്ടുള്ളതായതു കൊണ്ടാകാം അവർക്ക് ബ്രസീലിനെ കിട്ടിയത്.2000 യൂറോയിൽ ഒരു മിന്നലാട്ടം പോലെ കണ്ടു മറഞ്ഞ ഓർമ്മകൾ മാത്രമായിരുന്നു എനിക്ക് ടർകിഷ് ഫുട്‌ബോൾ ടീമിനെ കുറിച്ച് അറിവുണ്ടായിരുന്നത്.
അപ്രവചനിയത മുഖമുദ്രയാക്കിയ ഇതിഹാസ തുല്ല്യനായ വല കാക്കുന്ന പരുക്കൻ ഗോളി റുസ്തു. ഗോളടിവീരനായ നായകൻ ഹകൻ സുകുർ വിംഗുകളിലൂടെ കുതിച്ചു പായുന്ന ഹസൻ സാസ് എന്ന പ്ലേമേക്കർ
ഡിഫൻസിലെ കരുത്തുറ്റ സാന്നിധ്യങ്ങളായ ഹകൻ ഉൻസാൾ
വ്യത്യസ്ത ഹെയർസ്റ്റൈലിനുടമയായ ഉമിത് ഡവാല തുടങ്ങി നിരവധി മികച്ച താരങ്ങളടങ്ങുന്ന ടീം അക്കാലത്തെ ഇറ്റലിയെയും ജർമനിയെയും വെല്ലുന്ന താരനിരയുള്ള യൂറോപ്യൻ വമ്പൻമാർ ആയിരുന്നെന്ന് പറഞ്ഞാൽ ഒരു പക്ഷേ ഇന്നത്തെ തലമുറ വിശ്വസിക്കില്ല.ഇറ്റലിയൻസിനേക്കാൾ പരുക്കനായ പ്രതിരോധാത്മക ശൈലിയും കൂട്ടത്തോടെയുള്ള ആക്രമണ ശൈലിയും സ്വായത്തമാക്കിയ അന്നത്തെ തുർക്കികളുടെ പ്രതിരോധത്തെ ഒരൊറ്റ മുന്നേറ്റത്തിലൂടെ കീഴടക്കുകയായിരുന്നു ഫുട്‌ബോൾ പ്രതിഭാസം.
സിൽവയിൽ നിന്നും ബോൾ സ്വീകരിച്ചു തുർക്ക് ഡിഫൻസിനെ ഒന്നടങ്കം കബളിപ്പിച്ച് മികച്ച ഡ്രീബ്ലിംഗിലുടെ മുന്നേറിയ റോണോ പ്രയാസകരമായ ആംഗിളിൽ നിന്നും പോസ്റ്റിന്റെ ഇടതുവശത്തെ കോർണറിലേക്കൊരു ഷോട്ട് , റുസ്തുവിനെ പോലെ മുഴു നീള ഡൈവ് ചെയ്യുന്ന പ്രഗൽഭനായ ഗോളിക്ക് മുന്നിൽ അപ്രാപ്യമായിരുന്നു അങ്ങനെയൊരു ഗ്രൗണ്ടറിനുള്ള പോസിബിലിറ്റി.പക്ഷേ റോണോയുടെ ഷോട്ടിന് മുഴുനീളെ ഡൈവ് ചെയ്ത റുസ്തുന് ബോൾ എത്തിപ്പിടിക്കാനിയിരുന്നില്ല.1998
ലെ സെമിയിൽ പ്രീ - ഇഞ്ചേർഡ് റൊണാൾഡോ വാൻഡർസാറിന്റെയും ഡിബോയറുടെയും നേതൃത്വത്തിലുള്ള കേളികെട്ട നെതർലാന്റ്സിന്റെ പ്രതിരോധത്തെ മറികടന്ന് ഗോളടിച്ചതിനേക്കാൾ മനോഹരമായിരുന്നു സെമിയിൽ തുർക്കിക്കെതിരെയുള പോസ്റ്റ്-ഇഞ്ചേർഡ് റൊണാൾഡോയുടെ മാരകമായ ആ ഫിനിഷിംഗ്..എനിക്ക് അനുഭവപ്പെട്ടത്..

ടർക്കിഷ് ഫുട്‌ബോൾ സാന്നിധ്യം 2000ങ്ങളിൽ ഞാൻ അടുത്തറിഞ്ഞിരുന്നുവെങ്കിലും 2002 ലോകകപ്പിലായിരുന്നു അവരുടെ പോരാട്ടവീര്യം ശരിക്കും അനുഭവിച്ചറിഞ്ഞിരുന്നത്.2002 ലോകകപ്പിന് ശേഷം പിന്നീടൊരു ലോകകപ്പിൽ പന്തുതട്ടാൻ ഓട്ടോമൻ സാമ്രാജ്യത്തിന്റെ പിന്തുടർച്ചാവാകാശികൾക്ക് കഴിയാതെ പോയത് ഫുട്‌ബോൾ ലോകത്തെ സംബന്ധിച്ച് നിരാശാജനകമാണ്.കരുത്തർ ഏറെയുള്ള യൂറോപ്യൻ ഫുട്ബോളിൽ ലോകകപ്പിലേക്ക് 13 ടിക്കറ്റേയുള്ളൂ എന്നതും തുർക്ളുടെ ലോകകപ്പ് പ്രവേശനത്തിന് തടസ്സമായി.ജപ്പാൻ ലോകകപ്പിലെ സൂപ്പർ താരങ്ങളടങ്ങിയ അവരുടെ സുവർണ്ണതലമുറ കൊഴിഞ്ഞു പോയിരുന്നെങ്കിലും
തുടർന്ന് വന്ന തലമുറയും മോശക്കാരായിരുന്നില്ല. 2008 യൂറോയിൽ വിസ്മയ പ്രകടനം കാഴ്ച്ചവെച്ച സൂകുറിന്റെ പിൻമുറക്കാർക്ക് കരുത്തേകി റുസ്തു റെക്ബർ എന്ന ഇതിഹാസ ഗോൾ കീപ്പർ അപ്പോഴും അനിഷേധ്യനായി ഓട്ടോമൻ സാമ്രാജ്യത്തിന്റെ വല കാക്കാനുണ്ടായിരുന്നു.ജർമനിയെ സെമിയിൽ വിറപ്പിച്ച ശേഷമായിരുന്നു അവർ കീഴടങ്ങിയത്.ടർകിഷ് ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ട് ഏടുകളായ 2002 ലോകകപ്പിലും 2008 യൂറോയിലും റുസ്തുവിന്റെ നിർണായകമായ സംഭാവനകൾ ഉണ്ടായിരുന്നു.
ഹാമിദ്-ഹാലിദ് ആൾട്ടിൻ ടോപ്പ് സഹോദരൻമാർ, മെഹമത് ടോപ്പൽ , ടുറാൻ , സാൻലി , ഇനാൻ , 2008 യൂറോയിലെ ലാസ്റ്റ് മിനിറ്റ് കില്ലർ ഗോൾ സ്കോറർ സെമീഹ് സെൻതുർക്ക് തുടങ്ങിയ പ്രതിഭാധ്നർ ഏറെ പിറവിയെടുത്തത് 2008 യൂറോയിലായിരുന്നെങ്കിലും പിന്നീട് നടന്ന അവസാന രണ്ട് ലോകകപ്പിലും യോഗ്യത നേടാനായില്ല.നിലവിൽ റഷ്യൻ ലോകകപ്പിൽ ക്രോട്ടുകൾക്കും ഐസ്ലാൻഡിനും പിറകിൽ മൂന്നാമതാണ് തുർക്കികൾ.ശേഷിച്ച നാല് മൽസരങ്ങളും ജയിച്ചാൽ അവർക്ക് മോസ്കോ ടിക്കറ്റ് ഉറപ്പിക്കാം.വെല്ലുവിളികൾ നിറഞ്ഞ മൽസരങ്ങളാണ് വരാനരിക്കുന്നതെങ്കിലും റഷ്യൻ ലോകകപ്പിൽ തുർക്കിയുടെ പ്രവേശനത്തിനായി കാത്തിരിക്കുന്നു.

തുടരെ രണ്ടാം ലോകകപ്പ് സെമിയിലും വിജയഗോളടിച്ച് റൊണോ ഞാനടക്കമുള്ള ആരാധകർക്ക് നൽകിയ സന്തോഷവും ആഹ്ളാദവും ചില്ലറയായിരുന്നില്ല.98 ലെ ഫ്രഞ്ച് ലോകകപ്പിലെ ഡച്ചിനെതിരെയുള്ള ആ പാതി രാത്രിയും ജപ്പാൻ-കൊറിയ ലോകകപ്പിലെ തുർക്കികൾക്കെതിരെയുള്ള ആ സായാഹ്നവും ജീവനുള്ളിടത്തോളം കാലം എന്റെ മനസ്സിൽ നിലനിൽക്കും.മനസ്സിൽ നിന്നും മായാത്ത എക്കാലത്തെയും സുന്ദരമായ ഓർമ്മകളാണത്.
കാനറികളെ തുടർച്ചയായ രണ്ടാം ലോകകപ്പിലും ഫൈനലിലെത്തിച്ച ആ പ്രതിഭാസ ഗോളിന് വയസ്സ് ഒന്നര പതിറ്റാണ്ട് തികഞ്ഞിരിക്കുന്നു.
Danish Javed Fenomeno

Monday, June 19, 2017

സാഞ്ചസ് വന്നു കളി മാറി , ചെമ്പടക്ക് ജയം



Danish Javed Fenomeno
Confederation Cup 2017

കാമറൂൺ - ചിലി പോരാട്ടം ഓർമകളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ 1998 ലോകകപ്പിലെ സലാസിന്റെയും സമറാനോയുടെയും ചിലി പാട്രിക് എംബോമ എന്ന കാളകൂറ്റന്റെ കാമറൂണും ഏറ്റുമുട്ടിയ ആദ്യ റൗണ്ട് പോരാട്ടമായിരിക്കും ഓർമയിലെത്തുക.അലക്സ് സോംങിന്റെ അമ്മാവനായിരുന്ന റോബർട്ട് സോംഗടക്കമുള്ള രണ്ട് കാമറൂൻ താരങ്ങൾക്ക് റെഡ് കാർഡ് കണ്ട മൽസരത്തിൽ വന്യമായ ആഫ്രിക്കൻ മെയ്കരുത്ത് പ്രകടമായിരുന്നു.സമറാനോയിലൂടെ ലഭിച്ച ഫ്രികിക്ക് അതി മനോഹരമായി ചിലിയുടെ സിയേറ ആഫ്രിക്കൻ സിംഹങ്ങളുടെ വലയിലെത്തിച്ചപ്പോൾ എംബോമയിലൂടെയായിരുന്നു മില്ലയുടെ പിൻതലമുറക്കാരുടെ മറുപടി.തുടർന്ന് മൂന്ന് സമനിലകളുമായി രണ്ടാം റൗണ്ടിൽ കടന്ന ചിലി റോണോ പ്രതിഭാസത്തിന്റെ ബ്രസീലിനു മുന്നിൽ തകർന്നടിയുകയായിരുന്നു.

ഏതാണ്ട് രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറം വീണ്ടുമൊരു കാമറൂൺ ചിലി പോരാട്ടം നടക്കുമ്പോൾ പഴയ മൽസരത്തിന്റെ പോരാട്ടവീര്യമില്ലായിരുന്നു.തുടർച്ചയായി രണ്ട് കോപ്പാ അമേരിക്കാ വിജയങ്ങൾ ചിലിയെ ലോകഫുട്ബോളിലെ തന്നെ അതിശക്തരായ ഫുട്‌ബോൾ ടീമുകളിലൊന്നാക്കി മാറ്റിയിരിക്കുന്നു.
സലാസിനോ സമറാനോക്കോ സിയേറക്കോ നേടാനാകാതെ പോയത് സ്വന്തമാക്കിയവരാണ് സാഞ്ചസും ഇസ്ലയും വിദാലും വർഗാസുമടങ്ങുന്ന സാന്റിയാഗോയിലെ ഇന്നത്തെ പുതു തലമുറ.അതുകൊണ്ട് തന്നെ എല്ലാ മേഖലയിലും കരുത്തുറ്റതായിരുന്നു ചിലിയൻ ടീം.നേരേ മറിച്ച് വർഷങ്ങൾ കഴിയുന്തോറും ലോകകപ്പിൽ ആദ്യമായി ക്വാർട്ടർ ഫൈനലിൽ കടന്ന ചരിത്രമുള്ള ആഫ്രിക്കൻ രാഷ്ട്രമായ കാമറൂന്റെ നിലവാരം കുറഞ്ഞു വരുകയായിരുന്നു.മില്ലയും സോംഗും എംബോമയും കടന്നു പോയതോടെ സാമുവൽ എറ്റുവിന്റെ ഒറ്റ ചിറക് കൊണ്ട് മാത്രം കളിച്ച കാമറൂൺ ദ്രോഗ്ബ - ടൂറെ മാരുടെ ഐവറി കോസ്റ്റിന്റെയും മുൻതാരി- എസ്സിയൻമാരുടെ ഘാനയുടെയും ദീയൂഫിന്റെ സെനഗലിന്റെയും അബൂട്രികയുടെ ഈജിപ്തിന്റെയും അൾജീരിയയുടെയും ടൂണീസ്യയുടെയും പുതു തലമുറകൾക്ക് മുന്നിൽ പിറകോട്ടടിക്കുകയായിരുന്നു.നീണ്ട പതിനഞ്ച് വർഷങ്ങൾക്ക് ശേഷം ഇരുണ്ട ഭൂഖണ്ഡത്തിന്റെ അധിപൻമാരായി വീണ്ടും അവർ വൻകരാ ചാമ്പ്യൻഷിപ്പിനെത്തുമ്പോൾ ഫുട്‌ബോൾ ലോകത്തെ നടുക്കിയ മുഖമായ മാർക്ക് വിവിയൻ ഫോയെ ഓർക്കാത്തവർ വിരളമായിരിക്കും.2003 ലെ കോൺഫെഡറേഷൻ കപ്പിൽ സെമിയിൽ ജപ്പാനെതിരെ കളിക്കിടയിൽ കുഴഞ്ഞുവീണ് മരിച്ച കാമറൂണിന്റെ മധ്യനിരയിലെ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചിരുന്ന വിവിയൻ ഫോ എന്ന കഠിനാധ്വാനിയായ താരത്തിന്റെ മങ്ങാത്ത ഓർമ്മകൾ ഇന്ന് ഓരോ കോൺഫെഡറേഷൻ കപ്പ് വരുമ്പോഴും നമ്മളിൽ വേട്ടയാടപ്പെടുമെന്ന് തീർച്ച.

ആഫ്രിക്കൻ സിംഹങ്ങളുടെ നിരയിൽ പഴയതു പോലെ പരിചിതമായ മുഖങ്ങൾ ഏറെയില്ല ഒരു വിൻസന്റ അബൂബക്കറെന്ന  ഫോർവേഡിലേക്ക് മാത്രം ചുരുങ്ങുന്ന മുന്നേറ്റം.ഇസ്ല വിദേൽ വർഗാസിലൂടെ തുടക്കം മുതൽ ആക്രമണ ഫുട്‌ബോളാണ് ചിലി നടപ്പിലാക്കിയത്.മികച്ച പൊസഷനോടെ ഷോർട്ട് പാസ്സുകളും ലോംഗ് പാസ്സുകളുമായി മുന്നേറുന്ന അവരുടെ ശൈലി ഈ കൊൺഫെഡറേഷൻ കപ്പിൽ ലാറ്റിനമേരിക്കൻ ഫുട്‌ബോളിന്റെ ഏക പ്രതിനിധികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നു.

ലോക ഫുട്‌ബോളിൽ അണ്ടർറേറ്റഡ് താരങ്ങളിലൊരാളായ പ്രത്യക്ഷത്തിൽ വലതു വിംഗറുടെ റോളിൽ കളിച്ച ഇസ്ലയെന്ന വിംഗ്ബാക്കിന്റെ നീക്കങ്ങളായിരുന്നു തുടക്കത്തിൽ കാമറൂണിന്റെ താളം തെറ്റിച്ചത്.മധ്യനിരയിൽ വിദാലിന്റെ മുന്നേറ്റനിരയിലേക്കുള്ള കൃത്യതയാർന്ന പാസ്സുകൾ കൂടിയായപ്പോൾ ഗോളി ഒൺടോയക്ക് പിടിപ്പതു പണിയായിരുന്നു.
പക്ഷേ അവസരങ്ങൾ മുതലാക്കുന്നതിൽ വർഗാസും ഫുൻസെലിഡയും പരാജയപ്പെട്ടപ്പോൾ ആശ്വസിച്ചത് കാമറൂൺ ഡാഫൻസ് തന്നെയായിരുന്നു.
വർഗാസിന്റെ ഷോട്ട് തുടക്കത്തിൽ തന്നെ പോസ്റ്റിലിടിച്ചും ഫുൻസിലഡയുടെ ക്ലോസ് റേഞ്ച് ഷോട്ട് തടുത്തും വിദാലിന്റെ സുന്ദരമായൊരു ത്രൂ പാസ്സിൽ പിറന്ന വർഗാസിന്റെ ഓഫ്സൈഡ് ഗോളും നിർഭാഗ്യത്തിന്റെ രൂപത്തിൽ ചിലിയെ ലീഡ് നേടുന്നതിൽ നിന്നും തടഞ്ഞിരുന്നു. ഇന്നത്തെ ദിവസം ചിലിയുടേതായിരിക്കില്ല എന്ന് തോന്നിച്ച ആദ്യ പകുതി.മറുഭാഗത്ത് ചിലിയൻ ഡിഫൻസിന്റെ പിഴവ് മുതെലെടുക്കാനും അബൂബക്കർ നയിക്കുന്ന കാമറൂണുകാർക്ക് കഴിഞ്ഞില്ല.അബൂബക്കറിന്റെ കൗണ്ടർ അറ്റാക്കിൽ പിറന്നൊരു ഷോട്ട് ബ്രാവോയുടെ അഭാവത്തിൽ വല കാത്ത ഗോളി ഹെരേരയുടെ കയ്യിൽ നിന്നും വഴുതിയെങ്കിലും അപകടകരമായൊരു ക്ലിയറൻസിലൂടെ പരിചയസമ്പന്നനായ ഗോൺസാലോ ഹാര രക്ഷക്കെത്തുകയായിരുന്നു.

രണ്ടാം പകുതിയിലും വൻ പൊസഷൻ മേധാവിത്വത്തോടെ കളം അടക്കിവാണ ചിലിക്കാർക്ക് പക്ഷേ ഗോൾ മാത്രം അകന്നു നിന്നു.ജൻമം കൊണ്ട് അർജന്റീനക്കാരനും കർമ്മം കൊണ്ട് സ്പാനിഷ്കാരനുമായ കോച്ച്  അന്റോണിയോ പിസ്സിക്ക് വിശ്രമം നൽകിയ സൂപ്പർ താരം സാഞ്ചസിനെ തന്നെ ഇറക്കേണ്ടി വന്നു.സാഞ്ചസ് വന്നതോടെ ചിലിയൻ മുന്നേറ്റങ്ങൾ കൂടുതൽ വേഗം കൈവരിച്ചു.മധ്യനിരയിൽ വിദാലിനു പണി കുറഞ്ഞു.ഇടതു വിംഗിലൂടയുള്ള സാഞ്ചസിന്റെ മുന്നേറ്റത്തിലൂടെ പിറന്ന കൃത്യതയാർന്നൊരു ക്രോസിൽ ലയൺസിന്റെ പ്രതിരോധം ഭേദിച്ച് തല വെച്ച് വിദാലിന്റെ ഹെഡ്ഡർ ഗോളോടെ ചിലി  കൊൺഫെഡറേഷൻ കപ്പ് ചരിത്രത്തിലാദ്യമായി തങ്ങളുടെ ഗോൾ സ്വന്തമാക്കി.തുടർന്ന് ഇഞ്ചുറീ ടൈമിൽ വർഗാസ് ടീമിന്റെ രണ്ടാം ഗോൾ നേടിയെങ്കിലും ഫുൾ ക്രെഡിറ്റും ആഴ്സനലിന്റെ പ്ലേമേക്കർക്കായിരുന്നു.സാഞ്ചസ് ഡിഫന്ററെയും ഗോളിയെയും കബളപ്പിച്ചടച്ച ഷോട്ടിൽ റീബൗണ്ടിൽ നിന്നായിരുന്നു വർഗാസ് തന്റെ മുപ്പത്തിനാലാം കരിയർ ഗോൾ സ്വന്തമാക്കിയത്.

ചിലിയൻ ഇതിഹാസ താരമായ സമറാനോയുടെ റെക്കോർഡിനൊപ്പമെത്താനും ഇതോടെ വർഗാസിനായി.എക്കാലത്തെയും മികച്ച ചിലി ഗോൾ സ്കോറർ സമറാനോയുടെ പങ്കാളിയായിരുന്ന മറ്റൊരു ചിലിയൻ ഇതിഹാസതാരം സലാസാണ്.37 ഗോളുമായി സാഞ്ചസും സലാസിന്റെ റെക്കോഡിനൊപ്പമുണ്ട്.വരും മൽസരങ്ങളിൽ ഒരു ഗോൾ കൂടി നെടാനായാൽ സാഞ്ചസിന് സലാസിനെ മറികടക്കാം.

രണ്ട് അസിസ്റ്റുകളുമായി ഇന്നത്തെ താരം സാഞ്ചസാണ്.സാഞ്ചസ് വന്നതോടെയാണ് കളി തങ്ങളോടെ വരുതിയിലാക്കാൻ ലാറ്റിനമേരിക്കയുടെ ചെമ്പടക്ക് കഴിഞ്ഞത്.പക്ഷേ മുഴുവൻ സമയം കളിച്ച മധ്യനിരയുടെ നെടുതൂണായ വിജയ ഗോളടിച വിഡാൽ ആയിരിക്കാം കളിയിലെ താരം.
സാഞ്ചസ്-വിദാൽ-വർഗാസ് ത്രയം ഫുട്‌ബോൾ ലോകത്തെ അപകടകാരികളായ കൂട്ട്കെട്ടായി മാറികഴിഞ്ഞു.കഴിഞ്ഞ രണ്ട് കോപ്പയിലും ഈ ത്രയത്തിന്റെ ഡൊമിനേഷനായിരുന്നു കണ്ടത്.ഇത്തവണ കോൺഫഡറേഷൻ കപ്പിലും ഇവരുടെ മേധാവിത്വം തുടരുമെന്ന് പ്രതീക്ഷിക്കാം.
ഇവരിലൂടെ കോൺഫെഡറേഷൻ കപ്പും ചിലിയൻ ആരാധകർ സ്വപ്നം കാണുന്നു.

ഗ്രൂപ്പിൽ അട്ടിമറി സൃഷ്ടിക്കാൻ കാമറൂണിനോ ഓസ്ട്രേലിയക്കോ കഴിയില്ലെന്നുറപ്പ്.വരുന്ന ചിലി-ജർമനി മൽസരം ഗ്രൂപ്പ് ജേതാക്കളെ നിശ്ചയിക്കുന്ന മൽസരമാകും.
#Danish_javed_Fenomeno

Saturday, June 17, 2017

ആദ്യ ജയം റഷ്യക്ക് , ഇത്തവണയെങ്കിലും സോവിയറ്റ് നഷ്ടപ്രതാപം വീണ്ടെടുക്കുമോ?




Danish Javed Fenomeno
Confederation Cup Special

റഷ്യ എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരിക സോവിയറ്റ് യൂണിയൻ എന്നായിരിക്കും.യൂറോപ്യൻ ഫുട്‌ബോളിൽ മഹത്തരമായൊരു ഫുട്‌ബോൾ പാരമ്പര്യം പടുത്തുയർത്തിയ ചരിത്രമുള്ള സോവിയറ്റ് യൂണിയന്റെ പതനവും വിഭജനവും സോവിയറ്റ് ഫുട്‌ബോളെന്ന ഫുട്‌ബോൾ സംസ്കാരത്തിന്റെ തകർച്ച കൂടിയായിരുന്നു.ഒരു കാലത്ത് ലോക ഫുട്‌ബോളിലെ കിടയറ്റ ടീമായിരുന്ന സോവിയറ്റായിരുന്നു പ്രഥമ യൂറോ കപ്പ് സ്വന്തമാക്കിയതെന്ന് പറഞ്ഞാൽ ഇന്നത്തെ തലമുറ വിശ്വസിക്കില്ല.ജർമനിയോ സ്പെയിനോ ഫ്രാൻസോ അല്ല ഏറ്റവുമധികം തവണ യൂറോപ്യൻ കപ്പിൽ ഫൈനലിൽ കടന്ന ടീം മറിച്ച് ഇന്നത്തെ ഉക്രൈൻ മുതൽ ഉസ്ബെക്ക് വരെയടങ്ങിയ സോവിയറ്റ്  റിപ്പബ്ലികാണെന്നറിയുമ്പോഴാണ് അവരുടെ കാൽപ്പന്തുകളിയിലെ ശക്തിയും പാരമ്പര്യവും പുതു തലമുറയ്ക്ക് മനസ്സിലാവുക.സ്ലാവൻ ഫുട്‌ബോൾ സംസ്കാരത്തെ പോലെ തന്നെ യുഎസ്എസ്ആർ ഉം കീറി മുറിച്ചപ്പോൾ കീവും മോസ്കോയും ടിബിലിസിയും വിവിധ പതാകകൾക്ക് കീഴിലായി , കോക്കസസിനും കാസ്പിയനിനും അവകാശികളേറെയായി , ഒരേ നാടിന് വേണ്ടി കളിച്ച ലെവ് യാഷിനും ഒലെഗ് ബ്ലോഗിനും വ്യത്യസ്ത രാജ്യങ്ങളുടെ ഇതിഹാസതാരങ്ങളായി മാറിയപ്പോൾ നഷ്ടം സംഭവിച്ചത് കാൽപ്പന്തു ലോകത്തിനായിരുന്നു.പാരമ്പര്യമേറെയുള്ള സോവിയറ്റ് ഫുട്‌ബോൾ സംസ്കാരവും നൂറ്റാണ്ടോളം കളിച്ച പരിചയസമ്പത്തിന്റ ബലത്തിൽ ആർജ്ജിച്ചെടുത്ത സുന്ദരമായൊരു ഫുട്‌ബോൾ ശൈലിയും ചരിത്ര താളുകളിൽ മറഞ്ഞതോടെ റെഡ് ആർമിയുടെ പിന്തുടർച്ചാവകാശികളാകാൻ നിയോഗിക്കപ്പെട്ട രാഷ്ട്രങ്ങളായിരുന്നു റഷ്യയും ഉക്രെയിനും.പക്ഷേ  നിരാശാജനകമായിരുന്നു ഇരു രാജ്യങ്ങളുടെയും ഫുട്‌ബോൾ വളർച്ച.പഴയ സോവിയറ്റ് ഫുട്‌ബോളിന്റെ യാതൊരു വിധ ഇംപാക്റ്റും യൂറോപ്പിലോ ലോകഫുട്ബോളിലോ ഉണ്ടാക്കിയെടുക്കാൻ ഇരുവർക്കും കഴിഞ്ഞില്ല. മറുവശത്ത് സ്ലാവൻ സംസ്കാരത്തിന്റെ പ്രതിനിധികളായിരുന്ന ക്രൊയേഷ്യ താരതമ്യേനെ ഇരു രാജ്യങ്ങളെയും അപേക്ഷിച്ച് ലോക ഫുട്‌ബോളിലെ തന്നെ ശക്തിദുർഗമായ വളരുകയായിരുന്നു.

ഒരൊറ്റ മൽസരം കൊണ്ട് ലോകകപ്പിലെ സുവർണ പാദുകം കരസ്ഥമാക്കിയ വൺ മാച്ച് വണ്ടർ ഒലങ്കോ സാലങ്കോയിലും ഷെവ്ചെങ്കോയുടെ ഉക്രെയിനിലെ ചെറു കാലഘട്ടവും ആന്ത്രേ അർഷാവിനും പാവല്ല്യൂചെങ്കോയും തകർത്താടിയ 2008 യൂറോയിലും ഒതുങ്ങി നിൽക്കുന്നു ആധുനിക ഫുട്‌ബോളിൽ പഴയ സോവിയറ്റ് ഫുട്‌ബോളിന്റെ ശേഷിപ്പുകളുടെ ഓർമ്മകൾ.

ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ അവസരം ലഭിച്ച യാഷിന്റെയും ടോൾസ്റ്റോയിയുടെയും ലെനിന്റെയും നാട്ടുകാർക്ക് ലോക ഫുട്‌ബോളിൽ തങ്ങളുടെ മേൽവിലാസം ശക്തിപ്പെടുത്താനുള്ള അവസരം തന്നെയാണ് 2018 ൽ കൈവന്നിരിക്കുന്നത്.
ലോകകപ്പിന്റെ ഡ്രസ് റിഹേഴ്സൽ ടൂർണമെന്റായ "മിനി ലോകകപ്പ്" എന്നറിയപ്പെടുന്ന ഫിഫ കോൺഫെഡറേഷൻ കപ്പിന് ആതിഥേയത്വം വഹിക്കുന്ന റഷ്യക്ക് നിരവധി രാഷ്ട്രീയപരമായ വെല്ലുവിളികളു ശത്രുതയും അഭിമുഖീകരിക്കുന്ന ഈ ഘട്ടത്തിൽ ലോകകപ്പിന് മുമ്പായി സംഘാടന മികവ് കൂടി തെളിയക്കേണ്ടത് അത്യന്താപേക്ഷിതമാണ്.മാത്രവുമല്ല വരുന്ന ലോകകപ്പാവുമ്പോഴേക്കും കരുത്തുറ്റ ടീമായി മാറുകയെന്ന ലക്ഷ്യവും അവർക്കുണ്ട്.മെക്സികോയും പോർച്ചുഗലും ന്യൂസിലാന്റുമടങ്ങുന്ന ഗ്രൂപ്പിൽ പ്രതീക്ഷിച്ച പോലെ തന്നെ റഷ്യക്കൊരു കടുത്ത എതിരാളിയേ ആയിരുന്നില്ല താരതമ്യേനെ ഡിഫൻസീവ് ഫുട്‌ബോളിന്റെ വക്താക്കളായ ന്യൂസിലാന്റ്.സത്യം പറഞ്ഞാൽ ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ ചെയ്ത വിഡ്ഢിത്തത്തിൽ കോൺഫെഡറേഷൻ കപ്പിന് ഓഷ്യാനിയ മേഖലയിൽ നിന്നും വളരെ സിമ്പിളായി യോഗ്യത നേടിയ ടീമാണ് ന്യൂസിലാന്റ്.ഓഷ്യാനിയയിലെ ശക്തിയായ ഓസ്ട്രേലിയ എഷ്യൻ ഫെഡറേഷനിൽ അംഗമായതോടെ ഫലത്തിൽ ഓഷ്യാനിയയിൽ നിന്നും രണ്ടു ടീമുകൾക്ക് അവസരം ലഭിച്ചു.

മികച്ച പൊസഷനോടെ ആക്രമണ ഫുട്‌ബോൾ കെട്ടഴിച്ചുവിട്ട റഷ്യക്കാർക്ക് മുന്നിൽ കിവി പട ഒരു എതിരാളിയെ ആയിരുന്നില്ല.കിവി ഗോൾ കീപ്പർ സ്റ്റെഫാൻ മരിനൊവിച്ചിന്റെ മികച്ച സേവുകൾ കൂടി ഇല്ലായിരുന്നേൽ മൽസരഫലം കൂടുതൽ എകപക്ഷീയമായേനെ.ഗ്ലുഷ്കോവ് സാം ദോവ് ഗൊലോവിൻ തുടങ്ങിയവരുടെ തുടർച്ചയായ നീക്കങ്ങൾ കിവി ബോക്സിൽ പരിഭ്രാന്തി പരത്തി.ഗൊലോവിന്റെ ഗോളെന്നുറച്ച ഷോട്ട് തുടക്കത്തിൽ തട്ടിയകറ്റി ഓഷ്യാനക്കാരുടെ രക്ഷക്കെത്തിയതും മരിനോവിച്ചായിരുന്നു.
ബോക്സിന് മുന്നിലുണ്ടായ കൂട്ടപൊരിച്ചിലിനിടെ ദിമിത്രി പൊലോസിന്റെ ഹൈ ബോൾ മാർക് ചെയ്യാതെ നിന്ന ഗ്ലഷ്കോവിന് തളികയലെന്ന വണ്ണം ലഭിച്ചപ്പോൾ ഗോളിക്ക് മുകളിലൂടെ ചിപ്പ് ചെയ്തെങ്കിലും വലയിലേക്ക് നീങ്ങിയ ബോൾ ഓടിയെത്തിയ ഡിഫന്റർ ബോക്സല്ലിൽ തട്ടി ഗോളിൽ കലാശിക്കുകയായിരുന്നു.

തുടർന്ന് രണ്ടാം പകുതിയിൽ വാസിന്റെയും പൊലൊസിന്റെയും ഗോൾശ്രമങ്ങൾ വിഫലമാക്കിയ മരിനോവിച്ചിന് സാംദൊവിന്റെ നീക്കത്തിന് മുന്നിൽ പിഴച്ചു.സാംദോവിന്റെ പാസിൽ പെനാൽറ്റിയ ഏരിയയിൽ നിന്നും ക്ലോസ് റേഞ്ചിൽ സോളോവായിരുന്നു ഗോൾ സ്കോറർ.സെന്റ് പീറ്റേഴ്സ് ബർഗിൽ അപ്രതീക്ഷിതമായതൊന്നും സംഭവിച്ചില്ല.എകപക്ഷീയമായി തന്നെ സോവിയറ്റ് ഫുട്‌ബോളിന്റെ പുതിയ വക്താക്കൾ ഉദ്ഘാടന മൽസരം വ്ളാദിമിർ പുടിന്റെ സാന്നിധ്യത്തിൽ ഗംഭീരമാക്കി.

റഷ്യൻ വിജയം സമ്മർദ്ദത്തിലാക്കിയിക്കുന്നത് പോർച്ചുഗലിനെയും മെക്സികോയെയുമാണ്.നാളെയാണ് ഇരുവരും ഏറ്റുമുട്ടുന്നത്.മറ്റൊരു മൽസരത്തിൽ ആഫ്രിക്കൻ സിംഹങ്ങളായ കാമറൂണുമായിട്ടാണ് കോപ്പാ ജെതാക്കളായ ചിലിയുടെ പോരാട്ടം.

ന്യൂസിലാന്റിനെതിരായ ഈ വിജയം റഷ്യൻ ഫുട്‌ബോളിന്റെ ടൂർണമെന്റിലെ കുതിപ്പിന് കരുത്തു പകരട്ടെ.2008 യൂറോയിലെ കറുത്ത കുതിരകളായി മാറിയ സോവിയറ്റ് പോരാട്ട വീര്യം ഈ കോൺഫെഡറേഷൻ കപ്പിലും അലയടിക്കട്ടെ.അർഷാവിനെ പോലെ പാവല്ല്യുചെങ്കോയെപോലെ ചെർസക്കോവിനെപോലെ പുതു റഷ്യൻ തലമുറയിലെ താരങ്ങൾ പിറക്കാനൊരു വേദിയായി ഈ ടൂർണമെന്റ് മാറട്ടെ. സോവിയറ്റ് ഫുട്‌ബോളിന്റെ പുതിയ വക്താക്കൾ ഉണരട്ടെ.ഫുട്‌ബോൾ ലോകത്തിന് ഇനിയും നഷ്ടപ്പെടുത്തിക്കൂടാ പഴയ സോവിയറ്റ് ഫുട്‌ബോൾ പാരമ്പര്യം.
#Danish_Javed_Fenomeno

Thursday, June 15, 2017

ലിറ്റിൽ മജീഷ്യൻ : - 

~ ഇന്ററിന്റെ നഷ്ടം ലിവർപൂളിന്റെ നേട്ടം ~



Article By : Danish Javed Fenomeno
(www.danishfenomeno.blogspot.com)

(പോസ്റ്റ് വായിക്കുക ഷെയർ ചെയ്യുക)

ആധുനിക ഫുട്‌ബോൾ വാണിജ്യവൽക്കരണത്തിന് കീഴടങ്ങിയെങ്കിലും 2010 കളോടെ ലോകമെമ്പാടും സോഷ്യൽ മീഡിയകളുടെ കടന്നുവരവോടെ കാൽപ്പന്തു ലോകം  സ്റ്റാറ്റസുകളുടെയും വിലയിരുത്തലുകളുടെയും ലോകത്ത് സജീവമായി കഴിഞ്ഞിരുന്നു.മുമ്പ് തങ്ങളുടെ പ്രിയ ടീമിനെയും താരങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ പത്രത്തിലൂടെയോ ചാനലിലൂടെയോ മാത്രമറിഞ്ഞിരുന്ന ആരാധകർക്ക് ഇഷ്ട താരങ്ങളെ പ്രമോട്ട് ചെയ്യാനുള്ള വേദി കൂടിയായി നൂതന സമൂഹ മാധ്യമങ്ങൾ മാറി.ഫുട്‌ബോൾ ലോകത്തെ ഈ മാറ്റം വളർന്നു വരുന്ന കൗമാര കളിക്കാരുടെ കരിയറിനെ സഹായിക്കുകയും പ്രതികൂലമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്.ഒരു കൗമാര താരം പിറവിയെടുത്താൽ ആ താരത്തെ "ഹൈപ്പ്" ചെയ്ത് മുൻ കാല ഇതിഹാസതാരങ്ങളുമായി താരതമ്യം ചെയ്തും ലോക മാധ്യമങ്ങളും കാൽപ്പന്തു വിദഗ്ധരും ഞാനും നിങ്ങളടക്കമുള്ള ആരാധകരുമടങ്ങുന്ന ഫുട്‌ബോൾ ലോകം അവരുടെ കരിയർ വളർച്ചയിൽ ഗുണകരമേയും ദോഷകരമായും നിർണായക പങ്കു വഹിക്കുന്നു.ആരാധക പിന്തുണ കാരണം പ്രശ്സതി വാനോളം ഉയരുമ്പോൾ ഇവർ വൻനേട്ടങ്ങളിലേക്ക് കുതിക്കുന്നു.എന്നാൽ ഇത്തരം ഹൈപ്പുകൾ മറ്റു ചിലരെ ഒന്നടങ്കം സമ്മർദ്ദക്കയത്തിലേക്ക് തള്ളിവിടുന്ന പ്രവണതയുമുണ്ട് , ഈ കാലഘട്ടത്തിലത് സ്വാഭാവികം മാത്രം.അതിനു ഏറ്റവും മികച്ച ഉദാഹരണങ്ങളായിരുന്നു പൗളോ ഹെൻറികെ ഗാൻസോ , അലക്സാന്ദ്രോ പാറ്റോ , ഹെൻറിക്വെ , ഡാമിയാവോ തുടങ്ങിയ ബ്രസീൽ യുവ താരങ്ങൾ.പൊട്ടെൻഷ്യൽ ഉള്ള മികച്ച ടാലന്റഡ് താരങ്ങളായിട്ടും സമ്മർദ്ദത്തിനടിമപ്പെടുകയായിരുന്നു  ക്രിയാത്മകതയും സാങ്കേതികത്തികവും ഏറെയുള്ള നിരവധിയായ ബ്രസീലിയൻ യുവ നക്ഷത്രങ്ങൾ.

ഗാൻസോ സാന്റോസിന്റെ പ്രതിഭാധ്നായ പ്ലേമേക്കറായി കാൽപ്പന്തുലോകത്തേക്ക് പിച്ചവെക്കുമ്പോൾ ലോകത്തെ പല പ്രമുഖ മാധ്യമങ്ങളും ഗാൻസോയെ "ദ നെക്സ്റ്റ് കക്കാ" എന്നായിരുന്നു വിശേഷിപ്പിച്ചത്.
ഡാമിയാവോയുടെയും സ്ഥിതി വ്യത്യസ്തമല്ല.സെലസാവോയിൽ റൊണാൾഡോ പ്രതിഭാസത്തിന്റെയും അഡ്രിയാനോ ഫാബിയാനോമാരുടെയും വിടവാങ്ങലിന് ശേഷം മികച്ചൊരു സ്ട്രൈകറുടെ അഭാവം നിഴലിച്ച വർഷങ്ങളിലായിരുന്നു ഫുട്‌ബോൾ മാധ്യമങ്ങൾ അടുത്ത
" റൊണാൾഡോ" എന്ന് വരെ അമ്പരപ്പിക്കുന്ന വിശേഷണം ചാർത്തി കൊടുത്ത ഡാമിയാവോയുടെ വരവ്.2011 അണ്ടർ 20 ലോകകപ്പിൽ ഗോൾഡൻ ബോൾ-ബൂട്ട് സ്വന്തമാക്കി ഒരു ഇടിമിന്നൽ പോലെ മറഞ്ഞ ഹെൻറിക്വെയുടെയും അവസ്ഥ മറിച്ചായിരുന്നില്ല.പൊട്ടൻഷ്യലുണ്ടായിട്ടും സമ്മർദ്ദത്തിനടിമപ്പെട്ട് കൗമാരകാലത്തെ തങ്ങളുടെ പ്രതിഭാസ്പർശം മേൽപറഞ്ഞ താരങ്ങൾക്ക് വികസിപ്പിച്ചെടുക്കാനാകാതെ പോയതും ഇത്തരത്തിലുള്ള ലോക മാധ്യമങ്ങളുടെയും ഫുട്‌ബോൾ ലോകത്തെയും ഓവർ ഹൈപ്പ്മാനിയ കളുടെ പിടിയിലമർന്നുപോയത് കൊണ്ടാകാം.
പക്ഷേ ഈ സമ്മർദ്ദക്കയത്തിൽ നിന്നും രക്ഷപ്പെട്ട് ഉയരങ്ങളിലേക്ക് പറന്ന താരങ്ങളും നിരവധി.നിലവിൽ ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരമായ നെയ്മർ , മാർക്വിനോസ് , വില്ല്യൻ , കാസെമീറോ ,  മൗറ എന്നിവരിൽ തുടങ്ങി ഗബ്രിയേൽ ജീസസ് വരെയുള്ളവർ അതിനുത്തമ ഉദാഹരണങ്ങളാണ്.

" ദ നെക്സ്റ്റ് റൊണാൾഡീന്യോ" എന്ന് വരെയുള്ള വമ്പൻ ഹൈപ്പുകൾക്കും ചർച്ചകൾക്കും വിശേഷണങ്ങൾക്കും നെയ്മറോടൊപ്പം തന്നെ വിധേയമായൊരു താരം റിയോയുടെ തെരുവുകളിൽ രൂപപ്പെട്ടു വന്നിരുന്നു.ബ്രസീലിയൻ ഇതിഹാസ താരങ്ങളുടെ ചാകരയായിരുന്ന തെണ്ണൂറുകളിലെയും 2000ങ്ങളിലെയും സുവർണ്ണ തലമുറകളുടെ കൊഴിഞ്ഞു പോക്കോടെ 2010 കളുടെ തുടക്കത്തിൽ തലമുറ കൈമാറ്റം നടന്ന സെലസാവോയിലേക്ക് ഇടം പിടിക്കുമെന്ന് ഫുട്‌ബോൾ പണ്ഡിറ്റുകൾ പ്രവചിച്ച ഈ താരത്തെ യൂറോപ്യൻ വമ്പൻമാരായ ഇന്റർ മിലാൻ കൊത്തി കൊണ്ട് പോവുകയും ചെയ്തതോടെ ഹൈപ്പ് മാനിയ അതിന്റെ മൂർധന്യാവസ്ഥയിലെത്തിയിരുന്നു.
ഒരു ഭാഗത്ത് കാനറികളുടെ പുതുയുഗപ്പിറവിയിലെ സൂപ്പർ ടാലന്റായ നെയ്മറും പ്ലേമേക്കർ ഗാൻസോയും സാന്റോസിൽ വിസ്മയങ്ങൾ തീർക്കുമ്പോൾ സാവോപോളോയൊടൊപ്പം ലുകാസ് മൗറയും പോർട്ടോ അലഗ്രെയിൽ ഇന്റർനാഷനലിനോടൊപ്പവും തിളങ്ങി നിൽക്കുന്ന അണ്ടർ 20 ലോകകപ്പ് ഫൈനലിലെ ഹാട്രിക് ഹീറോ ഓസ്കാറും തങ്ങളുടെ ടാലന്റിനെ മെരുക്കി വളർത്തിയെടുക്കുമ്പോൾ മറുഭാഗത്ത് യൂറോപ്യൻ ഫുട്‌ബോളിന്റെ പണകൊഴുപ്പിൽ  പതിനെട്ടാം വയസ്സിൽ തന്നെ വീണുപോയ കൗമാരം പിന്നിടാത്ത ഈ അസാധാരണ പ്രതിഭക്ക് "ബ്രസീലിയൻ വണ്ടർ കിഡ്" എന്ന ലേബലുമായി നെരാസൂറികളുടെ കറുപ്പ് - നീല ജെഴ്സിയിൽ സാൻസീറോയിലെ സൈഡ് ബെഞ്ചിലിരിക്കാനായിരുന്നു വിധി.അതുകൊണ്ട് തന്നെ താരത്തെ ബ്രസീലിയൻ പരിശീലകൻ മെനിസസ് തന്റെ പദ്ധതികളിൽ നിന്നും പൂർണമായും ഒഴിവാക്കി കഴിഞ്ഞിരുന്നു.

പ്രതിസന്ധിയിൽ അകപ്പെട്ടുപ്പോയ ആ കൗമാരം പൂത്തുലയുമോ?

അതോ ഹെൻറിക്വെയെ പോലെയോ ഗാൻസോയെ പോലെയോ സമ്മർദ്ദചുഴിയിൽപ്പെട്ട് മൂങ്ങിതാഴ്ന്നു പോവുമോ?

ഇല്ല , പ്രതിസന്ധിയിലോ സമ്മർദ്ദത്തിലോപ്പെട്ട് തളർന്നുപോകാൻ അവൻ തയ്യാറല്ലായിരുന്നു.തനിക്ക് ലഭിച്ച മീഡിയാ ഹൈപ്പ് വെറുതെയെല്ലന്നവന് തെളീയിക്കേണ്ടിയിരുന്നു.സാൻസീറോയീലെ ബെഞ്ചിലിരുന്നാൽ താൻ ഓൾഡ്ട്രാഫോഡിലെ പോലെ മറ്റൊരു ക്ലബേഴ്സണോ ആൻഡേഴ്സണോ ആയി മാറിയേക്കുമെന്ന് ഭയപ്പെട്ടിരിക്കാം.

പ്രീമിയർ ലീഗിലേക്ക് ചേക്കേറിയ  പ്രതിഭാധ്നായ യുവതാരത്തിനോട് കാനറിപ്പടയിലേക്കുള്ള അവഗണന തുടർന്ന സ്കോളരിക്കും ശേഷം ദുംഗക്കും മുൻ വാസ്കോ ഡ ഗാമ മിഡ്ഫീൽഡർ കൂടിയായിരുന്ന ആ റിയോ താരം മറുപടി കൊടുത്തത് ലോകത്തേറ്റവും പണകൊഴുപ്പാർന്ന ഇംഗ്ലീഷ് ലീഗിൽ പ്രതിഭ തെളിയിച്ചായിരുന്നു.എതിരാളികളുടെ നെഞ്ചത്തേക്ക് പൊള്ളുന്ന സക്രീമറുകൾ വിക്ഷേപിച്ചപ്പോൾ അതെല്ലാം കൊണ്ടത് സ്കോളരിയുടെയും ദുംഗയുടെയും നെഞ്ചത്തേക്കായിരുന്നു.

ആൻഫീൽഡിലെ ചുവപ്പിനാൽ ആഗിരണം ചെയ്യപ്പെട്ട പച്ചപ്പുൽ മൈതാനിയിൽ ലിവർപൂളിന്റെ പത്താം നമ്പർ ജെഴ്സിയിൽ ഒരു നഗരത്തിന്റെ സ്വപ്നങ്ങളുടെ തുലാഭാരം മുഴുവൻ ഒറ്റയ്ക്ക് ചുമലിലേറ്റി മധ്യനിരയിലെ സാങ്കേതികത്തികവേറെയുള്ള പ്ലേമേക്കറായി , ബ്രസീലിയൻ ഫുട്‌ബോളിന്റെ പരമ്പരാഗതമായ ക്രിയാത്മകതയും സർഗാത്മകതയും വേണ്ടുവോളമുള്ള കളിക്കളത്തെ ഒന്നടങ്കം വായിച്ചെടുക്കാൻ കഴിവുള്ള ഓർഗനൈസറായി , ലോംഗ് റേഞ്ചറുകളുടെ തമ്പുരാനായി എല്ലാത്തിലുമുപരി " മാച്ച് വിന്നർ" എന്ന ഒരു ഫുട്‌ബോൾ താരത്തിന്റെ കരിയറിൽ ലഭിക്കേണ്ട ഏറ്റവും മികച്ച വിശേഷണവുമായി മീഡിയ ഹൈപ്പ് എന്ന സമ്മർദ്ദക്കയവും അതിജീവിച്ചു കൊണ്ടവൻ ആൻഫീൽഡിൽ പുനർജൻമമെടുത്തു.റിയോ ഡി ജനീറോ നിവാസികളുടെ പ്രിയപ്പെട്ട  "ഫിലിപ്പീന്യോ" ലിവർപൂളുകാരുടെയും ഫുട്‌ബോൾ ആരാധകരുടെയും"  ലിറ്റിൽ മജീഷ്യനായി" മാറി.

കാൽപ്പന്തുകളിയുടെ മെക്കയായാ റിയോ ഡി ജനീറോയിലെ റോച്ച ഗ്രാമത്തിൽ ജോസ് കാർലോസ് കൊറിയക്കും എസ്മറൽഡേ കൗട്ടീന്യോയുടെയും മൂന്നാമത്തെയും അവസാനത്തെയും കുട്ടിയായി ജനിച്ച ഫിലിപ്പെ കൗട്ടീന്യോ കൊറിയ തന്റെ ജേഷ്ഠ സഹോദരൻമാരായ ക്രിസ്ത്യാനോക്കും ലിയൻഡ്രക്കുമൊപ്പം ഫൂട്സാൽ കളിച്ചായിരുന്നു വളർന്നത്.
കൗട്ടീന്യോയെന്ന പ്ലേമേക്കറെ വളർത്തിയെടുക്കുന്നതിൽ ഫൂട്സാലിനുള്ള പങ്ക് വളരെ വലുതായിരുന്നു.തന്റെ സഹോദരൻമാരുടെ പ്രചോദനത്താൽ
കോൺക്രീറ്റ് ഹാളുകളിൽ അപാരമായ ട്രികുകളും സ്കില്ലുകളും വികസിപ്പിച്ചെടുത്ത കൗട്ടീന്യോ വളരെ ചെറിയ പ്രായത്തിൽ തന്നെ ബ്രസീലിലെ ഏവരുടെയും നോട്ടപ്പുള്ളിയായി മാറിയിരുന്നു.ആറാം വയസ്സിൽ തന്നെ വാസ്കോ ഡാ ഗാമ ക്ലബിന്റെ ഫൂട്സാൽ ടീമിലംഗമായിരുന്നു ഫിലിപെ.
ഫുട്‌ബോളിലേക്ക് ചുവടുമാറ്റിയത് പന്ത്രണ്ടാം വയസ്സിലായിരുന്നെങ്കിലും കൗട്ടീന്യോ എന്ന പ്രൊഫഷണൽ ഫുട്‌ബോളറെ രൂപപ്പെടുത്തിയത് ഫൂട്സാലായിരുന്നു.

ബ്രസീലിയൻ ഫുട്‌ബോളർമാരുടെ അൽഭുതമായ ഡ്രിബ്ലിംഗ് മികവിലും ടെക്നിക്കുകളിലും ട്രിക്ക്സുകളിലും  ഫൂട്സാൽ വലിയ പങ്ക് വഹിക്കുന്നുണ്ട്.ഫുട്‌ബോൾ കോർട്ടിന്റെ നാലിലൊന്ന് വീതിയും നീളവും മാത്രമുള്ള ഫൂട്സാൽ ഇൻഡോർ കോർട്ടുകളിൽ വളരെ ചെറിയ സ്പേസിൽ നിന്നും പെട്ടെന്നുള്ള ആക്സലറേഷനോട് കൂടി എതിരാളികളെ മികച്ച ഡ്രിബ്ലിംഗ് സ്കിൽസിലൂടെ മറികടക്കേണ്ടതുണ്ട്.ആവശ്യ ഘട്ടത്തിൽ  ട്രിക്കുകളും ടെക്നിക്കുകളും  ഉപയോഗിച്ച് ഡ്രിബ്ബ്ൾ ചെയ്തു കയറുന്നതും കൃത്യതയാർന്ന ഷൂട്ടിങ് സ്കില്ലും കളിയെ വായിച്ചെടുക്കാനുള്ള ഇന്റലിജൻസും ഫൂട്സാലിലൂടെ സ്വായത്തമാക്കുന്ന വഴി താരങ്ങളുടെ സാങ്കേതികത്വ മികവ് ചെറുപ്രായത്തിൽ തന്നെ ഇവരിൽ വളർച്ച പ്രാപിക്കുന്നു.അതുകൊണ്ട് തന്നെ മറ്റുള്ള രാജ്യങ്ങളിലെ യുവതാരങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ പ്രായത്തിൽ കവിഞ്ഞ പക്വതയും ടെക്നിക്കലി ഒരുപാട് മുന്നിട്ടു നിൽക്കുന്നതായും കാണാം.തന്റെ സ്വതസിദ്ധമായ പരമ്പരാഗത ബ്രസീലിയൻ ജോഗാ ബോണിറ്റോയും സാങ്കേതികത്തികവും ലഭിച്ചത് ഫൂട്സാലിലൂടെയായിരുന്നെന്ന് കൗട്ടീന്യോ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്.
(നീളൻ ചുരുളൻ മുടിക്കാരനായ എട്ട് വയസ്സുകാരൻ കൗട്ടീന്യോ ഇൻഡോർ ഹാളിൽ മാന്ത്രികത തീർക്കുന്നതിന്റെ വീഡിയോകൾ യു ട്യൂബിൽ യഥേഷ്ടം ലഭ്യമാണ്)

വാസ്കോ യൂത്ത് അക്കാദമിയിലൂടെ വളർന്ന കൗട്ടീന്യോയുടെ മുഖ്യ എതിരാളി മറ്റാരുമായിരുന്നില്ല.വർത്തമാന ഫുട്‌ബോളിലെ ഏറ്റവും മികച്ച താരമായ നെയ്മറായിരുന്നു.കളിക്കളത്തിൽ ഇരുവരും റിയോ പക്ഷത്തിന്റെയും -സാവോപോളോ പക്ഷത്തിന്റെയും പ്രതിനിധികളായി യുദ്ധം ചെയ്യുമ്പോൾ മഞ്ഞ കുപ്പായത്തിൽ അണ്ടർ ലെവൽ ബ്രസീൽ ടീമുകളുടെ മുന്നണിപോരാളികളായിരുന്നു ഇരുവരും.
2008 ലെ അണ്ടർ 17 ബ്രസീലിയൻ കപ്പ് ഫൈനലിൽ ഇരുവരുടെയും ടീമുകൾ ഏറ്റുമുട്ടിയപ്പോൾ കൗട്ടീന്യോയുടെ വാസ്കോക്കായിരുന്നു വിജയം.അർജന്റീനയെ തോൽപ്പിച്ച 2009 അണ്ടർ 17 സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പ് ടീമിന് നേടികൊടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചതോടെ പത്താം നമ്പറുകാരൻ കൗട്ടീന്യോയുടെ പ്രശസ്തി അങ്ങ് യൂറോപ്പിൽ വരെയെത്തി.

ഒരുപാട് ക്ലബുകൾ കൗമാര താരത്തിൽ താൽപര്യം പ്രകടിപ്പിച്ചെങ്കിലും സീരി എ വമ്പൻമാരായ ഇന്റർമിലാനായിരുന്നു ഫിലിപെയെ സ്വന്തമാക്കാനുള്ള ഭാഗ്യ
സിദ്ധിച്ചത്.യൂത്ത് കരിയർ കൂടി കൂട്ടിയാൽ ഒരു വാഴവട്ടകാലത്തെ തന്റെ വാസ്കോ കരിയർ അവസാനിപ്പിച്ചു ഇന്റർമിലാനിലേക്ക് കൂടിയേറിയതോടെ സാൻസീറോയിൽ പുതീയൊരു ബ്രസീലിയൻ നക്ഷത്രം മിന്നി തിളങ്ങുമെന്ന് ബ്രസീലിയൻ ആരാധകർ കരുതി.മാഡ്രിഡിലേക്ക് കൂടിയേറിയ ജോസെ മൗറീന്യോയുടെ പരിശീലന മികവിൽ നിലവിലെ ചാമ്പ്യൻസ് ലീഗ് ചാമ്പ്യൻമാരായിരുന്ന നെരാസൂറികൾക്ക് പുതുസീസണിൽ ബെനിറ്റസായിരുന്നു പുതിയ കോച്ചായി ചാർജ്ജെടുത്തത്.
കൗട്ടീന്യോയെ അദ്ദേഹം വിശേഷിപ്പിച്ചത് ക്ലബിന്റെ ഭാവി വാഗ്ദാനമായിട്ടായിരുന്നു.

റാഫക്ക് കീഴിൽ പതിനെട്ടുകാരനെന്ന ലേബലിൽ മികച്ച തുടക്കമാണ് ഇന്ററിൽ ലഭിച്ചു തുടങ്ങിയത്.ഇന്റർമിലാനും ടോട്ടൻഹാമും തമ്മിൽ ഏറ്റുമുട്ടിയ യുവേഫാ ചാമ്പ്യൻസ് ലീഗ് മൽസരം ഞാനിന്നുമോർക്കുന്നു. ഗാരത് ബെയ്ൽ എന്ന പ്രതിഭ ലോക ഫുട്‌ബോളിലെ സൂപ്പർ താരമായി വളർന്ന മൽസരമായിരുന്നത്.ഹാട്രികോടെ ബെയ്ൽ ഇന്റർമിലാനെ വിറപ്പിച്ചെങ്കിലും ആരും ശ്രദ്ധിക്കാതെ പോയൊരു 29ആം നമ്പർ ചുരുളൻ മുടിക്കാരനിലേക്കായിരുന്നു എന്റെ ശ്രദ്ധ സഞ്ചരിച്ചത്.അതെ കൗട്ടീന്യോയുടെ ഇന്റർ കരിയറിലെ മികച്ചൊരു പ്രകടനത്തിന് സാൻസീറോ വേദിയായി.ഇടതു വിംഗിൽ ഫിലിപെയെ കളിപ്പിച്ച റാഫക്ക് പിഴച്ചിരുന്നില്ല ടീമിന്റെ വിജയത്തിൽ നിർണായകമായ രണ്ട് ഗോളുകൾക്ക് പിന്നിലെ "ആർക്കിടെക്റ്റ്" റിയോക്കാരുടെ പ്രിയപ്പെട്ട ഫിലിപീന്യോ ആയിരുന്നു.

റാഫയെ ഇന്റർ പുറത്താക്കിയതോടെ തുടർന്നുള്ള സീസണിൽ അവസരം ലഭിക്കാതെ ബെഞ്ചിലിരുന്ന കൗട്ടീന്യോയെ ഇന്നത്തെ ടോട്ടൻഹാം മനേജറായ പൊച്ചട്ടീന്യോ തന്റെ ക്ലബായ എസ്പാന്യോളിലേക്ക് ക്ഷണിച്ചു.ലോണടിസ്ഥാനത്തിൽ ലാ ലീഗയിൽ പോയി എസ്പാന്യോളിനോടൊപ്പം മികച്ച പ്രകടനം കാഴ്ച്ചവെച്ച താരത്തെ വീണ്ടും റൊണോ പ്രതിഭാസവും അഡ്രിയാനോ എംപററും ചരിത്രം കുറിച്ച നെരാസൂറി ജെഴ്സിയിൽ തിരിച്ചെത്തിയെങ്കിലും തുടർച്ചയായി അവസരങ്ങൾ നിഷേധിക്കപ്പെട്ടു.

ഇന്റർമിലാൻ അധികൃതർ തങ്ങളുടെ ഏറ്റവും മികച്ച യുവതാരത്തെ വിൽക്കാൻ വെച്ചിരിക്കുന്ന വാർത്ത നിരാശപ്പെടുത്തിയത് ഇന്റർ ആരാധകരെയായിരുന്നു.കാരണം ബ്രസീലിയൻ ഫുട്‌ബോളിനെയും താരങ്ങളെയും ജീവനു തുല്ല്യം സ്നേഹിച്ചവരായിരുന്നു മിലാൻ ജനത. ബ്രസീലിയൻ താരങ്ങളെ എന്നും നെഞ്ചിലേറ്റിയ മിലാൻ നിവാസികളുടെ കടുത്ത എതിർപ്പിനെ അവഗണിച്ചു ഇന്റർമിലാൻ എട്ട് മില്ല്യൻ യൂറോക്ക് കൗട്ടീന്യോയെ ലിവർപൂളിന് കൈമാറി.

സാൻസീറോയിൽ നിന്നും ആൻഫീൽഡിലെത്തിയപ്പോൾ കൗട്ടീന്യോ ആത്മവിശ്വാസത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും നെറുകയിലായിരുന്നു.ആൻഫീൽഡിലെ പെലെയായും മറഡോണയായും ആരാധകർ വിലയിരുത്തുന്ന ലിവർപൂളിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ജോൺ ബാർനെസ് , ഇംഗ്ലീഷ് താരം കീഗനോടൊപ്പം പ്രീമിയർ ലീഗ് കണ്ട ഏറ്റവും മികച്ച സ്ട്രൈക്കിംഗ് പാർട്ണർഷിപ്പ് പടുത്തുയർത്തിയിരുന്ന ജോൺ തൊഷാക് , എന്റെ കുട്ടികാലത്ത് ലിവർപൂൾ ക്ലബിനെ നയിച്ച , അക്കാലത്ത് ആൻഫീൽഡിൽ മുഴങ്ങി കേട്ടിരുന്ന ഏക നാമമായ , ഇംഗ്ലീഷ് ഇതിഹാസം മൈക്കൽ ഓവൻ തുടങ്ങിയ ക്ലബിന്റ ചരിത്ര നായകൻമാർ ധരിച്ച പത്താം നമ്പർ
ജെഴ്സിയായിരുന്നു കൗട്ടീന്യോയെ കാത്തിരുന്നത്.ബ്രെൻഡൻ റോജേഴ്സിന് കീഴിൽ ലൂയി സുവാറസിനും സ്റ്ററിഡ്ജിനുമൊപ്പം അവിസ്മരണീയമായ കൂട്ടുകെട്ട് അരങ്ങെറ്റ സീസണിൽ തന്നെ പടുത്തുയർത്തിയ കൗട്ടീന്യോയിലെ ലിറ്റിൽ മജീഷ്യൻ ഉണരുകയായിരുന്നു.

സുവാറസിനും ജെറാർഡനുമൊപ്പവും തകർത്ത് കളിച്ച കൗട്ടീന്യോയും ടീമിന്റെ പ്രീമിയർ ലീഗ് കുതിപ്പിൽ പങ്കാളിയായപ്പോൾ ലിവർപൂൾ ചരിത്രത്തിലാദ്യമായി പ്രീമിയർ ലീഗ് സ്വപ്നം കണ്ടു.പക്ഷേ നായകൻ ജെറാർഡിന്റെ ഒരു ചെറിയ പിഴവ് അവസാന മൽസരത്തിൽ കിരീടം റെഡ്സിൽ നിന്നകറ്റുകയായിരുന്നു.
ഫിലിപെ കൗട്ടീന്യോക്ക് ആരാധകരിൽ നിന്നും ലിറ്റിൽ മജീഷ്യൻ എന്ന പേര് ചാർത്തി കിട്ടിയ സീസണായിരുന്നത്.തന്റെ ക്രിയാത്മക നീക്കങ്ങളും ചടുലതയാർന്ന തനതു ബ്രസീലിയൻ ക്ലാസിക് സ്റ്റെപ്പ് ഓവർ , ഇലാസ്റ്റികോ , 360 ഡിഗ്രി (റൂലെറ്റെ) തുടങ്ങിയ ടെക്നിക്കുകൾ ഉപയോഗിച്ച് കൊണ്ട് കൊമ്പൻമാരായ പ്രീമിയർ ലീഗിലെ പ്രതിരോധനിരക്കാരെ വട്ടം കറക്കുന്ന ഫിലിപ്പീന്യോയുടെ സ്വതസിദ്ധമായ ശൈലി ലോക ഫുട്‌ബോളിൽ ചർച്ചാ വിഷയമായിരുന്നു.മാത്രവുമല്ല താരത്തിന്റെ ലോംഗ് റേഞ്ചറുകൾ പുതിയ ഫുട്‌ബോൾ തലമുറയക്ക് ഒരൽഭുതമായ കാഴ്ചാ ആസ്വാദനമായിരുന്നു.സെറ്റ് പീസുകളിൽ വൈവിധ്യങ്ങളേറെയുള്ള കൗട്ടീന്യോയുടെ കൃത്യതയാർന്ന ട്രാജക്റ്ററിയിലൂടെ ഗോൾ ലക്ഷ്യമാക്കി പറക്കുന്ന സ്ക്രീമറുകൾ തന്റെ റോൾ മോഡലായ മഹാ മാന്ത്രികൻ റൊണാൾഡീന്യോയുടെ വീഡിയോ ക്ലിപിംഗുകൾ കണ്ട് പഠിച്ചതാണെന്ന് ഫിലിപെ അഭിപ്രായപ്പെട്ടിരുന്നു. നെയ്മറിലൂടെ മാത്രം ബ്രസീലിയൻ ഫുട്‌ബോളിനെ നോക്കി കണ്ട യൂറോപ്യൻമാർക്ക് കൗട്ടീന്യോയൊരു പുതുപുത്തൻ ബ്രസീലിയൻ ബ്രാന്റായി അനുഭവപ്പെട്ടു.സ്കോളരി കൗട്ടീന്യോയെ ലോകകപ്പ് ടീമിലേക്കെടുക്കാത്തതിൽ ജെറാർഡ് അടക്കമുള്ള ഫുട്‌ബോൾ ലോകത്തെ പല പ്രമുഖരിലും അൽഭുതമുളവാക്കിയിരുന്നു.

ഇറാനെതിരെ 2010 ൽ തന്റെ പതിനെട്ടാം വയസ്സിൽ കാനറിപ്പടയിൽ അരങ്ങേറ്റം കുറിച്ച കൗട്ടീന്യോയെ പരിപൂർണമായി അവഗണിക്കുകയായിരുന്നു മാനോ മെനിസസും ലൂയി ഫിലിപെ സ്കോളരിയും
മെനിസസിന്റെ കാലത്ത് ഇന്ററിൽ ബെഞ്ചിലിരുന്നു കാലം കഴിച്ച കൗമാരക്കാരനായിരുന്നു കൗട്ടീന്യോയെങ്കിൽ സ്കോളരിയുടെ സമയത്ത് ലിവർപൂളിന്റെ ലിറ്റിൽ മജീഷ്യനായി സൂപ്പർ താരപദവിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന താരമായിരുന്നു കൗട്ടീന്യോ.പക്ഷേ സ്കോളരി താരത്തെ അവഗണിച്ചത് കൗട്ടീന്യോയെ സ്നേഹിക്കുന്ന ഒരു ബ്രസീൽ ആരാധകനെന്ന നിലയിൽ തീർത്തുമെന്നെ നിരാശപ്പെടുത്തിയിരുന്നു.

സുവാറസ് ക്ലബ് വിട്ടതോടെ അക്ഷരാർത്ഥത്തിൽ ലിവർപൂളിനെ ഒറ്റയ്ക്ക് തോളിലേറ്റുകയായിരുന്നു താരം.
ഇടതു വിംഗിലെ മധ്യനിരക്കാരൻ എന്ന റോളിൽ നിന്ന് ഫ്രീ റോളിൽ എങ്ങോട്ട് വേണേലും ചലിക്കാൻ കഴിവുള്ള സെൻട്രൽ പ്ലേമേക്കറായി വളരുകയായിരുന്നു കൗട്ടീന്യോ.കോട്ടീന്യോ ടീമിൽ വരുന്നതിന് മുമ്പ് വരെ സെൻട്രൽ മധ്യനിരക്കാരന്റ റോളിൽ അഡ്വാൻസ്ഡായി കളിച്ചിരുന്ന ജെറാർഡ് ഫിലിപെയുടെ ആഗമന ശേഷം ഡീപ് ലെയിംഗിൽ മിഡ്ഫീൽഡിൽ തന്റെ റോൾ സ്ഥിരപ്പെടുത്തുകയായിരുന്നു.
സ്റ്ററിഡ്ജിന് പരിക്കേറ്റ വേളയിലും ടീമിന്റെ ഫിനിഷർ ആയി മാറിയതും കൗട്ടീന്യോയുടെ മിടുക്ക് വെളിവാക്കുന്നതാണ്.മുമ്പ് മിലാനിൽ ഷെവ്ചെങ്കോ ചെൽസിയിലേക്ക് പോയപ്പോൾ ഫിനിഷറുടെ അധികഭാരം കൂടി ചെയ്യാൻ നിർബന്ധിതനായ ബ്രസീലിയൻ ഇതിഹാസം കകയെ ഓർമിപ്പിക്കും വിധമുള്ള സ്ഥിതി വിശേഷം.

ക്രിയേറ്ററായും ഫിനിഷറായും ഒരു ശരാശരി ടീമിനെ തോളിലേറ്റി മുന്നോട്ട് നയിക്കുകയെന്ന പ്രയാസകരമായ സ്വിറ്റേഷനായിരുന്നു കൗട്ടീന്യോ അഭിമുഖീകരിച്ചിരുന്നത്.ഇതേ സ്വിറ്റേഷനെ വിജയകരമായി നേരിട്ട് ചാമ്പ്യൻസ് ലീഗ് വരെ നേടികൊടുത്ത ചരിത്രമുണ്ട് കകക്ക്.
ലിറ്റിൽ മജീഷ്യനൊരു കൂട്ടായി മുന്നേറ്റനിരക്കാരനെ അത്യന്താപെക്ഷിതമായിരുന്നു.ഇത് തിരിച്ചറിഞ്ഞ പുതുതായി വന്ന കോച്ച് യുർഗൻ ക്ലോപ് ഫിർമീന്യോയെ ടീമിലെത്തിച്ചതോടെ ബ്രസീലിയൻ ദ്വയങ്ങളുടെ ജോഗാ ബോണിറ്റോ ആൻഫീൽഡിനെ ആനന്ദഭരിതമാക്കുകയായിരുന്നു.
ഫിർമീന്യോയുട വരവ് കൗട്ടീന്യോക്ക് മധ്യനിരയിൽ കൂടുതൽ സ്വതന്ത്രമായി കളിക്കാൻ അവസരമൊരുക്കി.
കൗട്ടീന്യോയെ മുൻനിർത്തി യൂറോപ്പാ ലീഗിന്റെ ഫൈനലിൽ വരെയെത്താൻ ലിവർപൂളിന് കഴിഞ്ഞു.ക്വാർട്ടറിൽ ഡോർട്ടുമുണ്ടിനെതിരെ മൂന്ന് ഗോളിന് പിറകിൽ നിന്ന ശേഷം രണ്ടാം പകുതിയിൽ നാല് ഗോൾ തിരിച്ചടിച്ചതിന് പിന്നിൽ പ്രവർത്തിച്ചത് ലിറ്റിൽ മജീഷ്യന്റെ ഇന്റലിജൻസും വിഷനുമായിരുന്നു.
കൗട്ടീന്യോയുടെ കരിയറിലെ വഴിത്തിരിവായത് ക്ലോപിന്റെ വരവ് തന്നെയായിരുന്നു.ടീമിന്റെ ആണിക്കല്ലാക്കി കൗട്ടീന്യോയെ വാർത്തെടുത്തത് മുൻ ബൊറൂസിയ കോച്ചിന്റെ മികവാണ്.

സെലസാവോ ടീമിൽ സ്ഥിര സാന്നിധ്യമാവുകയെന്ന ഫിലിപെയുടെ സ്വപ്നം വെറും സ്വപ്നം മാത്രമായി അവശേഷിച്ചു.കൗട്ടീന്യോയെന്ന പ്രതിഭയെ മെനിസസും സ്കോളാരിയും അടിച്ചമർത്തിയപ്പോൾ ദുംഗ താരത്തെ ബെഞ്ചിലിരുത്തി ആരാധകരുടെ ക്ഷമയെ പരീക്ഷച്ചപ്പോൾ ദൈവം കൗട്ടീന്യോയെ കൈവെടിയാൻ തയ്യാറല്ലായിരുന്നു.ബ്രസീലിയൻ ഫുട്‌ബോളിന്റെ രക്ഷകനായി ചാണക്യ തന്ത്രജ്ഞനായ ടിറ്റെ അവതരിച്ചതോടെ ഫിലിപെയുടെ നല്ല കാലവും തുടങ്ങി.നെയ്മറിന് പിറകിൽ ടീമിലെ രണ്ടാമനാകാൻ കൗട്ടീന്യോക്ക് കഴിഞ്ഞു.

നെയ്മർ-കൗട്ടീന്യോ-ജീസസ് "ജോഗാ ബോണിറ്റോ" എന്ന സുന്ദരമായ ആക്രമണ ഫുട്‌ബോൾ ശൈലിയുടെ പുതിയ സമവാക്യങ്ങളായിരുന്ന ഈ മാസ്മരിക ത്രയങ്ങളുടെ മികവിലൂടെ ടിറ്റെ വിജയങ്ങൾ ശീലമാക്കി.ബ്രസീൽ ആറു മാസ്സം കൊണ്ട് ആറാം സ്ഥാനത്ത് നിന്നും ലോകകപ്പ് യോഗ്യതാ റൗണ്ട് പോയിന്റ ടേബിളിൽ നിന്നും ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു ലോകകപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി മാറിയപ്പോൾ ലോകകപ്പിൽ മഞ്ഞപ്പടക്ക് വേണ്ടി ബൂട്ടുകെട്ടണമെന്ന  തന്റെ ചിരകാല സ്വപ്നം യാഥാർഥ്യമാക്കുകയായിരുന്നു കൗട്ടീന്യോ.ടീമിന്റെ വിജയങ്ങളിൽ നിർണായക പങ്കു വഹിച്ച താരത്തിന്റെ കാനറി ജെഴ്സിയിലെ സംഹാര താണ്ഡവം കണ്ടത് അർജന്റീനക്കെതിരെയുള്ള മൽസരത്തിലായിരുന്നു.അർജന്റീനൻ ഡിഫൻസിനെ കീറിമുറിച്ചു ബോക്സിനു വെളിയിൽ നിന്നും കൊടുത്ത സ്ക്രീമറിൽ കകായുടെ കൃത്യതയും ജുനീന്യോയുടെ ട്രാജക്റ്ററിയും കാണാമായിരുന്നു.

ലിവർപൂളിൽ യുർഗൻ ക്ലോപ് കൗട്ടീന്യോയെ പുതിയ പരീക്ഷണത്തിന് വിധേയമാക്കിയിരുക്കയാണ്.സെൻട്രൽ പ്ലേമേക്കറുടെ റോളിൽ മാച്ച് ഓർഗനൈസറായി പ്രീമിയർ ലീഗിൽ കളിപ്പിച്ച ക്ലോപിന് നിരാശപ്പെടേണ്ടി വന്നില്ല.ഓർഗനൈസറുടെ റോളിലും തിളങ്ങിയ താരം ഉയർന്ന ലെവലിൽ ഗോളുകൾ സ്കോർ ചെയ്യുന്നത് ശീലമാക്കിയ കോട്ടീന്യോ തന്റെ സ്ക്രീമറുകൾക്കും സോളോ ഗോളുകൾക്കും ഓർഗനൈസർ റോൾ ഒരു തടസ്സമാവില്ലെന്ന് പ്രഖ്യാപിച്ചു കൊണ്ടായിരുന്നു സീസൺ അവസാനിപ്പിച്ചത്.അടുത്ത സീസണിൽ ഈ റോളിലായിരിക്കും കൗട്ടീന്യോയെ നിങ്ങൾക്ക് കാണാനാവുകയെന്ന് ക്ലോപ് തന്നെ വ്യക്തമാക്കി കഴിഞ്ഞു.

ടിറ്റെയും കൗട്ടീന്യോയെ വെച്ച് ഇങ്ങനനെയൊരു പരീക്ഷണത്തിന് മുതിർന്നിരുക്കുകയാണ്.പൗളോ റോബർട്ടോ ഫാൽകാവോക്കും സോക്രട്ടീസിനും ശേഷം ബ്രസീലിയൻ ഫുട്‌ബോളിൽ നിന്നും അകന്ന് പോയ ഒരു റോൾ ആണ് ഓർഗനൈസർ പൊസിഷൻ.
പക്ഷേ ഒരു കൂട്ടം ഇൻഡിവിഡ്വൽ ബ്രില്ല്യന്റ്സ് കൊണ്ട് ചരിത്രം കുറിച്ച മഹാ ബ്രസീലിയൻ പ്രതിഭകൾ ഫുട്‌ബോളിനെ അടക്കി ഭരിച്ച 90s ലും 2000ങ്ങളിലും ഒരു ഓർഗനൈസറുടെ ആവശ്യകത ബ്രസീലിനുണ്ടായിരുന്നില്ല.റൊമാരിയോ ബെബറ്റോ റൊണാൾഡോ റിവാൾഡോ ഡെനിൽസൺ കഫു കാർലോസ് റൊണാൾഡീന്യോ അഡ്രിയാനോ അലക്സ് ജുനീന്യോ , ജുനീന്യോ പെർണാംബുകാനോ ,കക്ക , റോബീന്യോ ഇങ്ങനെ നീണ്ടു പോകുന്ന പ്രതിഭകളായ ഇതിഹാസങ്ങളുടെ പട്ടികയിൽ ഒരു സീ റോബർട്ടോ മാത്രമായിരുന്നു ഓർഗനൈസറുടെ സവിശേഷതകൾ പുലർത്തിയിരുന്നത്.പക്ഷേ വ്യക്തിഗത പ്രതിഭകളായ ഡീന്യോ-റിവാൾഡോ -റായ്-കകാ-ജുനീന്യോ -അലക്‌സ് തുടങ്ങിയ പ്ലേമേക്കർമാരെ കൊണ്ടും ഫോർവേഡുകൾ എന്ന സങ്കൽപ്പത്തെ തന്നെ മാറ്റിമറിച്ച വിപ്ലവകരമായ മാറ്റങ്ങൾ ഫുട്‌ബോളിലെക്ക് കൊണ്ടുവന്ന മധ്യനിരയിൽ നിന്നും ബോൾ കയറ്റികൊണ്ട് ഗോൾ സ്കോർ ചെയ്യുന്ന പ്രതിഭാസങ്ങളായ റൊണാൾഡോ-റൊമാരിയോ-ബെബറ്റോ തുടങ്ങിയ മുന്നേറ്റനിരക്കാരും ഡെനിൽസൺ-കഫു-കാർലോസ്-ജുനീന്യോ- റോബീന്യോ തുടങ്ങിയ  വിംഗർമാരെകൊണ്ടും  സമ്പന്നമായ ഒരു ടീമിൽ ഓർഗനൈസർ എന്നത് തെല്ലും പ്രസക്തിയില്ലാത്ത പൊസിഷനായിരുന്നു.കാരണം ഈ ഓർഗനൈസർ റോൾ മുകളിൽ പ്രതിപാദിച്ച പ്ലേമേക്കർമാർ തന്നെ ചെയ്യുമായിരുന്നു.ഡിഫൻസീവ് ഡൂട്ടിക്കാണെങ്കിൽ സ്പെഷ്യൽ ഡിഫൻസീവ് മധ്യനിരക്കാർ ഉണ്ട് താനും.അതുകൊണ്ട് തന്നെ ഇത്തരം താരങ്ങളെ ടീമിലേക്കെടുക്കുന്നതും അവരെ വാർത്തെടുക്കുന്നതും ഒഴിവാക്കുകയായിരുന്നു കഴിഞ്ഞ കാൽ നൂറ്റാണ്ട് കാലത്തെ ബ്രസീലിയൻ ടീമിന്റെ പരിശീലകർ.

എന്നാൽ ഇന്നത്തെ ബ്രസീൽ ടീമിന്റെ അവസ്ഥയിൽ ഒരു ഓർഗനൈസർ എന്നത് അത്യന്താപേക്ഷിതമായി വന്നിരിക്കുന്നു.പൗളീന്യോയിലും റെനാറ്റോയിലുമായി ഡിവൈഡ് ചെയ്തിരിക്കുകയാണ് ടിറ്റെയിന്ന് ഓർഗനൈസർ റോൾ.ഓസ്‌ട്രേലിയക്കെതിരെയുള്ള ടിറ്റയുടെ പരീക്ഷണം കൗട്ടീന്യോയിൽ വിജയം കണ്ടെങ്കിലും യുറോപ്യൻ വമ്പൻമാർക്കെതിരെ ഡിഫൻസീവ് എബിലിറ്റി തെല്ലുമില്ലാത്ത കൗട്ടീന്യോയെ ഓർഗനൈസർ റോളിൽ കളിപ്പിച്ചാലുള്ള ഭവിഷ്യത്ത് കണ്ട് തന്നെ അറിയണം.ടീമിന്റെ ഇക്വിലിബ്രിയം നിലനിർത്തുന്ന ഡിഫൻസിലും മധ്യനിരയിലും അറ്റാക്കിംഗിലും ഒരേപോലെ ആൾറൗണ്ട് മികവ് പുറത്തെടുക്കുന്ന മികച്ച ഓർഗനൈസർമാരുള്ള ടീമുകളായിരുന്നു കഴിഞ്ഞ മൂന്ന് ലോകകപ്പുകളും നേടിയെതെന്നോർക്കണം.ഇറ്റലി ജയിച്ചപ്പോൾ പിർലോ ആയിരുന്നു , സാബി സാവി ഇനിയെസ്റ്റ തുടങ്ങിയ മൂന്ന് സംഘാടന മികവുള്ള മധ്യനിരക്കാരുടെ വിജയമായിരുന്നു സ്പെയിൻ ജയിച്ചപ്പോൾ നമ്മൾ കണ്ടത്.ക്രൂസും ഷെയിൻസ്റ്റിഗറുമായിരുന്നു ജർമനിയിൽ ആ റോൾ കൈകാര്യം ചെയ്തിരുന്നത്.
പക്ഷേ ഇവരൊക്കെ ഡിഫൻസീവ് റോൾ കൈകാര്യം ചെയ്യുന്നതിൽ കൂടി മിടുക്കുള്ളവരായിരുന്നു.കൗട്ടീന്യോ ഒരു ക്രിയേറ്റീവ് അറ്റാക്കിംഗ് പ്ലേമേക്കറാണ്.എന്റെഭിപ്രായത്തിൽ അദ്ദേഹത്തിന് മുന്നേറ്റനിരയിൽ ഒരു ഫ്രീ റോൾ നൽകുന്നതായിരിക്കും നല്ലത്.അല്ലെങ്കിൽ നെയ്മർക്കും ജീസസിനും തൊട്ടുപിറകെ അറ്റാക്കിംഗ് പ്ലേമേക്കറായി കളിക്കുക.ഒരു മധ്യനിരക്കാരനെ ത്യജിച്ച് കൗട്ടീന്യോയെ ഓർഗനൈസറായി കളിപ്പിച്ചാൽ ഡിഫൻസിനെയത് നന്നായി ബാധിക്കും.
വരും യോഗ്യതാ മൽസരങ്ങളിൽ കൗട്ടീന്യോയിൽ ടിറ്റെ മനസ്സിൽ കണ്ട പരീക്ഷണങ്ങൾ എന്താണെന്ന് കാത്തിരുന്നു കാണാം.

കരിയർ ഗ്രാഫ് പീക്ക് വർഷങ്ങളിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന കൗട്ടീന്യോയുടെ പിറകെ ബാർസ വട്ടമിട്ടു കൂടിയിരിക്കുകയാണ്.തന്റെ റോൾ മോഡലായ ഡീന്യോ അടക്കമുള്ളവർ കോട്ടീന്യോയെ ബാർസയിലേക്ക് പോകാൻ നിർബന്ധിച്ചിട്ടുമുണ്ട്.അടുത്ത കൂട്ടുകാരനായ നെയ്മറും ഫിലിപെക്ക് പിറകെ തന്നെയുണ്ട്.
ലിവർപൂളിനോടൊപ്പമാണ് തന്റെ മനസ്സെന്ന് പറഞ്ഞ കൗട്ടീന്യോ ആൻഫീൽഡിൽ തന്നെ തുടരുമെന്ന് വിശ്വസിക്കാം.ലിവർപൂളിൽ തുടരുന്നതാണ് ലിറ്റിൽ മജീഷ്യന്റെ കരിയറിന് നല്ലതും.

ഗ്രേറ്റ് ഗോൾ സ്കോറിംഗ് പ്ലേമേക്കറൊന്നുമല്ല കൗട്ടീന്യോ , അടിക്കുന്ന വിരലിലെണ്ണാവുന്ന ഗോളുകൾ ഗ്രേറ്റസ്റ്റാക്കുന്നവനാണ് ലിറ്റിൽ മജീഷ്യൻ.നിർണായക ഘട്ടത്തിലായിരിക്കും കൗട്ടീന്യോയുടെ ഗോളുകൾ പിറക്കുന്നതും , സ്കോർ ചെയ്യുന്നതാവട്ടെ വേറെ ലെവലിലുമായിരിക്കും.അതാണ് കൗട്ടീന്യോയുടെ മഹത്വവും.ഇരുപത്തിയഞ്ച് തികയുന്ന താരത്തിന് അടുത്ത രണ്ട് സീസണുകൾ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സീസണുകളായിരിക്കുമെന്ന് തീർച്ച.കൗട്ടീന്യോയിൽ ക്ലോപും ടിറ്റെയും പരീക്ഷണങ്ങൾ തുടർന്നാൽ താരം #10 നമ്പർ റോളിൽ നിന്നും #8 റോളിലേക്ക് ചുരുങ്ങുമോ? അതോ നിലവിലെ #10 റോളിൽ തന്നെ കൗട്ടീന്യോ തുടരുമോ?
തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് അടുത്ത രണ്ട് സീസണുകൾ.

രണ്ട് ലക്ഷ്യങ്ങളാണ് കൗട്ടീന്യോയുടെ മുൻപിലുള്ളത് ,

ഒന്ന് , നെയ്മറോടൊപ്പം കാനറിപ്പടയെ ആറാം ലോക കിരീടത്തിലേക്ക് നയിക്കുക.
കൗട്ടീന്യോ എന്ന താരത്തിന്റെ ഏറ്റവും വലിയ സ്വപ്നമാണ് ലോകകപ്പ്.ആ മഹത്തായ ലോകകപ്പ് നേട്ടം കൗട്ടീന്യോ സ്വന്തമാക്കുമെന്ന് തന്നെ പ്രത്യാശിക്കാം.

രണ്ട് , ജെറാർഡ് ഓവൻ ഫോളർ തുടങ്ങിയ മഹാരഥൻമാർ ഏറെ കളിച്ചിട്ടും കിട്ടാക്കനിയായ ചരിത്രലാദ്യമായി ഒരു പ്രീമിയർ ലീഗ് കിരീട നേട്ടത്തിലേക്ക് ലിവർപൂളിനെ നയിക്കുക.ഇ.പി.എൽ ആൻഫീൽഡിലെത്തിച്ചാൽ ക്ലബിന്റെ എക്കാലത്തെയും മികച്ച ഇതിഹാസതാരമായി ലിറ്റിൽ മജീഷ്യൻ വാഴ്ത്തപ്പെടും

ഇന്റർമിലാൻ ഡയറക്ടർ കൗട്ടീന്യോയെ കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കുക.

"വാസ്കോയിൽ നിന്നും ഞങ്ങൾ പതിനെട്ടു തികയാത്ത ആ പയ്യനെ സാൻസീറോയിലെത്തിക്കുമ്പോൾ പ്രതീക്ഷകളേറെയായിരുന്നു.ഞങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് തന്നെയാണ് റാഫ അവനെ ഇടതു വിംഗിൽ കളിപ്പിച്ച് വിജയകരമായി പരീക്ഷിച്ചതും.പക്ഷേ ടീമിലെ താരാധിക്യം മൂലം ഞങ്ങൾക്കവനെ ലിവർപൂളിന് വിൽക്കേണ്ടി വന്നു.ഇന്ന് ആ പയ്യന്റെ കളി കാണുമ്പോൾ ഞങ്ങൾ ചെയ്ത മണ്ടത്തരത്തെയോർത്ത് ദുഖിക്കുന്നു."

കാൽപ്പന്ത് കളിയുടെ സ്വർഗ്ഗ നഗരമായ റിയോയിലെ മരതകമായ ലിറ്റിൽ മജീഷ്യൻ യൂറോപ്യൻ ഫുട്‌ബോളിൽ അരങ്ങ് തകർക്കുമ്പോൾ ഇന്റർമിലാന്റെ നഷ്ടമായും ലിവർപൂളിന്റെ നേട്ടമായുമത് ചരിത്രത്തിൽ രേഖപ്പെടുത്തും.
 #Danish_Javed_Fenomeno

Feliz Aniversario Coutinho😘

By - #Danish_Javed_Fenomeno
(www.danishfenomeno.blogspot.com)

(പോസ്റ്റ് വായിക്കുക ഷെയർ ചെയ്യുക)

Tuesday, June 13, 2017

സോക്കറൂസിനെ തകർത്ത് സീസണിന് അന്ത്യം



 (ഡീഗോ സൂസ ഇനി ചരിത്രത്തിലെ വേഗമേറിയ ബ്രസീലിയൻ ഇന്റർനാഷനൽ ഗോളിനുടമ)

Danish Javed Fenomeno
(www.danishfenomeno.blogspot.com)

കാനറി ജെഴ്സിയിൽ ചരിത്രത്തിലെ എക്കാലത്തെയും വേഗതയാർന്ന ഗോളിനായിരുന്നു മെൽബണിലെ അൻപതിനായിരത്തോളം വരുന്ന കാണികൾ സാക്ഷ്യം വഹിച്ചത്.സോക്കറൂസ് മധ്യനിരക്കാരുടെ അശ്രദ്ധമായ പാസ്സ് പിടിച്ചെടുത്ത സെനിത് സെന്റ് പീറ്റേഴ്സ് ബർഗിന്റെ പ്ലേമേക്കർ ജൂലിയാനോ ഒരു മാസ്മരികമായ മുന്നേറ്റത്തിൽ ബോക്സിന്റെ വലതു പാർശ്വത്തിൽ നിന്ന ഡീഗോ സൂസയിലേക്ക് മറിച്ചു നൽകുന്നു.ബ്രസീലിയൻ സീരി എയിൽ കളിച്ച് ഒരുപാട് കാലത്തെ അനുഭവസമ്പത്തുള്ള സൂസയുടെ ഇടം കാലൻ ഷോട്ടിന് സോക്കറൂസ് ഗോളിക്ക് മറുപടിയില്ലായിരുന്നു.മൽസരത്തിന്റെ പത്താം സെക്കന്റിൽ ഗോൾ പിറന്നു..!

വെറുമൊരു സൗഹൃദ മൽസരത്തിൽ പിറന്ന ഫുട്‌ബോൾ ചരിത്രത്തിലെ വേഗതയാർന്ന ഗോളുകളിലൊന്നായിരുന്നോ അത്?

അതോ എട്ട് വർഷത്തിന് ശേഷം ബ്രസീൽ ജെഴ്സിയിൽ ഇറങ്ങി കളിച്ച മുപ്പതുകാരൻ ഫോർവേഡ് ഡീഗോ സൂസയുടെ ആദ്യ ഗോളായിട്ടാണോ വിലയിരുത്തേണ്ടത്?

 അല്ല , അതിസമ്പന്നമായ ബ്രസീലിയൻ ഫുട്‌ബോൾ പാരമ്പര്യത്തിൽ ബ്രസീലിയൻ ജെഴ്സിയിലെ ഏറ്റവും വേഗതയാർന്ന ഗോളായി സൂസയുടെ ഗോൾ ഓർമ്മിക്കപ്പെടും.( റികാർഡോ ഒലിവേര റിയോ നെഗ്രോക്ക് വേണ്ടി 2.8 സെക്കന്റിൽ നേടിയ ഗോളാണ് ബ്രസീലിയൻ ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോൾ.ഈ ഗോൾ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡസിൽ ഇടം പിടിച്ചിരുന്നു.)

കഴിഞ്ഞ മൽസരത്തിൽ നിന്നും എട്ട് മാറ്റങ്ങളോടെ ആയിരുന്നു ടിറ്റെ ടീമിനെ സജ്ജമാക്കിയത്.കായോ ,അലക്‌സ് സാൻഡ്രോ,ലൂയിസ്,ആൽവസ്,സൂസ,ജൂലിയാനോ,റാഫീന്യ,കോസ്റ്റ തുടങ്ങിയർ ആദ്യ ഇലവനിൽ ഇടം പിടിച്ചു.ഫെർണാണ്ടീന്യോയെ മാറ്റി ഡിഫൻസീവ് മധ്യനിരക്കാരന്റെ റോളിൽ ഡേവിഡ് ലൂയിസിനെ കളിപ്പിച്ചതായിരുന്നു ടീമിലെ പ്രധാന മാറ്റം.പരീക്ഷണങ്ങൾ ഇനിയും തുടർന്നു കൊണ്ടിരിക്കുമെന്ന സൂചന നൽകുകയായിരുന്നു ടിറ്റെ.നായകന്റെ ആം ബാൻഡ് ചുമതല ഇത്തവണ കൗട്ടീന്യോക്കായിരുന്നു.ടിറ്റെ വന്ന ശേഷം ടീമിന്റെ നായകനാകുന്ന ഒൻപതാമത്തെ താരമാണ് കൗട്ടീന്യോ.
25 ആം ജൻമദിനത്തിലായിരുന്നു നായകന്റെ റോളിൽ ലിറ്റിൽ മജീഷ്യന്റെ അരങ്ങേറ്റം.

റെസിഫെ മുന്നേറ്റനിരതാരത്തിന്റെ ഞെട്ടിപ്പിക്കുന്ന തുടക്കത്തിന് ശേഷം ബോൾ പൊസഷനിൽ മേധാവിത്വം പുലർത്തിയ കാനറികൾക്ക് പക്ഷേ തുടർന്ന് ലഭിച്ച അവസരങ്ങൾ മുതലാക്കാനാകാതെ പോയി.കൗട്ടീന്യോ മധ്യനിരയിൽ ഓർഗനൈസറുടെ റോൾ ഭംഗിയായി ചെയ്തു. പക്ഷേ വമ്പൻമാരായ യൂറോപ്യൻ എതിരാളികൾക്കെതിരെ കൗട്ടീന്യോക്ക് ഓർഗനൈസർ റോളിൽ തിളങ്ങാൻ കഴിയുമോ? ബോൾ കൺട്രോളിംഗിലും ബോൾ നിലനിർത്തുന്നതിലും തരക്കേടില്ലാതെ കളിച്ച കൗട്ടീന്യോ നൽകുന്ന ത്രൂ ബോളുകളും സുന്ദരമായിരുന്നു.കൗട്ടീന്യോ ഇടതു വിംഗിലൂടെ കയറുമ്പോൾ ഓർഗനൈസറുടെ റോൾ ജൂലിയാനോ ഏറ്റെടുത്ത് കളിക്കുന്നതും സെനിത് താരത്തിന്റെ മധ്യനിരയിലുള്ള വൈവിധ്യം പ്രകടമാക്കുന്നതായിരുന്നു.ഓസീ താരങ്ങളുടെ ഹൈ പ്രെസ്സിംഗ് ഗെയിം മൂലം കൗട്ടീന്യോയെയും പൗളീന്യോയെയും കോസ്റ്റയും ഫൗളുകൾക്ക് അടിമപ്പെടുന്നത് കാണാമായിരുന്നു.വെറ്ററൻ താരം കാഹിലിന്റെ നേതൃത്വത്തിലുള്ള ഓസീസ് നീക്കങ്ങൾ സിൽവ കായോ അലക്സ സാൻഡ്രോ സഖ്യം തകർത്തു.ബോക്സിനു മുന്നിൽ നിന്നും ഏറെ പണിപ്പെട്ടായിരുന്നു ഓസീസ് താരം അസിസിയുടെ ഒരു ക്രോസ് കായോ ക്ലിയർ ചെയ്ത്. തുടക്കത്തിൽ മനോഹരമായ പരമ്പരാഗത ബ്രസീലിയൻ ആക്രമണങ്ങൾ നടത്തിയ ജൂലിയാനോ - സൂസെ സഖ്യത്തിന്റെ നീക്കങ്ങളായിരുന്നു സോക്കറൂസ് ഡിഫൻന്റർമാർക്ക് തുടർച്ചയായ തലവേദന സൃഷ്ടിച്ചിരുന്നത്.മുന്നേറ്റനിരയിലേക്കുള്ള
പാസ്സിംഗ് റേഞ്ചുകൾ കുറവായിരുന്നെങ്കിലും കടുത്ത ഫൗളുകളിലൂടെയും പ്രെസ്സിംഗിലൂടെയും ലൂയിസിന്റെ ഒരു കാൽസ്സപർശം മധ്യനിരിൽ എല്ലായിടത്തുമുണ്ടായിരുന്നു.

ഇടതുവിംഗിൽ കൗട്ടീന്യോ കോസ്റ്റ സാൻഡ്രോ സഖ്യം മാകച്ച ധാരണയോടെ കളിച്ചപ്പോൾ സാൻഡ്രോക്ക് നല്ല രണ്ട് അവസരങ്ങൾ കിട്ടിയിരുന്നു.ഡിഫൻസിലും വിംഗിലും ഒരുപോലെ തിളങ്ങി നിന്ന അലക്സ സാൻഡ്രോ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ മാർസെലോക്കും ലൂയിസിനും വൻ ഭീഷണിയാണെന്ന കാര്യത്തിൽ തർക്കമില്ല.രണ്ടാം പകുതിയിൽ സിൽവ നേടിയ ഗോൾ നിർണായക ഘട്ടങ്ങളിൽ സെറ്റ്പീസുകളിൽ നിന്നും ഹെഡ്ഡർ ഗോളുകൾ സ്കോർ ചെയ്തിരുന്ന മുൻ നായകന്റെ തിരിച്ചു വരവ് കുടിയായിരുന്നു.കൗട്ടീന്യോയുടെ കൃത്യതയാർന്ന കോർണറിൽ ഉയർന്നു ചാടി കുത്തിയ ലൂയിസിന്റെ ശക്തമായ ഹെഡ്ഡർ ബാറിനെ പ്രകമ്പനം കൊള്ളിച്ച് പൊങ്ങിയ ബോൾ റീബൗണ്ടിൽ കിട്ടിയത് കായോയുടെ തലയിൽ , ബോക്സിന് മുന്നിലുണ്ടായിരുന്ന സിൽവയിലേക്ക് കായോയുടെ ഹെഡ്ഡിംഗ് അസിസ്റ്റ്, ഗോളിയെ കാഴ്ചകാരനാക്കി സിൽവയുടെ ഹെഡ്ഡർ ഗോൾ. ബോക്സിൽ ഹെഡ്ഡർ കൊണ്ട് കളിച്ചായിരുന്നു ആ ഗോൾ.ലൂയിസിൽ നിന്നും - കായോ - കായോയിൽ നിന്നും സിൽവ.
വരുന്ന യോഗ്യതാ മൽസരങ്ങളിൽ മിറാൻഡയുടെ പൊസിഷനിൽ ടിറ്റെ സിൽവയെ കളിപ്പിച്ചാൽ അൽഭുതപ്പെടാനില്ല.

കോസ്റ്റക്ക് പകരമിറങ്ങിയ ടൈസൺ ഗോളി മാത്രം മുന്നിൽ നിൽക്കെ ഒരു സുവർണ്ണാവസരം തുലച്ചെങ്കിലും തൊട്ടടുത്ത മിനിറ്റിൽ തന്നെ പ്രായശ്ചിത്തം ചെയ്തു.ജോഗാ ബോണിറ്റോയുടെ മുഴുവൻ സൗന്ദര്യവും പിറന്ന നീക്കത്തിൽ പൗളീന്യോയായിരുന്നു സൂത്രധാരൻ.
വില്ല്യൻ കൊടുത്ത പാസ്സിൽ പൗളി ബോക്സിൽ നിന്നും സൂസയിലേക്ക് , സൂസ മറിച്ച് ഗ്വാങ്ഷൂ താരത്തിന് തന്നെ നൽകുന്നു പൗളീന്യോയുടെ മനോഹരമായ ബാക്ക് ഹീൽ മാർക്ക് ചെയ്യപ്പെടാതെ നിന്ന ടൈസണിലേക്ക്.ടൈസണിന്റെ ഗ്രൗണ്ടർ യാതൊരു പിഴവും വരുത്താതെ വലയിലേക്ക്.പൗളീന്യോയുടെ തുടർച്ചയായ മൂന്നാം ബാക്ക് ഹീൽ അസിസ്റ്റായിരുന്നത്.ബാക്ക് ഹീൽ അസിസ്റ്റുകൾ നൽകുന്നതിൽ അഗ്രഗണ്യനായ ഡീന്യോയുടെ വീഡിയോകൾ കണ്ടാണോ പൗളീന്യോ മൽസരത്തിറങ്ങാറെന്ന് സംശയിച്ചു പോകുന്നു?
ടൈസണിന്റെ കരിയറിലെ ആദ്യ ഗോളായിരുന്നത്.ഗോളടിച്ചതോടെ വികാരഭരിതമായ കാണപ്പെട്ട ടൈസൺ കരയുന്നത് കാണാമായിരുന്നു.എങ്ങനെ കരയാതിരിക്കും ഏതൊരു ബ്രസീലിയൻ താരത്തിന്റെയും സ്വപ്നമല്ലേയത് , മഞ്ഞപ്പടയുടെ ജെഴ്സിയിൽ ഒരു ഗോളടിക്കുകയന്നത്.

കളിയുടെ അവസാന പത്ത് മിനിറ്റുകളിൽ ഡീഗോ സൂസയും വില്ല്യനും തുടർച്ചയായ സോക്കറൂസ് പ്രതിരോധത്തിന് തലവേദന സൃഷ്ടിച്ചു.ബോൾ പൊസഷനിൽ വൻ മേധാവിത്വം പുലർത്തി അവസാനത്തിൽ ഓസീസ് ബോക്സിൽ തുടരെ നടത്തിയ ബ്രസീലിയൻ റൈഡുകൾ സുന്ദര കാഴ്ചയായിരുന്നു.വില്ല്യൻ സൂസ നീക്കത്തിൽ ലഭിച്ചൊരു സുവർണ്ണാവസരം സോക്കറൂസ് ഗോളി കോർണർ വഴങ്ങി രക്ഷപ്പെടുത്തി.ചെൽസി താരമെടുത്ത കോർണറിൽ തല വെച്ച് വീണ്ടും ഡീഗോ സൂസ ഗോൾ.ഇരട്ട ഗോളടിച്ച് മൽസരത്തിലുടനീളം സോക്കറൗസ് പ്രതിരോധനിരയിൽ തലവേദന സൃഷ്ടച്ച സൂസ ടിറ്റെ തന്നിലർപ്പിച്ച വിശ്വാസം കാത്തു സൂക്ഷിച്ചു.വരുന്ന യോഗ്യതാ മൽസരങ്ങളിലും സൂസ തന്നെയാകും ജീസസിന്റെ പകരക്കാരനെന്ന് നമുക്കു ഉറപ്പിക്കാം.

ടിറ്റെയെന്ന മാന്ത്രിക പരിശീലകൻ വിജയകരമായി ഒരു സീസൺ പിന്നിട്ടിരിക്കുന്നു.പതിനൊന്ന് കളികളിൽ പത്ത് ജയവുമായി പരീക്ഷണങ്ങളോടെ ഒരു ഇന്റർനാഷണൽ ഫുട്‌ബോൾ സീസണിന് തിരശ്ശീല കുറിച്ചിരിക്കുന്നു.കഴിഞ്ഞ സെപ്തംബറിൽ ഇക്വഡോറിനെതിരെ തുടങ്ങിയ ഗോൾ മഴ സോക്കറൂസിനെതിരെ ആയപ്പോഴേക്കും 29 ൽ എത്തിയിരിക്കുന്നു.2.7 എന്ന ടിറ്റെയുടെ ഗോൾ ആവറേജ് എടുത്തു പറയേണ്ടതാണ്.
വരുന്ന ലോകകപ്പ് യോഗ്യതാ മൽസരങ്ങളിലും ടിറ്റെയുടെ വമ്പൻ പരീക്ഷണങ്ങൾ തുടർന്ന് കൊണ്ടേയിരിക്കും.

ബ്രസീലിയൻ കൗമാര പ്രതിഭകളിൽ ആരൊക്കെ അരങ്ങേറ്റം കുറിക്കും? ആരെല്ലാം ടീമിൽ മടങ്ങിയെത്തും?
നായകസ്ഥാനം ഒരാളിൽ സ്ഥിരപ്പെടുത്തുമോ?
തുടങ്ങീയ ടിറ്റയുടെ പുതിയ തരം പരീക്ഷണങ്ങൾക്കായി
കാത്തിരിക്കാം നമുക്ക് പുതിയ ഇന്റർനാഷനൽ സീസണിനായി..

Ole ole tite... Viva brazil😘😘😘

#Danish_Javed_fenomeno

Sunday, June 11, 2017



ഫുട്‌ബോൾ ദൈവം പെലെ കഴിഞ്ഞാൽ സ്വപ്ന ടീമിലെ രണ്ടാമനെന്ന് വാഴ്ത്തപ്പെട്ട അൽഭുത പ്രതിഭ, കരിയറിലെ പീക്ക് ടൈമിലേക്ക് എത്തപ്പെടാനാകാതെ  വിരമിക്കാൻ നിർബന്ധിതനായ കാനറി കിളി.തന്റെ ഇരുപത്തിനാലാം വയസ്സിൽ ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമിനോടൊപ്പം വിശ്വകിരീടം ഉയർത്തുമ്പോൾ രണ്ടു ഗോളുകളും നാല് അസിസ്റ്റുകളുമായി നിർണ്ണായക പങ്കു വഹിച്ച പ്ലേമേക്കറായും ഫോർവേഡായും കളം നിറഞ്ഞു കളിച്ച യുവപ്രതിഭ.
പെലെക്ക് ശേഷം ടീമിന്റെ അമരക്കാരനാകുമെന്ന് ഫുട്‌ബോൾ വിദഗ്ധർ പ്രവചിച്ച താരം..ടോസ്റ്റാവോ.

കഴിഞ്ഞ മൽസരത്തിൽ അർജന്റീനയുടെ ഓട്ട മണ്ടി എന്ന കാടൻ ഡിഫന്റർ ജീസസിന്റെ മുഖത്ത് കണ്ണിൻമേൽ അതിക്രൂരമായി തന്റെ മുട്ടുകൈ കൊണ്ടിടച്ചപ്പോൾ എനിക്ക് ഓർമ്മ വന്നത്  ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും ഇതിഹാസതാരമായ ടോസ്റ്റാവോയെ കുറിച്ചായിരുന്നു.

1966 ലോകകപ്പോടെ ബ്രസീൽ ടീമിന്റെ ഭാവിയായിരിക്കുമെന്ന് കരുതപ്പട്ട ടോസ്റ്റാവോയുടെ കരിയർ ഏവരെയും അമ്പരപ്പിക്കുന്ന രീതിയിലായിരുന്നു വളർച്ച.
ക്രൂസെയ്റോയിലൂടെ കരിയർ പടുത്തുയർത്തിയ മാസ്മരിക താരം ഐഴ് വർഷത്തെ ക്രൂസെയ്റോ കരിയറിൽ അടിച്ചു കൂട്ടിയത് 250 ലധികം ഗോളുകൾ.
അങ്ങനെയിരിക്കെ ലോകകപ്പിന് ഒരു വർഷം മുമ്പ് 1969 ൽ ചരിത്ര പ്രസിദ്ധമായ സാവോപോളോയിലെ പക്കേംബു സ്റ്റേഡിയത്തിൽ ക്രൂസെയ്റോയും കൊറിന്ത്യൻസും തമ്മിലുള്ള മൽസരത്തിൽ ടോസ്റ്റാവോയുടെ മുന്നേറ്റം തടുത്തിട്ട കൊറിന്ത്യൻസ് സ്റ്റോപ്പർ ബാക്ക് ഡിറ്റാവോയുടെ ബോൾ ക്ലിയറൻസ് കൊണ്ടത് ടോസ്റ്റാവോയുടെ ഇടതു കണ്ണിനായിരുന്നു.ഡിറ്റാവോയുടെ കരുത്തുറ്റ ഷൂട്ടിൽ ഇടതു കണ്ണിന്റെ റെറ്റിനക്ക് സാരമായി പരിക്കേറ്റ ടോസ്റ്റാവോക്ക് കാഴ്ച്ച നിലനിർത്താൻ മേജർ സർജറി തന്നെ വേണ്ടി വരുമെന്ന് ഡോകടർമാർ വിധിയെഴുതി.സർജറിക്കും വിശ്രമത്തിനുമായി ഒരു വർഷത്തോളം ഫുട്‌ബോളിൽ നിന്നും വിട്ടു നിന്ന താരം 1970 ലോകകപ്പിനു തൊട്ടു മുമ്പായി ടീമിലെത്തിയിരുന്നു. ലോകകപ്പ് വിജയത്തിന് ശേഷം പെലെയും വിരമിച്ചതോടെ ടീമിന്റെ കടിഞ്ഞാൺ ഏറ്റെടുത്ത ടോസ്റ്റാവോക്ക് പക്ഷേ അധികകാലം കാനറി ജെഴ്സിയിൽ തുടരാൻ ദൈവം വിധിച്ചിരുന്നില്ല. ഇടതു കണ്ണിലെ കാഴ്ചശക്തി തുടർച്ചയായി കുറഞ്ഞു വന്നതോടെ ഫുട്‌ബോളിൽ നിന്നും വിരമിക്കാൻ ഡോക്ടർമാർ ടോസ്റ്റാവയോട് നിർദ്ദേശിച്ചു.തന്റെ ഇരുപത്തിയാറാം വയസ്സിൽ മനസ്സില്ലാമനസ്സോടെ ടോസ്റ്റാവോ വിരമിച്ചു.

ടോസ്റ്റാവോ1974 ലോകകപ്പിലെ സൂപ്പർ താരോദയമായിരിക്കുമെന്ന് പ്രവചച്ചിവരായിരുന്നു ഏറെയും.പെലെയുടെ അസാന്നിധ്യത്തിൽ ചാമ്പ്യൻ ടീമിനെ നയിക്കാൻ ശേഷിയുള്ള വിസ്മയ പ്രതിഭ.തന്റെ കരിയർ പീക്ക് ടൈമും 1974 ലോകകപ്പും ഒരുമിച്ചായിരിക്കുമെന്ന് കാത്തിരുന്ന ടോസ്റ്റാവോക്കും ബ്രസീൽ ആരാധകർക്കും ദുഖം  താങ്ങാൻ കഴിഞ്ഞിരുന്നില്ല.ലോകകപ്പ് നേടികൊടുത്തു പെലെ
തന്നെ തന്റെ മുപ്പതാം വയസ്സിൽ വിരമിച്ചപ്പോൾ രോഷം കൊണ്ട ആരാധകർക്ക് ഒരു വർഷത്തിനപ്പുറമുള്ള ടോസ്റ്റാവോയുടെ വിരമിക്കൽ സഹിക്കാൻ കഴിയുമായിരുന്നില്ല.36 വയസ്സുവെയെങ്കിലും കളിക്കാവുന്ന പത്ത് വർഷത്തോളമുള്ള കരിയറും കരിയർ പ്രൈം ഇയെഴ്സുമാണ് ടോസ്റ്റാവോക്ക് നഷ്ടപ്പെട്ടത്.എന്നിട്ടും ഒൻപത് വർഷത്തെ തന്റെ കരിയറിൽ മൂന്നൂറിലധികം ഗോളുകൾ നേടിയ വിസ്മയ പ്രതിഭ ബ്രസീലിനു വേണ്ടി നേടിയത് 52 കളികളിൽ നിന്നായി 32 ഗോളുകൾ.ടോസ്റ്റാവോ ഉണ്ടായിരുന്നേൽ 1974 ലോകകപ്പ് ഇന്ന് ബ്രസീലിലെ റിയോയിലെ നാഷണൽ മ്യൂസിയത്തിലിരുന്നേനെ.ഇന്നും വേദനിക്കുന്ന ഓർമ്മയാണ് എനിക്ക് ടോസ്റ്റാവോ

അർജന്റീന ക്കെതിരെ ഗുരുതരമായി കണ്ണിന് പരിക്കേറ്റ ജീസസിന് ടോസ്റ്റാവോയുടെ ഗതി വരുമോ എന്ന ആശങ്കയുണ്ടായിരുന്നു.കണ്ണിന് പുറമെ ആവരണം ചെയ്ത അസ്ഥികൾക്കാണ് പരിക്കുള്ളതെന്നാണ് പുതിയ വിവരം.ആശങ്കപ്പെടാനില്ല.വയസ്സ് ഇരുപതേ ആയിട്ടുള്ളൂ ചെക്കന്.ടോസ്റ്റാവോക്ക് സംഭവിച്ച പോലെ ഒരു ദുരന്തം ഇനി ഒരു ബ്രസീലിയൻ താരത്തിനും ആവർത്തിച്ചു കൂടാ...നെയ്മറെ പോലെ തുടർച്ചയായി ക്രൂരമായി ആക്രമിക്കപ്പെടുന്ന ജീസസിന് വരും സീസൺ പരീക്ഷണ കാലമായിരിക്കും.സിറ്റിയിലെ ടീമേറ്റാണ് ഓട്ട മണ്ടി. അവനാണ് ഈ ക്രൂരമായ ഫൗൾ ജീസസിനു മേൽ ചെയ്തിരിക്കുന്നത്..ഇതിൽ നിന്നും തന്നെ അവരുടെ ഉദ്ദേശ്യമെന്തെന്ന് വ്യക്തം.
അല്ലെങ്കിലും ബ്രസീലിയൻ പ്ലേമേക്കർമാരെയും ഫോർവേഡുകളെയും ക്രൂരമായി ഫൗൾ ചെയ്തു പ്രതിരോധിക്കുകയെന്നതാണല്ലോ ഫുട്‌ബോൾ തുടങ്ങിയ കാലം തൊട്ടെ എതിരാളികളുടെ രീതി.

Danish Javed Fenomeno