Wednesday, December 27, 2017




അടങ്ങാത്ത പോരാട്ട വീര്യം..

മുൻ ലോക ഫുട്ബോളർ , പ്രഥമ ആഫ്രിക്കൻ ബാലോൺ ഡോർ വിന്നർ ആഫ്രിക്കൻ ഫുട്‌ബോളിലെ എക്കാലത്തെയും വലിയ ബിംബം ജോർജ്ജ് വിയ്യ ലൈബീരിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
ആഫ്രിക്കൻ ഫുട്‌ബോളിൽ പോലും ചെറു മീനായ ലൈബീരിയെന്ന നിഗുഡ്ഢ രാഷ്ട്രത്തെ ലോക പ്രശസ്തമാക്കിയ ഇതിഹാസം.നൈജീരിയ കാമറൂൺ മൊറോക്കോ ഈജിപ്ത് ഘാന ഐവറികോസ്റ്റ് തുടങ്ങിയ ആഫ്രിക്കൻ ഫുട്‌ബോളിലെ പവർ ഹൗസ്സുകൾ റോജർ മില്ല , അബ്ദി പെലെ , ഒകോച്ച , കാനു , മുസ്തഫ ഹാജി ,ദിദിയർ ദ്രോഗ്ബാ ,സുലൈമാൻ മുൻതാരി,സാമുവൽ എറ്റൂ, ഹാജി ദിയൂഫ് ,യായെ ടൂറെ, തുടങ്ങി ഗെർവീന്യോ മുഹമ്മദ് സലേയിലെത്തി നിൽക്കുന്ന പ്രതിഭാ ധാരാളിത്തമുള്ള ഒരുപാട് പേരെ ആഫ്രിക്ക ലോക ഫുട്‌ബോളിന് സമ്മാനിച്ചിട്ടും അവർക്കൊന്നും നെടാനാകാത്ത സ്വപ്ന നേട്ടങ്ങൾ കരസ്ഥമാക്കിയ സൂപ്പർ താരം.പാരീസ് സെന്റ് ജർമനിലും ഗുള്ളിറ്റ്-ബാസ്റ്റൺ-റൈക്ർഡു മാരുടെ സുവർണ കാലത്തിന് ശേഷം പിന്നോക്കം പോയ എസീ മിലാനെ നേട്ടങ്ങളിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കാളിയുമായ ഗോൾ ദാഹിയായ കില്ലർ ഫോർവേഡ്.
2001 ൽ ലൈബീരിയ ലോകകപ്പ് യോഗ്യതയിൽ ചരിത്രം സൃഷ്ടിക്കുന്നതിന് തൊട്ടടുത്ത് എത്തിയതിന് കാരണക്കാരനായിരുന്നു ഇദ്ദേഹം. പക്ഷേ നൈജീരിയയോട് പ്ലേ ഓഫിൽ തോറ്റു പുറത്താവാനായിരുന്നു വിധി.ഒരേ സമയം കോച്ചായും നായകനായും വിയ്യ തന്റെ നാൽപ്പതാം വയസ്സിലും ഫുട്‌ബോളിനോടും സ്വന്തം രാജ്യത്തെ ഏകാദിപതികളോടും പൊരുതിയ പോരാട്ട വീര്യത്തെ നമിക്കാതെ വയ്യ.അന്ന് ലൈബീരിയ യോഗ്യത നേടിയിരുന്നു എങ്കിൽ എന്ന് ഒരുപാട് ആശിച്ച് പോയിരുന്നു.രണ്ട് പതിറ്റാണ്ടോളം കാലത്തെ നീണ്ട പോരാട്ടത്തിനൊടുവിൽ ലൈബീരിയൻ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട വിയ്യ ജോർജ് ബെസ്റ്റിനെ പോലെ ലോകകപ്പ് കളിക്കാനാകാതെ പോയ എക്കാലത്തെശും മികച്ച ഫുട്‌ബോൾ താരങ്ങളിലൊരാളാണ്.
Congrats George weah..

Wednesday, December 20, 2017

കക - കാൽപ്പന്തുകളിയിലെ കാൽപ്പനിക കളിയഴകിന്റെ
അപൂർവ്വ സത്ത്





By - Danish Javed Fenomeno

ഓസ്കാർ നെയ്മർ എന്നീ പേര് അറിയാത്ത ആരും തന്നെ ഫുട്‌ബോൾ ലോകത്തുണ്ടാകില്ലെന്നത് തീർച്ച.പക്ഷേ ഞാൻ പ്രതിപാദിച്ചത് കളിക്കാരായ ഓസ്കാർ നെയ്മർമാരെ കുറിച്ചല്ല, ഓസ്കാർ നെയ്മർ എന്ന പേരുള്ള ബ്രസീലിലെ ഒരു പ്രശസ്തനായ ആർകിടെക്റ്റിനെ കുറിച്ചാണ്.
17 ആം നൂറ്റാണ്ട് മുതൽ 20ആം നൂറ്റാണ്ടിലെ 1960 വരെ ബ്രസീലിയൻ തലസ്ഥാനം കാൽപ്പന്തുകളിയുടെ മെക്കയായ റിയോ ഡീ ജനീറോയായിരുന്നു.
സൗത്ത് ഈസ്റ്റ് ബ്രസീലിൽ അറ്റ്ലാന്റിക് സമുദ്രത്തോട് ചേർന്നു കിടക്കുന്ന റിയോ ഡീ ജനീറോ ഭൂമിയിൽ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഏറ്റവും മനോഹാരിതയാർന്ന ലാന്റ്സ്കേപ്പുള്ള നഗരമാണ്.പർവ്വതങ്ങൾക്കും സമുദ്രത്തിനുമിടയിലും സ്ഥിതി ചെയ്യുന്നത് കൊണ്ടാകാം റിയോ നഗരം ലോകത്തിലെ തന്നെ ഏറ്റവും സുന്ദരമായ ഭൂപ്രകൃതിയുള്ള സിറ്റിയായി അറിയപ്പെടുന്നത്.ഭരണ സൗകര്യത്തിനായി ലോകത്തിലെ അഞ്ചാമത്തെ വലിയ രാഷ്ട്രമായ ബ്രസീലിന്റെ തലസ്ഥാനം ഏതാണ്ട് രാജ്യത്തിന്റെ ഭൂപ്രകൃതിയുടെ നടുവിലേക്ക് മാറ്റണമെന്ന ആവശ്യമുയർന്നതോടെ ആയിരുന്നു ബ്രസീലിയ എന്ന പ്ലാന്ഡ് മെട്രൊപൊളിറ്റിൻ സിറ്റിയുടെ ഉൽഭവം. ഓസ്കാർ നെയ്മർ എന്ന ആർക്കിടെക്റ്റായിരുന്നു ലോകത്തിലെ ഏറ്റവും വലിയ പ്ലാന്ഡ് സിറ്റിയായ ബ്രസീലീയ ബ്രസീലിന്റെ മധ്യത്തിൽ നിർമിച്ചു നൽകിയത്.

ബ്രസീലിയ റിയോയെ പോലെയോ സാവോ പൗളോയെ പോലെയോ പോർത്തോ അലിഗ്രയെ പോലെയോ ഹൊറിസോണ്ടയെ പോലെയോ ഫവേലകളിൽ(തെരുവ്) നിന്നും രൂപപ്പെട്ട നഗരമല്ലാത്തതു കൊണ്ട് തന്നെ പട്ടിണിയും ദാരിദ്ര്യത്തിൽ നിന്നും അകന്നു കഴിയുന്ന നഗരമായിരുന്നു ബ്രസീലിയൻ തലസ്ഥാനം.
പ്രൊഫഷണൽസും പൊളിറ്റിക്കൽ ഡിപ്ലോമാറ്റുകളും ബിസിനസ് മാഗ്നറ്റുകളും തുടങ്ങിയ ഉയർന്ന തലത്തിൽ ജീവിച്ചവരായിരുന്നു ബ്രസീലിയൻ തലസ്ഥാന നഗരിയിൽ ഭൂരിഭാഗവും.ബ്രസീലിയ എന്ന ആർകിടെക്ച്ചറൽ വണ്ടർ സിറ്റി പിറവിയെടുത്തത് തന്നെ ജീസസിന് പ്രിയങ്കരനായ റികാർഡോയുടെ ജനനത്തിന് വേണ്ടിയായിരിക്കാം. ബ്രസീലിയ രൂപം കൊണ്ട് നീണ്ട ഇരുപത്തിരണ്ട് ആണ്ടുകൾക്ക് ശേഷമായിരുന്നു സംസ്കാരികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഉയർന്ന് നിൽക്കുന്ന നാഗരികതയിലേക്കും ജനസമൂഹത്തിനിടയിലേക് റികാർഡോ ജനിച്ചു വിഴുന്നത്.സിവിൽ എഞ്ചിനീയറായ ബോസ്കോ ഇസക്സൺ പെരേര ലെയ്റ്റയുടെയും അധ്യാപികയായ സിമോൺ ക്രിസ്റ്റീന സാന്റോസ് ലെയ്റ്റയുടെയും മൂത്ത മകനായിട്ടായിരുന്നു റികാർഡോ ഇസക്സൺ ഡോസ് സാന്റോസ് ലെയ്റ്റയുടെ പിറവി.

റികാർഡോ സമ്പന്നതയുടെ നടുത്തട്ടിൽ പിറന്നു വീണത് കൊണ്ടാകാം റികാർഡോയെ ഒരു ടെന്നിസ് താരമാക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം.കുഞ്ഞായ റികാർഡോക്കും താൽപ്പര്യം ടെന്നിസിലായിരുന്നു.ടെന്നീസിനെ സ്നേഹിച്ച ബാലന് പക്ഷേ ദൈവം തുറന്ന് വച്ച വഴി ഫുട്‌ബോളിന്റേതായിരുന്നു.
കാൽപ്പന്ത് ലോകത്ത് നിശ്ചയദാർഢ്യത്താലും അൽഭുതകരമായ തിരിച്ചു വരവിനാലും തന്റെ താരമൂല്യം അരക്കെട്ടുറപ്പിച്ച റികാർഡോ , കാക എന്ന പേരിൽ ലോക ഫുട്‌ബോൾ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ഇതിഹാസ പുരുഷനായി വളരുകയായിരുന്നു.

തന്റെ മകന്റെ രുചി ഫുട്‌ബോളിലാണെന്ന് മനസ്സിലാക്കിയ പിതാവ് ബോസ്കോ രാഷ്ട്രീയകരമായ അസ്വസ്ഥതകളുള്ള തലസ്ഥാന നഗരിയിലെ അന്തരീക്ഷം അവന്റെ ഫുട്‌ബോൾ വളർച്ചയെ സ്വാധീനിക്കില്ലെന്ന് മനസ്സിലാക്കിയതോടെ ബ്രസീലിയ യിൽ നിന്നും ഫുട്‌ബോൾ ദൈവം പെലെയും റിവലീന്യോയും സോക്രട്ടീസുമടക്കമുള്ള മഹാരഥൻമാരായ ഇതിഹാസങ്ങൾ പിറന്ന കാൽപ്പന്തിന്റെ അനശ്വര മണ്ണായ സാവോപൗളോയിലേക്ക് ലെയ്റ്റ കുടുംബം ഒന്നടങ്കം താമസം മാറ്റുകയായിരുന്നു.ഏഴാം വയസ്സിൽ തന്റെ അനുജനായ റോഡ്രിഗോ റികാർഡോ എന്ന് ഉച്ചരിക്കാൻ പ്രയാസമുള്ളത് കാരണം റികാർഡോ ഒന്ന് ചുരുക്കി കാക എന്ന് വിളിച്ചപ്പോൾ അവനോ മതാപിതാക്കളോ വിചാരിച്ചു കാണില്ലായിരിക്കാം ഈ രണ്ടക്ഷരമായിരിക്കും ഫുട്‌ബോൾ ചരിത്രത്തിൽ എഴുതപ്പെടാൻ പോവുന്നതെന്ന്.

കടുത്ത ദൈവവിശ്വാസിയായി മാറിയ കാകയെന്ന ഫുട്‌ബോളർക്ക് പിറകിൽ അവിശ്വസ്നീയമായ ഒരു തിരിച്ചു വരവിന്റെ കഥ തന്നെയുണ്ട്. ബ്രസീലിയയിലെ തന്റെ ഗ്രാന്റ്പായുടെ വീട്ടിലേക്ക് വിരുന്നു പോയപ്പോൾ വെള്ളം കുറഞ്ഞ പൂളാണെന്നറിയാതെ ഡൈവ് ചെയ്ത് തലയടിച്ച് വീണ് സ്പൈനൽ കോഡിന് കടുത്ത ക്ഷതമേറ്റ് പത്ത് മാസത്തോളം കിടപ്പിലായ ആറരടിയിലേറെ ഉയരമുള്ള പ്രതിഭാധ്നായ  പതിനേഴുകാരൻ ഇനി ഒരിക്കലും കളത്തിലേക്ക് തിരികെ വരില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി.ബെഡ്ഡിൽ നിന്നും എണീറ്റൂ നേരെ നിന്നാൽ തന്നെ ഭാഗ്യമെന്നേ കരുതാനുള്ളൂവെന്ന ഡോക്ടർമാരുടെ വിധീയെഴുത്തിനെ പൂർണമായും തള്ളിക്കളഞ്ഞ് ഏവരേയും അൽഭുതപ്പെടുത്തി ദൃഡ്ഢനിശ്ചയത്തിന്റെയും ആത്മസമർപ്പണത്തിന്റെയും പ്രതിരൂപമായ കാക കളത്തിലേക്ക് തിരിച്ചു വന്നു.ജീവിതകാലം മുഴുവനും പാരലിസിസ് ബാധിച്ചു ബെഡ്ഡിൽ കിടന്നു പോകുമായിരുന്ന തന്നെ രക്ഷിച്ചത് ജീസസാണെന്ന് ഉറച്ച് വിശ്വസിക്കുന്ന കാക അന്ന് മുതൽ തന്റെ ജെഴ്സിക്കടിയിലണിഞ്ഞ ബനിയനിൽ " I Belong to Jesus " എന്ന വാചകം അച്ചടിച്ചായിരുന്ന കളിക്കാനിറങ്ങിയത്.

റോണോ പ്രതിഭാസം വീണ്ടും അവതരിച്ച
ഫുട്‌ബോൾ രാജാക്കൻമാരുടെ 2002 ലെ അഞ്ചാം ലോകകപ്പ് വിജയത്തിലും 2004 ൽ നീണ്ട ആറ് വർഷത്തിന് ശേഷം ഇറ്റാലിയൻ സീരീ എ മിലാന് നേടികൊടുത്തപ്പോഴും തന്റെ ട്രേഡ്മാർക്ക് ലോംഗ് റേഞ്ചർ ഗോളിലൂടെ അർജന്റീനയെ തകർത്തു തരിപ്പണമാക്കി സ്വന്തമാക്കിയ 2005ലെ ഫിഫ കോൺഫെഡറേഷൻ കപ്പ് വിജയത്തിലും ഒത്തുകളി വിവാദത്തിൽ പെട്ട് തളർന്ന മിലാനെ ഏതാണ്ട് ഒറ്റയ്ക്ക് തോളിലേറ്റി കക ചാമ്പ്യൻസ് ലീഗ് ചാമ്പ്യൻമാരാക്കിയപ്പോഴും 2009 കോൺഫെഡറേഷൻ കപ്പിൽ ബ്രസീലിനെ കിരീട വിജയികളാക്കിയപ്പോഴും കക തന്റെ  നെഞ്ചോട് ചേർത്ത " i belong to jesus " എന്നെഴുതിയ ടീ ഷർട്ട് ഉണ്ടായിരുന്നു.കഴിഞ്ഞ പതിനെട്ടു വർഷങ്ങളായുള്ള കകയുടെ അവിസ്മരണീയമായ കരിയറിലെ ഓരോ നേട്ടങ്ങളും സ്വന്തമാക്കിയത് ഈ ബനിയൻ ധരിച്ചായിരുന്നു. മാത്രവുമല്ല മൂന്ന് വ്യത്യസ്ത വൻകരകളിൽ നാല് വ്യത്യസ്ത രാജ്യങ്ങളിൽ  നാല് വ്യത്യസ്ത ക്ലബുകളിൽ ബൂട്ടുകെട്ടി ചരിത്രം രചിച്ചപ്പോഴെല്ലാം സുന്ദരനായ കാനറികിളി കെട്ടിയ ബൂട്ടിൽ "God is Faithful" എന്നും "Jesus is is first place" എന്നും എന്നെഴുതിയിരിക്കുന്നത് കാണാമായിരുന്നു.

" സാവോപൗളോ ഫുട്‌ബോൾ ക്ലബിൽ കളിക്കുക , പ്രതിഭകളേറെയുള്ള ബ്രസീൽ ടീമിൽ പ്രശ്സതമായ സെലസാവോ ജെഴ്സിയണിഞ്ഞ് ഒരു മൽസരമെങ്കിലും കളിക്കുക , ഇതായിരുന്നു ഞാൻ എന്റെ ചെറുപ്പകാലത്ത് കണ്ട സ്വപ്നം പക്ഷേ ദൈവം എനിക്ക് നൽകിയത് ഞാൻ മനസ്സിൽ പോലും വിചാരിക്കാത്ത നേട്ടങ്ങളാണ് ".

2007 ലെ ഫിഫ വേൾഡ് പ്ലയർ അവാർഡ് ജേതാവായ ശേഷം കക ഈ പറഞ്ഞ വാക്കുകളിൽ നിന്നും വ്യക്തമായിരുന്നു മികച്ച വ്യക്തിത്വത്തിനുടമയായ ആ നല്ല മനുഷ്യന്റെ സൽസ്വഭാവവും സത്യസന്ധതയും നിഷ്കളങ്കതയും.തന്റെ മുൻഗാമികളായ ഇതിഹാസ പ്രതിഭകളെ പോലെ ആൽക്കഹോളോ സ്ത്രീയോ അയാൾക്ക് ലഹരി ആയിരുന്നില്ല , തികഞ്ഞ ദൈവവിശ്വാസിയായ കക ആൽക്കഹോൾ ഉപയോഗിക്കാത്ത ചുരുക്കം ചില കായിക താരങ്ങളിലൊരാളാണ്.തന്റെ കളികൂട്ടുകാരിയായ കരോളിൻ സെലസോയെ വിവാഹം കഴിച്ചു.അതിലുണ്ടായ കാകയുടെ മക്കളാണ് ലൂകയും ഇസബല്ലയും.യു.എൻ ന്റെ പ്രായം കുറഞ്ഞ ചാരിറ്റി അംബാസഡറായി മാറിയ മനുഷ്യ സ്നേഹിയായ കക മാനവരാശിക്ക് ഭീഷണിയായ പട്ടിണിക്കും ദാരിദ്ര്യത്തിനുമെതിരെ പൊരാടാൻ കഴിഞ്ഞ പതിമൂന്ന് വർഷമായി യുഎൻ അംബാസഡറായി പ്രവർത്തിച്ചു വരുന്നു .കകയുടെ ഫുട്ബോൾ പോലെ തന്നെ മനോഹരവും  വിശുദ്ധവുമാണ് അദ്ദേഹത്തിന്റെ ജീവിത ശൈലിയും.

ഏഴാം വയസ്സിൽ സാവോ പോളോയിലെത്തിയ കക സാവോപൗളോ യൂത്ത് അക്കാദമിയിലൂടെ വളർന്നപ്പോൾ ബ്രസീൽ ഇതിഹാസം ജെർസണുമായി താരതമ്യം ചെയ്യപ്പെട്ടിരുന്നു.ജെർസണിന്റെ പാസ്സിംഗ് റേഞ്ചുകളും വിഷനും കകയിൽ പ്രകടമാണെന്ന് പല ഫുട്‌ബോൾ വിദഗ്ധരും അഭിപ്രായപ്പെട്ടിരുന്നു.ഏറെ വൈകാതെ കൗമാരത്തിൽ തന്നെ സാവോപോളോയുടെ ട്രൈകളർ സീനിയർ ജെഴ്സിയണിയാൻ അവസരം ലഭിച്ച പ്ലേമേക്കർ തന്റെ പ്രതിഭാ സ്പർശം രേഖപ്പെടുത്തിയത് മികച്ച സാങ്കേതികത്തികവിലൂടെയും ട്രിക്കുകളിലൂടെയും പുറത്തെടുത്ത ഡ്രിബ്ലിംഗ് സ്കില്ലുകളിലൂടെ സ്വന്തമാക്കിയ മാസ്മരികമായ പേസ്സോടെയുള്ള സോളോ ഗോളുകളിലൂടെയും ക്രിയാത്മകമായ സ്പീഡി നീക്കങ്ങളിലൂടെയുമായിരുന്നു.
സാവോ പോളോയിൽ അരങ്ങേറ്റ സീസണിൽ തന്നെ ഒരു ഡസൻ ഗോളുകളോളം സ്കോർ ചെയ്തു കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം പുറത്തെടുത്ത ബ്യൂട്ടിഫുൾ കാനറിയെ കാത്തിരുന്നത് തന്റെ സ്വപ്നമായ മഞ്ഞപ്പട ജെഴ്സിയിലെ അരങ്ങേറ്റ സാക്ഷാത്കാരമായിരുന്നു.
ബൊളീവിയക്കെതിരെ അരങ്ങേറിയ കാനറിക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.ഐസ്ലാൻഡിനെതിരെ സൂപ്പർ ഗോളോടെ 2002 ലോകകപ്പിലേക്കുള്ള ബ്രസീൽ ടീമിൽ വിളിയെത്തുമ്പോൾ കകക്ക പ്രായം ഇരുപത്.ഇതിഹാസങ്ങളേറെയുള്ള ടീമിൽ യുവപ്രതിഭയായ കകക്ക് അവസരങ്ങൾ കുറവായിരുന്നു.കോസ്റ്ററിക്കക്കെതിരെ പകരക്കാനായി ലോകകപ്പിൽ അരങ്ങേറ്റം കുറിച്ച താരം ഇരുപത് മിനിറ്റ്കളോളം കളിച്ച് റോണോ പ്രതിഭാസത്തിന്റെ രണ്ടാം ലോകകപ്പ് വിജയത്തിലും കാൽപ്പന്ത് ചക്രവർത്തിമാരുടെ പെന്റാ നേട്ടത്തിലും പങ്കാളിയായി.

2002 ലോകകപ്പിന് ശേഷം സെലസാവോ ടീമിലെ സ്ഥിര സാന്നിദ്ധ്യമായി മാറിയ കക സമകാലിക ഇതിഹാസങ്ങളായ റോണോ റിവാൾഡോ ഡീന്യോ കഫു കാർലോസ് ജുനീന്യോ ഡെനിൽസൺ ദിദ പൗളിസ്റ്റ അഡ്രിയാനോ റോബ് തുടങ്ങിയവരോടൊപ്പം വർഷങ്ങളോളം കളിക്കാനുള്ള ഭാഗ്യം ലഭിച്ചു. റോണോ - ഡീന്യോ മാർക്കൊപ്പം ചേർന്ന് അനശ്വര കൂട്ട്കെട്ട് തന്നെ കാക പടുത്തുയർത്തി.2002 - 2006 കാലത്തെ സെലസാവോയെ എക്കാലത്തെയും മികച്ച ഫുട്‌ബോൾ ടീമുകളൊന്നാക്കി മാറ്റി നിർത്തിയത് റോണോ-ഡീന്യോ-കക-അഡ്രിയാനോ ചേർന്നുള്ള മാജിക് ക്വാർട്ടറ്റ് എന്ന പേരിൽ വിഖ്യാതമായ സഖ്യമായിരുന്നു.

ആക്രമണ ഫുട്‌ബോളിന്റെ സുന്ദരമായ ക്രിയേറ്റീവ് സ്കിൽഫുൾ പ്ലേമേക്കറും എക്കാലത്തെയും മികച്ച ഇതിഹാസ താരങ്ങളിലൊരാളുമായ റിവാൾഡോ മിലാനിൽ കളിച്ചു കൊണ്ടിരുന്ന കാലത്താണ് കകയെ കുറിച്ചു മിലാൻ അധികൃതരെ റിവാ  ധരിപ്പിക്കുന്നത്.2003 ചാമ്പ്യൻസ് ലീഗ് വിജയത്തിന് ശേഷമായിരുന്നു കകയെ റോസൊനേരി റാഞ്ചുന്നത്.റിവാൾഡോ കഫു സെർജീന്യോ ലിയർനാഡോ റോക്കി ജൂനിയർ ദിദ തുടങ്ങിയ ബ്രസീൽ ഇതിഹാസങ്ങൾ കളിക്കുന്ന മിലാനിൽ കകയെന്ന ഇരുപതുകാരൻ ജീനിയസ്സിന് പ്രതീക്ഷകളേറെയായിരുന്നു.വെറ്ററൻമാരായി കൊണ്ടിരുന്ന റിവാൾഡോക്കും റൂയി കോസ്റ്റക്കും പിൻഗാമിയായിട്ടായിരുന്ന മധ്യനിരയിൽ ചലനമുണ്ടാക്കാൻ സാധിക്കുന്ന ഇന്റലിജൻസും വിഷനും സാങ്കേതികത്തികവുള്ള കകയെ മിലാൻ ടീമിലെത്തിച്ചത്.മാത്രമല്ല നിർണായക ഘട്ടങ്ങളിൽ ഗോളടിക്കുകയും ചെയ്യുന്ന ഒരു അറ്റാക്കിംഗ് മധ്യനിരക്കാരനെ തന്നെ വേണമെന്ന ആൻസലോടിയുടെ നിർബന്ധവും കകയെ സാൻസീറോയിലെത്തിക്കുന്നതിൽ അനുകൂല ഘടകമായി.

1999ന് ശേഷം സീരീ എ കിട്ടാക്കനിയായ മിലാന്റെ ആക്രമണ ചുമതല കകയുടെ തോളിലായിരുന്നു.മിലാൻ ഡെർബികളിലും നാല് അസിസ്റ്റോടെ റോമക്കെതിരെയും തന്റെ പ്രതിഭ പുറത്തെടുത്ത കാകയുടെ മികവിൽ റോമയെ മറികടന്ന് ആറ് വർഷങ്ങൾക്ക് ശേഷം സീരീ എ കിരീടം സാൻസീറോയിൽ തിരിച്ചെത്തിയപ്പോൾ കകയോടായിരുന്നു മിലാൻകാർ ഏറ്റവുമധികം കടപ്പെട്ടിരുന്നത്.സാവോ പൗളോയിൽ നിന്നും പുഞ്ചിരിയുമായി വന്ന് സൗന്ദര്യം തുളുമ്പുന്ന മുഖവുമായി ജോഗാ ബോണിറ്റോയുടെ മനോഹാരിതയും താളഭംഗിയും കാലുകളാവാഹിച്ചു കൊണ്ട് മിലാൻകാരുടെ ഹൃദയം കീഴടക്കുകയായിരുന്നു കക.
റോസ്സൊനേരി ഇനി കകയുടെ കാലുകളിൽ ഭദ്രമാണെന്ന് അവർ ഉറച്ച് വിശ്വസിച്ചിരുന്നു.
അവരുടെ വിശ്വാസങ്ങൾകൊത്ത് സാംബാം താളം പുറത്തെടുക്കുകയായിരുന്നു തുടർന്നങ്ങോട്ട് ഈ യുവപ്രതിഭ.

ചാമ്പ്യൻസ് ലീഗും യുവേഫാ സൂപ്പർ കപ്പും സൂപ്പർ കോപ്പാ ഇറ്റാലിയയും ക്ലബ് വേൾഡ് കപ്പും സീരീ എയും തുടങ്ങീ എല്ലാ കിരീടങ്ങളും മിലാനിലെത്തിച്ച കക റോസ്സൊനേരിയുടെ പെലെ ആയി മാറുകയായിരുന്നു യഥാർത്ഥത്തിൽ.സീരി എ മികച്ച താരം , യൂവേഫാ ബെസ്റ്റ് പ്ലയർ ,ഫിഫ പ്ലയർ ഓഫ് ദ ഇയർ , ബാലോൺ ഡോർ തുടങ്ങിയ നിരവധി വ്യക്തിഗത പുരസ്ക്കാരങ്ങളും കകയെ തേടിയെത്തിയപ്പോൾ ഫുട്‌ബോൾ ലോകം ജീസസിന്റെ പ്രിയ പുത്രന്റെ കാൽചുവട്ടിൽ കീഴിലായിരുന്നു.

ബെർലുസ്കോനിയുടെ മിലാൻ ലോകം തങ്ങളുടെ അധീനതയിലാക്കുമ്പോൾ അതിനന്തരവകാശി കകയോളം അർഹരായി മറ്റൊരു താരവുമില്ലായിരുന്നു.സാൻസീറോയിലെ സുവർണ നേട്ടങ്ങൾക്കുടമയായ കകയുടെ മിലാനിലെ കരിയറിൽ ഞെട്ടലുണ്ടാക്കിയ സംഭവം ഇസ്താംബൂളിലെ ആ ചുവന്ന രാത്രിയാണ്.ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫൈനലായ മിറാകിൾ ഓഫ് ഇസ്താംബൂളിന്റെ ഷോ മാൻ ജെറാർഡ് ആയിരിക്കാം.പക്ഷേ മൽസരം തൽസമയം കണ്ട ഫുട്‌ബോൾ ആരാധകരെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരു ഡ്രാമാറ്റിക് ത്രില്ലറിന് അവസരമൊരുക്കിയ ശില്പ്പി അല്ലെങ്കിൽ ആർക്കിടെക്റ്റ് കക ആയിരുന്നു.മൂന്ന് ഗോളുകൾക്ക് മുന്നിലെത്തിയ മിലാനെതിരെ രണ്ടാം പകുതിയിൽ മാൾഡീനിയും സ്റ്റാമും നെസ്റ്റയും ഗട്ടൂസോയും തീർത്ത കറ്റനാസിയോ മതിൽ ജെറാർഡും അലോൺസോയും പൊളിച്ചു തിരിച്ചടിച്ചപ്പോൾ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽക്കാനായിരുന്നു റോസ്സേനേരിയുടെ വിധി.മിലാൻ അടിച്ച മൂന്ന് ഗോളുകളിൽ രണ്ടിനും കകയുടെ പാദസ്പർശമുണ്ടായിരുന്നു.
കകയുടെ മാസ്മരിക മുന്നേറ്റത്തിൽ ബോക്സിലേക്ക് ഷെവ്ചെങ്കോക്ക് നൽകിയ ത്രൂബോളിൽ നിന്നായിരുന്നു ക്രെസ്പോ മിലാന്റെ രണ്ടാം  ഗോൾ സ്കോർ ചെയ്തത്.

മിലാന്റെ മൂന്നാം ഗോൾ അക്ഷരാർത്ഥത്തിൽ kaka's Magical Visionary intelligence at its peak എന്ന് തന്നെ പറയാം.മൈതാന മധ്യത്തിൽ നിന്നും കക ക്രെസ്പോയെ ലക്ഷ്യമാക്കി തൊടുത്ത ക്രോസ് പാസ്സ് ലിവർപൂൾ മധ്യനിരയെയും ഡിഫൻസിനെയും കീറിമുറിച്ച്  ക്രെസ്പോക്ക് ലഭിക്കുമ്പോൾ ബോൾ പെനാൽറ്റി ബോക്സിലെത്തിയിരുന്നു ,ശേഷം ഒന്ന് പോസ്റ്റിലേക്ക് ചെത്തിയിടുക മാത്രമേ ക്രസ്പോക്ക് ചെയ്യാനുണ്ടായിരുന്നുള്ളൂ.ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച അസിസ്റ്റായിരിക്കാം ഇത്.വിഭവസമൃദ്ധമായ അസിസ്റ്റുകളാലും സ്പീഡി ക്രിയേറ്റീവ് മൂവ്മെന്റോടെയും മധ്യനിരയിലും ആക്രമണത്തിലും കളി വായിച്ചെടുത്ത് ജോഗാ ബോണിറ്റോയുടെ അഴകാർന്ന അനുഭൂതി ഇസ്താംബൂളിൽ പടർത്തിയ  അതുല്ല്യ പ്ലേമേക്കറാണ് മൽസരത്തിലെ മികച്ച പ്രകടനം കാഴ്ചവെച്ച താരമായെങ്കിലും ലിവർപൂളിന്റെ ഗ്രേറ്റസ്റ്റ് കംബാക് വിജയത്തിനിടയിൽ വിസ്മരിക്കപ്പെടുകയായിരുന്നു കകയുടെ മാജികൽ ഇൻഡിവിഡ്വൽ ബ്രില്ല്യൻസ്. ടൂർണമെന്റിലെ ബെസ്റ്റ് മധ്യനിരക്കാനായി മാത്രം തെരഞ്ഞെടുക്കപ്പെട്ടത് ഒരു പക്ഷേ അദ്ദേഹത്തോട് ചെയ്ത നീതീകേടായിരിക്കാം.മിലാൻ ആ ഫൈനൽ ജയിച്ചിരുന്നെങ്കിൽ ടൂർണമെന്റ് താരം കകയാകുമായിരുന്നു.

2005 കോൺഫെഡറേഷൻ കപ്പിൽ  ബ്രസീലിന്റെ വിജയത്തിലെ നിർണായക ഘടകമായിരുന്നു മിലാൻ താരം.പ്രത്യേകിച്ചും ഫൈനലിൽ അർജന്റീനക്കെതിരെ ബോക്സിന്റെ വലതു മൂലയിൽ നിന്നും നേടിയ curly Long ranger ഗോൾ സമാനതകളില്ലാത്തതാണെന്ന് അനുമാനിക്കാം.2006 ലോകകപ്പ് യോഗ്യതാ മൽസരങ്ങളിലും മാജിക് ക്വാർട്ടെറ്റിനൊപ്പം വിസ്മയങ്ങൾ സൃഷ്ടിച്ചപ്പോൾ വ്യക്തമായത് കകയും റോണോയുമായുള്ള രസതന്ത്രം പെലെയും റിവലീന്യോയുമായുള്ള സഖ്യവുമായി സാമ്യതകളേറെയാണന്നാണ്.റോണോയുടെ യോഗ്യതാ റൗണ്ടുകളിലെ ഗോളുകളിൽ മിക്കതും അസിസ്റ്റ് കാകയും കാകയുടെ ചില ഗോളുകൾക്ക് വഴിയൊരുക്കിയത് റോണോയും.ഇരുവരുടെ കൂട്ടുകെട്ടിന്റെ Peak level chemistry ഏറ്റവുമധികം ഞാനാസ്വദിച്ച നിമിഷങ്ങൾ വന്നത് 2006 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഘാനക്കെതിരെ കാകയുടെ മധ്യത്തിൽ നിന്നുള്ള ഘാന പ്രതിരോധത്തെ നെടുകെ പിളർത്തിയ പാസ്സിൽ നിന്നും റോണോ ലോകകപ്പ് റെക്കോർഡ് ഗോൾ നേടിയപ്പോഴാണ്.പക്ഷേ 2007ന് ശേഷം റോണോ-ഡീന്യോ-കാക-അഡ്രിയാനോ മാന്ത്രിക കൂട്ട്കെട്ട് നീണ്ടുനിന്നില്ല.പരിക്ക് പറ്റി നാലാം മേജർ ലെഗ് സർജറി കഴിഞ്ഞ പ്രതിഭാസവും ഫോമിലില്ലായ്മ തളർത്തിയ ഡീന്യോയെയും ഒഴിവാക്കി കകയെ മാത്രം മുൻനിർത്തി ദുംഗ പുതുയുഗത്തിന് തുടക്കം കുറിച്ചപ്പോൾ വേദനിച്ചത് ഫുട്‌ബോൾ പ്രേമികളുടെ മനസ്സായിരുന്നു.

2005 ഓടെ ഷെവ്ചെങ്കോ മിലാൻ വിട്ടതോടെ ആക്രമണ ചുമതല മുഴുവനും കക ഏറ്റെടുക്കുകയായിരുന്നു.2006 ചാമ്പ്യൻസ് ലീഗിൽ മഹാ മാന്ത്രികൻ ഡീന്യോയുടെ വൺ മാൻ ഷോയിൽ ബാഴ്സലോണ ചാമ്പ്യൻസ് ലീഗ് നേടിയപ്പോൾ ബാഴ്സലോണക്ക് ഏറ്റവും വെല്ലുവിളി ഉയർത്തിയത് കകയുടെ നേതൃത്വത്തിലുള്ള റൊസ്സനെരിയാണ്.

2005 ൽ ഇസ്താംബൂളിൽ ലിവർപൂളിനോടേറ്റ ഫൈനൽ തോൽവിക്കും 2006ൽ ഡീന്യോയുടെ ബാഴ്സലോണയിൽ നിന്നുമേറ്റ സെമിയിലെ  തോൽവിയുടെയും നിരാശ 2007 സീസണിലെ ചാമ്പ്യൻസ് ലീഗിൽ തീർക്കുകയായിരുന്നു കക.
സീസണിലൂടനീളം ഒറ്റയ്ക്ക് മിലാനെ തോളിലേറ്റിയ കക ഗോളടിച്ചും ഗോളടിപ്പിച്ചും നാല് വർഷത്തിനിടെ മൂന്നാം യുസിഎൽ ഫൈനൽ കളിക്കാൻ മിലാന് അവസരമൊരുക്കി.അതിൽ യൂറോപ്യൻ ഫുട്‌ബോൾ ചരിത്രത്തിലെ തന്നെ ക്ലാസിക് മൽസരങ്ങളിലൊന്ന് പിറക്കപ്പെട്ടു.അലക്‌സ് ഫെർഗുസന്റെ യുണൈറ്റഡിനെതിരെ ഓൾഡ് ട്രാഫോർഡിലായിരുന്നു ആ ക്ലാസ്സി സെമി ഫൈനൽ.ഫെർഗുസന്റെ യുണൈറ്റഡിനെ കക എന്ന ഒറ്റയാൾ പട്ടാളത്തിന്റെ ഇൻഡിവിഡ്യൽ ബ്രില്ല്യൻസിൽ വരച്ച വരയിൽ നിർത്തിയപ്പോൾ ബ്യൂട്ടിഫുൾ കാനറിയുടെ അതിമനോഹരമായ രണ്ട് സോളോ ഗോളുകൾ പിറക്കുകയായിരുന്നു ഓൾഡ് ട്രാഫോർഡിൽ.സീഡോർഫിന്റെ പാസ്സിൽ നിന്നും മുന്നേറി പ്രയാസകരമായ ആംഗിളിൽ നിന്നും ഇടം കാലു കൊണ്ടടിച്ച ആദ്യ ഗോളിനേക്കാൾ ജോഗാ ബോണിറ്റോയുടെ നയന ഭംഗി വിടർത്തിയത് രണ്ടാം സോളോ ഗോളിലായിരുന്നു.ഡാരൻ ഫ്ലെച്ചറിൽ നിന്നും ബോൾ റാഞ്ചി ബോക്സിലേക്ക് ചീറ്റപ്പുലിയുടെ വേഗതയിൽ കുതിച്ച കക ഗബ്രിയേൽ ഹെയിൻസെയെ സുന്ദരമായ ഹാറ്റ് ഫ്ലിക്ക് സ്കിൽസിലൂടെ മറികടന്ന് എവ്റയെ അപാരമായ ബോൾ കൺട്രോളോടെ ഡ്രിബ്ൾ ചെയ്തു കയറി ബോക്സിൽ വാൻ ഡെർ സാറെ നിഷ്പ്രഭനാക്കി ഗോളടിച്ചപ്പോളവിടെ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ Most underrated solo Goal ന്റെ പിറവിയായിരുന്നത്.

ഫെർഗുസന്റെ യുണൈറ്റഡ് ഓൾഡ് ട്രാഫോർഡിൽ രണ്ടാമതും സൈലന്റിലാവുന്നത് യൂറോപ്യൻ ഫുട്‌ബോൾ കണ്ടു.2003 ൽ കകയുടെ റോൾ മോഡലായ റോണോ പ്രതിഭാസം ഹാട്രിക് അടിച്ച് standing ovation നേടി ഫെർഗുസന്റെ യുണൈറ്റഡിനെ ഓൾഡ് ട്രാഫോർഡിൽ നിശബ്ദരാക്കിയിരുന്നു.തുടർന്ന് സാൻസീറോയിലെ രണ്ടാം ലെഗ്ഗിലും സൂപ്പർ വോളിയിലൂടെ ഗോളടിച്ച് മിലാനെ ഫൈനലിലെത്തിച്ച കക പത്ത് ഗോളുകളടിച്ചായിരുന്നു ടൂർണമെന്റിന്റെ താരമായത്.യുവേഫ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഒരു മധ്യനിരക്കാരൻ പത്ത് ഗോളുകളടിക്കുന്നത്.ഏതൻസിലെ ഫൈനലിൽ ഇസ്താംബൂളിലെ ദുരന്ത രാത്രി
സമ്മാനിച്ച ലിവർപൂളിനോട് പക വീട്ടുകയായിരുന്നു കകയും മിലാനും.ടോപ് സ്കോററും യുവേഫ ബെസ്റ്റ് പ്ലയറും സ്വന്തമാക്കിയ കക മിലാനെ ഏഴാം കിരീട നേട്ടത്തിലേക്ക് ഏതാണ്ട് ഒറ്റയ്ക്ക് തന്നെയാണ് നയിച്ചത്.

2007 മുതൽ സിറ്റിയും ചെൽസിയും റിയലുമടക്കമുള്ള വമ്പൻമാർ കകക്ക് പിറകെ റെക്കോർഡ് വിലയിട്ടു പിറകെ കൂടിയെങ്കിലും റൊസ്സൊനേരി വിടാൻ കകക്ക് മനസ്സ് വന്നിരുന്നില്ല.ഒത്തുകളി വിവാദത്തിൽ പെട്ട് ആടിയുലഞ്ഞ വിഖ്യാത ക്ലബിനെ രക്ഷിച്ചെടുത്തതും ആശ്വാസമേകിയതും കകയുടെ മാസ്മരിക മികവും സാന്നിദ്ധ്യവുമാണ്.

2009 ലെ കോൺഫെഡറേഷൻ കപ്പ് , ഗോൾഡൻ ബോളോടെ അക്ഷരാർത്ഥത്തിൽ കകയുടെ മേധാവിത്വം പ്രകടമായ മറ്റൊരു രാജ്യാന്തര ടൂർണമെന്റ്.വൻകരകളുടെ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ രണ്ടാം തവണയും കാനറികളെ ചാമ്പ്യൻമാരാക്കിയത് കകയുടെ അപാരമായ പ്ലേമേക്കിംഗും ഫാബിയാനോയുടെ ഗോൾസ്കോറിംഗും മികവും , ഫൈനലിൽ അമേരിക്കക്കെതിരെ രണ്ട് ഗോൾ പിറകിൽ നിന്ന ശേഷം മൂന്ന് ഗോളടിച്ച് തിരിച്ചു വന്ന ഫിഫ ടുർണമെന്റ് ചരിത്രത്തിലെ എകാലത്തെയും മികച്ച മൽസരങ്ങളിലൊന്നായി മാറിയത് കകയെന്ന പ്ലേമേക്കറുടെ പരിക്കിനെ വക വെക്കാതെയുള്ള പൊരാട്ടവിര്യമായിരുന്നു.

 2009 വരെ മിലാനിൽ നിന്ന കകയെ റെക്കോർഡ് വിലക്ക് വിൽക്കുകയല്ലാതെ മറ്റു മാർഗ്ഗങ്ങളൊന്നുമില്ലായിരുന്ന എസി മിലാന് കടക്കെണിയിൽ നിന്നും മോചനം ലഭിക്കുവാൻ.മനസ്സില്ലാ മനസ്സോടെ തന്റെ വീടായിരുന്ന സാൻസീറോ വിടാൻ തീരുമാനിച്ച ഇതിഹാസ താരത്തെ റെക്കോർഡ് വിലയിട്ടു കൊത്തിയത് റിയൽ മാഡ്രിഡ് രണ്ടാം ഗാലക്ടികോ കാലഘട്ടത്തിന് തുടക്കം കുറിക്കുകയെന്ന ലക്ഷ്യത്തോടെ ആയിരുന്നു. പക്ഷേ റിയലിൽ ആദ്യ സീസണിൽ തകർത്ത് കളിച്ച കകയുടെ കണങ്കാലിനേറ്റ പരിക്ക് തളർത്തിയത് ബ്രസീലിയൻ ലോകകപ്പ് സ്വപ്നങ്ങളായിരുന്നു.പൂർണമായും പരിക്കിൽ നിന്നും മോചിനകാതെ ആഫ്രിക്കൻ ലോകകപ്പിൽ ബ്രസീലിയൻ ആക്രമണ ചുമതലകൾ മുഴുവൻ കകയുടെ തോളിലായെങ്കിലും പഴയ കകയുടെ പകുതി ശതമാനം പോലും ഇംപാക്റ്റ് കളത്തിൽ പ്രകടിപ്പിക്കാൻ കഴിയാതെ പോയപ്പോഴും ദുംഗയുടെ മണ്ടൻ ഡിഫൻസീവ് തീരുമാനങ്ങളും കൂടിയായതോടെ തിരിച്ചടി നേരിടാനായിരുന്നു വിധി.പക്ഷേ നാല് അസിസ്റ്റോടെ ലോകകപ്പിലെ ഉയർന്ന അസിസ്റ്റു വേട്ടകാരനാവാൻ കകക്ക് കഴിഞ്ഞു.തന്റെ പഴയ മിലാനിൽ തരക്കേടില്ലാതെ പ്രകടനം കാഴ്ചവെച്ചു കൊണ്ടിരുന്ന ഡീന്യോയെ അന്ന് ലോകകപ്പ് ടീമിലേക്ക് ദുംഗ എടുത്തിരുന്നെങ്കിലെന്ന് കക നെതർലാന്റ്സിനോട് മുന്നിൽ നിന്ന ശേഷം തോറ്റ് പുറത്തായപ്പോൾ ചിന്തിച്ചു കാണും.നമ്മൾ ആരാധകർക്ക് കാൽപ്പന്തുകളിയിലെ മധ്യനിരയിലെ രണ്ട് മാലാഖമാരുടെ ഒരുമിച്ചുള്ള കളി വീണ്ടും കാണുവാനുള്ള അവസരം നിഷേധിക്കുകയായിരുന്നു ദുംഗ അന്ന് ചെയ്തത്.

ക്രിയാത്മകതയും മാന്ത്രികതയും അതിന്റെ Highest Level ൽ ഒത്തുചേരുന്ന കക - ഡീന്യോ അൽഭുത കൂട്ട്കെട്ട് ആഫ്രിക്കൻ ലോകകപ്പിൽ കളിച്ചിരുന്നേൽ ബ്രസീൽ ആറാം ലോകകപ്പ് ഉയർത്തിയേനെ എന്ന് വിശ്വസിക്കാത്ത ഫുട്‌ബോൾ പ്രേമികൾ വിരളമായിരിക്കും.പരിക്കിൽ നിന്നും മോചിതനായി 2012 ൽ തിരികെ സെലസാവോ ടീമിൽ വന്നപ്പോഴും കകയുടെ പത്താം നമ്പർ ഗാൺസോയും ഒസ്കാറും ശേഷം നെയ്മറും കൈയ്യടക്കിയിരുന്നു.ബ്രസീലിയൻ പുതുയുഗത്തിന് തുടക്കം കുറിച്ച മാനോ മെനിസസിന്റെ ടീമിലും സ്കോളരിയുടെയും ദുംഗയുടെയും രണ്ടാം സ്പെല്ലിലും ടീമിൽ പകരക്കാരന്റെ റോളിൽ ഇടം നേടിയെങ്കിലും എതീരാളീയെ തച്ചു തകർത്ത് മുന്നേറുന്ന ആ പഴയ കാകയുടെ പത്ത് ശതമാനം പോലും പെർഫോമൻസ് ലെവൽ താരത്തിൽ പ്രകടമായിരുന്നില്ല.

മൗറീന്യോക്ക് കീഴിലുള്ള മൂന്ന് സീസണുകൾ റിയൽ മാഡ്രിഡിൽ കകയെ പരിക്ക് തളർത്തിയപ്പോഴും പരിക്കിൽ നിന്നും മോചിതനായി തിരികെ വന്നപ്പോഴും മൗറീന്യോ എന്ന കാർക്കശ്യക്കാരൻ കകയുടെ സീസണുകൾ നശിപ്പിക്കുകയായിരുന്നു.പരിക്കിൽ നിന്നും മോചിതനായ താരത്തെ ബെഞ്ചിലിരുത്തി ചതിച്ച പരിശീലകനായിരുന്ന ഹോസെ മൗറീന്യോ. എന്തായിരുന്നു മൗറീന്യക്ക് കാകയോടുണ്ടായീരുന്ന ദേഷ്യമെന്ന് ഇതുവരെ പിടികിട്ടിയില്ല.ഒരുപക്ഷേ 2009 ൽ സിറ്റി വെച്ചു നീട്ടിയ ലോക റെക്കോർഡ് തുക കക അംഗീകരിച്ച് സിറ്റിയിലേക്ക് പോയിരുന്നുവെങ്കിൽ സൂപ്പർ താരത്തിന് റിയലിലെ അവസ്ഥ വരില്ലായിരുന്നു. മിലാനിലേക്ക് ഒരു വർഷത്തെ കരാറിൽ വീണ്ടും ചേക്കേറിയെങ്കിലും ബ്രസീലിയൻ ഫുട്‌ബോളിലേക്ക് തിരികെ പോവാൻ താൽപര്യം പ്രകടിപ്പിച്ച കാനറികിളി സാവോപോളോയിലും പിന്നീട് മേജർ ലീഗ് സോക്കറിലും തന്റെ അസാമാന്യ പ്ലേമേക്കിംഗ് മികവും  ജോഗാ ബോണിറ്റോ ഫുട്ബോളിന്റെ സൗന്ദര്യവും വരച്ചു കാണിച്ചു കൊടുത്തു.ഭൂമിയിലെ നാല് വൻകരകളിലും കളിക്കാനും അവിടെയെല്ലാം തന്റെ പ്രതിഭാസ്പർശം രേഖപ്പെടുത്തുവാനും ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും സുന്ദരനായ ഗ്ലാമറസ് ഫുട്ബോളർക്ക് കഴിഞ്ഞു.

ഇന്റർനാഷനൽ ഫുട്‌ബോൾ ആയാലും ക്ലബ് ഫുട്‌ബോൾ ആയാലും കക നേടാത്ത ട്രോഫികളില്ല.89 മൽസരങ്ങളിൽ നിന്നായി 29 ഗോളുകളും മുപ്പതോളം അസിസ്റ്റുകളും കാനറികൾക്കായി ഇതിഹാസ ബിംബം സെലസാവോ ജെഴ്സിയണിഞ്ഞ് അടിച്ചു കൂട്ടിയത്.ഈ 29 ഗോളുകളിൽ പതിനേഴ് ഗോളുകളും കോംപറ്റേറ്റീവ് മൽസരങ്ങളിൽ നിന്നോ കോംപറ്റേറ്റീവ് ടൂർണമെന്റിൽ നിന്നോ ആയിരുന്നുവെന്നത് കകയുടെ വലിയ മൽസരങ്ങളിൽ ഗോളടിക്കാനും ഗോളടിപ്പിക്കാനുമുള്ള മികവ് വ്യക്തമാക്കുന്നു.മുപ്പത് ഗോളോടെയും ഇരുപതിലധികം അസിസ്റ്റുകളോടെയും ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഏറ്റവുമധികം ഗോളടിച്ച മിഡ്ഫീൽഡർ കൂടിയാണ് കക.മാത്രമല്ല ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകളും അസിസ്റ്റുകളും സ്കോർ ചെയ്ത ബ്രസീലിയൻ ഇതിഹാസവുമാണ്.ബ്രസീലിന് വേണ്ടിയും റിയലിന് വേണ്ടിയും കക ഗോൾ സ്കോർ ചെയ്തപ്പോഴൊന്നും ഇരു ടീമുകളും തോറ്റിട്ടില്ലെന്നത് അൽഭുതകരമായ വസ്തുതയാണ്.
750 ഓളം മൽസരങ്ങളിൽ നിന്നായി 250 ഓളം ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട് ഈ അതുല്ല്യ പ്ലേമേക്കർ.

കാകാ താങ്കളുടെ വിരമിക്കൽ എന്നിലുണ്ടാക്കുന്ന വേദന ഒരു നീറലായി തുടരുകയാണ് മനസ്സിൽ.ഒരു രണ്ടു വർഷം കൂടി ഫുട്‌ബോൾ കളിക്കാനുള്ള ബാല്യം ബാക്കിയുണ്ടായിരുന്നില്ലേ? സാവോ പോളോയിലോ മിലാനിലോ താങ്കളെ രണ്ടോ മൂന്നോ വർഷങ്ങൾ കൂടി കാണുമെന്ന പ്രതീക്ഷയിലായിരുന്നു ഞാനടക്കമുള്ള ഫുട്‌ബോൾ ലോകം.ഈ വിരമിക്കൽ ഞങ്ങളെ നിരാശയുടെ പടുകുഴിയിലാഴ്ത്തുന്നു.ഇരുപത്തിയൊന്നാം നൂറ്റാണ്ട് കണ്ട ഫുട്‌ബോൾ ബിംബങ്ങളിലൊന്നായി താങ്കൾ എന്നെന്നും ഫുട്‌ബോൾ പ്രേമികളുടെ ഹൃദയത്തിലുണ്ടാകും.

താങ്കളുടെ സ്പീഡി ആക്സലറേഷൻ& മാഗ്നിഫിസന്റ് പേസ്സ് റോണോ പ്രതിഭാസത്തിലല്ലാത വേറെ ഏതു താരത്തിലാണ് കാണാനാവുക, അർജന്റീനക്കെതിരെ ഫ്രാങ്ക്ഫുർട്ടിൽ കൊൺഫെഡറേഷൻ ഫൈനലിലടിച്ച Curvy Long range shoot അത്ര പെർഫെക്ഷനോടെ ഗോളാക്കാൻ മറ്റേതെങ്കിലുമൊരു താരങ്ങൾക്ക് കഴിയുമോ? ഇസ്താംബൂളിൽ ഫുട്‌ബോൾ കളത്തിലെ ഒരു പ്ലേമേക്കറുടെ ഇന്റലിജൻസും വിഷനും പ്രസിഷനും അതിന്റെ പൂർണതയിലെത്തിയ ക്രസ്പോക്ക് നൽകിയ ചാമ്പ്യൻസ് ലീഗിലെ എക്കാലത്തെയും മികച്ച ആ അസിസ്റ്റ് ,
ഓൾഡ് ട്രാഫോർഡിനെ നിശബ്ദ്ദമാക്കി ഹെയിൻസെയെയും എവ്റയെയും ഫ്ലെച്ചറെയും ഹാറ്റ് ഫ്ലികിലൂടെ മറികടന്ന് നേടിയ ആ സോളോ ഗോൾ ,ലോകകപ്പിൽ ക്രൊയേഷ്യക്കെതിരെ നേടിയ Curly longe ഗോൾ ,നെതർലാന്റ്സിന്റെ സ്റ്റെക്ലൻബർഗ് മുഴുനീളെ ഡൈവ് ചാടി തട്ടിയകറ്റിയ ബോക്സിന്റെ കോർണറിൽ നിന്നും തന്റെ സ്പെഷ്യൽ മാസ്റ്റർപീസായ ട്രേഡ്മാർക്ക് ഷോട്ട് ,വെംബ്ലിയിൽ എൺപത് യാർഡോളം മെസ്സിയെ തന്റെ അടിമയാക്കി ഓടിച്ചിട്ട് അർജന്റീനൻ ഡിഫൻസിനെ ഒന്നടങ്കം കബളിപ്പിച്ച് നേടിയ ചരിത്രത്തിലെ എക്കാലത്തെയും മികച്ച സോളോ ഗോളുകളിലൊന്ന് , കോൺഫെഡറേഷൻ കപ്പ് ഫൈനലിൽ അമേരിക്കക്കെതിരെ രണ്ടു ഗോളിന് പിറകിൽ നിന്ന ശേഷം കാനറികൾ മൂന്ന് ഗോളുകൾ  തിരച്ചടിക്കാൻ കാരണമായ പ്ലേമേക്കിംഗ് സ്കിൽസ്.ലിവർപൂളിനെതിരെ ഏതൻസിൽ താങ്കൾ കളിയെ വായിച്ചെടുത്ത ക്രിയേറ്റിവ് ഇന്റലിജൻസ് , റോണോയുടെ ലോകകപ്പ് റെക്കോർഡ് ഗോളിന് ഘാനയുടെ പ്രതിരോധത്തെ നെടുകെ പിളർത്തി നൽകിയ ആ മാസ്മരിക അസിസ്റ്റ് , ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ സെൽറ്റിക്നെതിരെ മൈതാന മധ്യത്തിൽ നിന്നും പ്രതിരോധത്തെ മുഴുവൻ അപാരമായ ബാലൻസോടെയും ആക്സലറേഷനോടെയും ഡ്രിബ്ൾ ചെയ്തു കയറി അടിച്ച ആ സോളോ ഗോൾ,
നാലോളം ഫെനർബാഷെ താരങ്ങളെ മറികടന്ന് ചാമ്പ്യൻസ് ലീഗിൽ നേടിയ സൂപ്പർ സോളോ സ്ട്രൈക് ഫിനിഷിംഗ് ഗോൾ..,
ആഫ്രിക്കൻ ലോകകപ്പിൽ ചിലിക്കെതിരെ ഫാബിയാനോക്ക് തുടർച്ചയായി നൽകിയ കിണ്ണം കാച്ചിയ രണ്ട് അസിസ്റ്റുകൾ.,നാലഞ്ച് വർഷത്തോളം ലോക ഫുട്‌ബോൾ അടക്കി ഭരിച്ച റോണോ-ഡീന്യോ-കാക-അഡ്രിയാനോ ഇതിഹാസങ്ങൾ അടങ്ങുന്ന എക്കാലത്തെയും മികച്ച കൂട്ട്കട്ടായ മാജിക് സ്ക്വയർ കൂട്ട്കെട്ട്....ഇതെല്ലാം എന്റെ ഹൃദയത്തിൽ മരണം വരെ ഒരു ലൈവ് വീഡിയോ പോലെ പ്ലേ ചെയ്തു കൊണ്ടിരിക്കുമ്പോൾ അവസാനം ബാക്കിയാവുന്നത് ഇരു കൈകളുയർത്തി ദൈവത്തിനു നന്ദി പറയുന്ന താങ്കളുടെ സുന്ദരമായ ആ സെലിബ്രേഷൻ തന്നെയായിരിക്കാം...

കകയെ കുറിച്ച് പ്രശസ്ത താരങ്ങൾ പറഞ്ഞ വാക്കുകളിൽ ചിലത് മാത്രം പ്രതിപാദിക്കുന്നു

പെലെ : - " എന്നിലെ ഒരുപാട് ഗുണങ്ങളിൽ സാദൃശ്യത പുലർത്തിയ താരം.Most complete player on the pitch "

സീകോ : - "സത്യസന്ധനും മാന്യനുമായ കാക കളത്തിനകത്തും പുറത്തും എന്നെ സോക്രട്ടീസിനെ ഓർമ്മിപ്പിക്കുന്നു "

പ്ലാറ്റിനി : - "എന്റെ പ്ലെയിംഗ് ശൈലിയുമായി ഏറ്റുവുമധികം സാമ്യമുള്ള താരം"

ലക്സംബർഗോ : - "സർഗാത്മമക - സാങ്കേതിക മികവു കൊണ്ട് വാർത്തെടുത്ത സ്വതസിദ്ധമായ കേളീ ശൈലി ബ്രസീലിയൻ ഫുട്‌ബോളിലൂടെ അയാളുടെ രക്തത്തിലലിഞ്ഞ് ചേർന്നതു കൊണ്ടും പേസ് ,ഫിറ്റ്നസ്സ് തുടങ്ങിയ ക്വാളിറ്റികൾ യൂറോപ്പിലെ സ്വപ്ന കരിയറിലൂടെ നേടിയെടുത്തത് കൊണ്ടും കാകയെ നമുക്ക് കാൽപ്പന്തുകളിയിലെ ബ്രസീൽ - യൂറോപ്യൻ കോമ്പിനേഷനായി കണക്കാക്കാം. " 

" ലാംപാർഡ് : - Kaka is the only player in the world I would pay money to watch.

“He has the lot — fantastic skill, pace, vision, great passing and he scores goals. As a midfield player you are lucky if you have three of those attributes.

“For me, he is the best player in the world and he’ll probably go down as one of the best ever. I’ve admired him for years. I look at a player like that and see if I can learn anything from him"

Neymar - " kaka is my Idol"

Dinho - "അദ്ദേഹത്തിന് ചെയ്യാൻ കഴിയാത്തതായി ഫുട്‌ബോളിൽ ഒന്നുമില്ല."

പിർലോ - "ഒരു കാലത്ത് എതിരാളികൾക്ക് കകയെ എങ്ങനെ പ്രതിരോധിക്കണമെന്ന് ഒരു  നിശ്ചയവുമില്ലായിരുന്നു".

പെലെയിൽ തുടങ്ങീ സീകോ പ്ലാറ്റിനി  ലക്സംബർഗോ മുതൽ ഡീന്യോ ലാംപാർഡ് നെയ്മർ വരെ നീണ്ടു നിൽക്കുന്ന വ്യത്യസ്ത കാലഘട്ടങ്ങളിൽ കളിച്ചവർ പറഞ്ഞ ഈ വാക്കുകളിൽ നിന്നു തന്നെ വ്യക്തം കാകയുടെ പ്രതിഭ എത്രത്തോളം സ്വാധീനമാണ് ഫുട്‌ബോൾ ലോകത്ത് ഉണ്ടാക്കിയതെന്ന്.

റൊണാൾഡോ പ്രതിഭാസത്തിന്റെയും റൊമാരിയോയുടെയും റോണാൾഡീന്യോയുടെയും വിടവാങ്ങലിന് ശേഷവും അഡ്രിയാനോയുടെ പെട്ടന്നുള്ള ഇൻവിസിബിളിന് ശേഷവും മനസ്സിൽ ഏറെ നീറ്റലും വേദനയും ശൂന്യതയും സൃഷ്ടിച്ച വിരമിക്കലായിരുന്നു താങ്കളുടേത്.ഫുട്‌ബോൾ കളത്തിൽ താങ്കൾ ഇനി ഇല്ലല്ലോ എന്നത് എനിക്ക് അംഗീകരിച്ചു തരാൻ കഴിയുന്നില്ല.
അതെ ഈ വിടവാങ്ങലിന്റെ നീറലും ശൂന്യതയും എന്റെ മനസ്സിൽ ഒരുപാട് കാലത്തേക്ക് തളം കെട്ടി നിൽക്കുമെന്നത് തീർച്ച...

Obrigado Kaká😥
Obrigado Legend😍

By- #Danish_Javed_Fenomeno
Visit : www.danishfenomeno.blogspot.com

അപേക്ഷ : 1990കളിലെയും 2000ങ്ങളിലെയും ബ്രസീലിയൻ സുവർണ കാലത്തെ ഇതിഹാസങ്ങളെല്ലാം തന്നെ താങ്കളുടെ വിരമിക്കലോടെ അരങ്ങൊഴിഞ്ഞിരിക്കുന്നു.
റൊമാരിയോ രാഷ്ട്രീയത്തിലേക്ക് പോയി , റോണോയും ഡീന്യോയും ബിസിനസിലേക്കും തിരിഞ്ഞു മാത്രമല്ല ഇരുവരും ലോകമെമ്പാടും ഫുട്‌ബോൾ അക്കാദമികൾ ഉണ്ടാക്കിവരുന്നു.
റിവാൾഡോ ലോക്കൽ ക്ലബ് ഡയറക്ടറായി പ്രവർത്തിച്ചു പോരുന്നു.കക യെങ്കിലും കോച്ചിംഗ് പൊഫഷനിലേക്ക് തന്റെ കരിയർ തിരിച്ചു വിടുമെന്ന് കരുതുന്നു.

Wednesday, November 29, 2017

ഫ്ലൂസാവോയുടെ സ്വന്തം "ഷൂട്ടാവീന്യോ"
"എ പോളിവാലന്റ് പ്ലേമേക്കർ "






By - Danish Javed Fenomeno

കാൽപ്പന്തു ചരിത്രത്തിൽ അമാനുഷികമായ കഴിവുകളാൽ  ബ്രസീലിയൻ ഫുട്‌ബോളിലെ ദൈവിക സാന്നിദ്ധ്യം ആസ്വാദകരിലേക്ക് പകർന്നു നൽകിയ പടപ്പുകളിലെ അമൂല്ല്യ രത്നമായിരുന്ന മഹാ മാന്ത്രികൻ റൊണാൾഡീന്യോയെ റോൾ മോഡലാക്കിയ താരം  , തന്റെ മാതൃകാ പുരുഷനെ പോലെ തന്നെ ഫൂട്സാലെന്ന കുട്ടി ഫുട്‌ബോളിലൂടെ സർഗ വൈവഭവും സാങ്കേതികത്വ മികവും കൈമുതലാക്കിയ സാവോപോളോക്കാരൻ , സ്റ്റെപ്പ് ഓവറുകൾ , ഹാറ്റ് സ്കിൽസ് തുടങ്ങിയ ടെക്നിക്കുകളിലൂടെ ബ്രസീലിയൻ ലീഗിൽ ജനപ്രീതിയാർജ്ജിച്ചവൻ , കരുത്തുറ്റ ഇടം കാലുപയോഗിച്ച് കൃത്യതയാർന്ന ലോംഗ് റേഞ്ചറുകൾ ഉന്നം വെക്കുന്നതിൽ പ്രഗൽഭൻ , ഷൂട്ടിംഗ് മികവിലെ പ്രെസിഷനും ട്രാജകറ്ററിയും കണ്ട് റിയോ ഡി ജനീറോയിലെ ഫ്ലൂമിനെൻസ് ആരാധകർ ക്കാർ അവനൊരു പേരിട്ടു " ഷൂട്ടാവീന്യോ ". 

ബ്രസീലിയൻ ലോകോത്തര ക്ലബും റിയോ വമ്പൻമാരുമായ ഫ്ലുമിനെൻസിന്റെ മുന്നണിപോരാളിയാണ് ബ്രസീലിന് പുറത്ത് അധികമാരും കേൾക്കാത്ത ഗുസ്താവോ സ്കാർപ്പാ.ജനിച്ചതും വളർന്നതും ഫുട്‌ബോൾ ദൈവത്തെ സമ്മാനിച്ച സ്റ്റേറ്റായ സാവോപോളോയിലായിരുന്നുവെങ്കിൽ കളിച്ചു തെളിഞ്ഞത് ഫുട്‌ബോൾ മാലാഖയും പ്രതിഭാസവുമൊക്കെ പിറന്ന കാൽപ്പന്തുകളിയുടെ മെക്കയായ റിയോയുടെ മറകാനയുടെ നടുത്തട്ടിലായിരുന്നു.കഴിഞ്ഞ സീസണിലും ഈ സീസണിലും ബ്രസീലിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന നാമമാണ് ഗുസ്താവോ സ്കാർപ്പയെന്ന ഇരുപത്തിമൂന്നുകാരന്റേത്.

2016 വർഷത്തിലെ തിളക്കമാർന്ന പ്രകടനം നിരവധി യൂറോപ്യൻ ക്ലബുകൾ താരത്തെ ശ്രദ്ധിക്കാനിടയായിട്ടുണ്ട്.എന്നാൽ എല്ലാ ഓഫറുകളും തള്ളികളയുകയായിരുന്നു റിയോ താരം.ഇക്കഴിഞ്ഞ ജൂണിൽ സ്കാർപ്പക്ക് ബെൻഫികയിൽ നിന്നും വൻ ഓഫർ വന്നെങ്കിലും നിരസിക്കുക്കയായിരുന്നു.
ബെൻഫികയുടെ ഓഫർ തള്ളികളഞ്ഞതിന് താരത്തിന്റെ പ്രതികരണം ഇങ്ങനെ ,

"എനിക്ക് 22 വയസ്സ് മാത്രം പ്രായമായിട്ടുള്ളൂ.ഇവിടെ ഞാൻ സന്തോഷവാനാണ് കുറച്ച് കാലം കൂടി "ഫ്ലൂ" വിൽ കളിക്കണം , യൂറോപ്യൻ ഫുട്‌ബോളിലേക്ക് കുടിയേറാൻ ഇനിയും ഒരുപാട് അവസരങ്ങളും വർഷങ്ങളും എനിക്കുണ്ട്.പക്ഷേ ഇന്ന് എന്റെ കളിയിലും നിലവിലെ ക്ലബിനോടപ്പവും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് എനിക്കിഷ്ടം".

ഫ്ലുമിനെൻസിന്റെ നിർണായക സാന്നിധ്യമായി വളർന്നു കൊണ്ടിരിക്കുന്നു മികച്ച ഫൂട്ട് വർക്കും സാങ്കേതിക മികവുമുള്ള ഈ ഇടം കാലൻ അറ്റാക്കിംഗ് മിഡ്ഫീൽഡർക്ക് പോർച്ചുഗീസ് ലീഗിലൂടെ യൂറോപ്യൻ ഫുട്‌ബോളിൽ ചുവട് വെക്കുന്നതാണ് ഉചിതം.പോർച്ചുഗലിൽ ഭാഷയുടെ പ്രശ്നമില്ല മാത്രവുമല്ല വൻ ലീഗിലെ ക്ലബുകളിൽ പോയി സൈഡ് ബെഞ്ചിലിരിക്കുന്നതിലും ഭേദം പോർച്ചുഗീസ് ചാമ്പ്യൻക്ലബായ ബെൻഫിക്കയിലേക്കുള്ള ട്രാൻസ്ഫർ തന്നെയാണ്.ബെൻഫിക താരത്തിൽ ഇൻവെസ്റ്റ് ചെയ്തിരിക്കുന്നതായും റൂമേഴ്സ് പ്രചരിക്കുന്നുണ്ട്.

സാവോപോളോയിലെ മൂന്നാമത്തെ വലിയ സിറ്റിയായ കാമ്പിനാസിലായിരുന്നു സ്കാർപ്പയുടെ ജനനം.മറ്റു ബ്രസീലിയൻ താരങ്ങളെ പോലെ ദാരിദ്ര്യമൊന്നും സ്കാർപ്പയെ പിടികൂടിയിരുന്നില്ല.സ്കാർപയുടെ പിതാവ് ഒരു ഫുട്‌ബോൾ കോച്ചായിരുന്നു.അതുകൊണ്ട് തന്നെ പിതാവിന്റെ ശിക്ഷണത്തിൽ സ്കാർപ്പക്ക് വളരെ ചെറുപ്പത്തിൽ തന്നെ ഫുട്‌ബോൾ അതിവേഗം വഴങ്ങി തുടങ്ങി.എന്നാൽ എല്ലാ ബ്രസീലിയൻ ഇതിഹാസങ്ങളെപോലെ തന്നെയും ഫുട്‌ബോളിനേക്കാളും കൊച്ചു സ്കാർപ്പക്ക് താൽപര്യം ഫുട്സാലിനോടായിരുന്നു.ഫുട്സാലിന്റെയും തെരുവു ഫുട്‌ബോളിന്റെയുമൊക്കെ പ്രൊഡക്റ്റ് ആയിരുന്നല്ലോ പെലെ മുതൽ റൊണാൾഡോ മുതൽ നെയ്മർ വരെയുള്ള പ്രതിഭകൾ. ഫുട്സാൽ കളിച്ചു വളർന്ന സ്കാർപാ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു. ഡെസ്പോർട്ടീവോ ബ്രസീൽ എന്ന ക്ലബിൽ ജോയിൻ ചെയ്തായിരുന്നു കുഞ്ഞു സ്കാർപയുടെ കരിയർ തുടക്കം.2005 ൽ വ്യക്തമായ ലക്ഷ്യത്തോടെ കൗമാര പ്രതിഭകളെ കണ്ടെത്താൻ സാവോപോളോ ആസ്ഥാനമായി സ്ഥാപിതമായ ഒരു ക്ലബാണ് ഡെസ്പോർട്ടീവോ ബ്രസീൽ.പ്രായം പതിനെട്ട് പിന്നിട്ടതോടെ സ്കാർപയെ ഫ്ലുമിനെൻസ് റാഞ്ചി.2012 മുതൽ 2014 വരെ ഫ്ലുമിനെൻസിന്റെ അണ്ടർ-20 ടീമിൽ കളിക്കാനായിരുന്നു നിയോഗം.

2014 ബ്രസീലിയൻ സീരി-എ യിലായിരുന്നു സ്കാർപയുടെ സീനിയർ പ്രൊഫഷനൽ ഫുട്‌ബോൾ കരിയർ അരങ്ങേറ്റം.വെറും ആറ് മൽസ്സരങ്ങളിൽ  പകരക്കാരനായി മാത്രം റെഡ്-വൈറ്റ്-ഗ്രീൻ ജെഴ്സി അണിയാനായിരുന്നു വിധി.എന്നാൽ താരം ശ്രദ്ധിക്കപ്പെട്ട ഒരു മൽസ്സരവും ആ വർഷത്തിൽ നടന്നു. ഇറ്റാലിയൻ നാഷണൽ ടീമിനെതിരെ നടന്ന പ്രീ വേൾഡ് കപ്പ് ഫ്രണ്ട്ലി മാച്ചിൽ ഗോൾ നേടി മാധ്യമ ശ്രദ്ധ നേടാൻ ഇടം കാലൻ മധ്യനിരക്കാരന് കഴിഞ്ഞു.2014 അവസാനത്തിൽ സ്കാർപ കളിക്കാൻ കൂടുതൽ അവസരങ്ങൾ വേണമെന്നാഗ്രഹിച്ച് ഫ്ലുമിനെൻസിൽ നിന്ന് തന്റെ നാടായ കാമ്പിനാസിലെ ക്ലബായ റെഡ്ബുൾ ബ്രസീലിലേക്ക് ലോണിൽ പോയി.കമ്പീണാറ്റോ പോളിസ്റ്റ കഴിയുന്നത്വരെയായിരുന്നു കരാർ.റെഡ്ബുൾ ടീമിന് വേണ്ടി ഗോളടിച്ചു കൂട്ടി ടീമിന്റെ സ്റ്റാർ പ്ലെയറാകാനും സ്കാർപക്ക് സാധിച്ചതോടെ ഫ്ലുമിനെൻസിൽ തിരികെയെത്തിയ സ്കാർപ്പക്ക് ടീമിലെ സ്ഥിരാംഗമാവാനും കഴിഞ്ഞു.

2015 ജൂലൈയിൽ ക്രൂസെയ്റോക്കെതിരെ നടന്ന മാച്ചിലായിരുന്നു സ്കാർപയുടെ ആദ്യ ഗോൾ പിറന്നത്.മറകാനയിൽ നടന്ന ഗോയാസിനെതിരെയുള്ള മൽസ്സരത്തിലായിരുന്നു താരത്തിന്റെ പ്രതിഭാവിലാസം വെളിപ്പെടുത്തിയ ഗോൾ റിയോ ഡി ജനീറോ ഒന്നടങ്കം കണ്ടത്.ബോക്സിൽ നിന്ന് ഡിഫന്ററുടെ തലക്ക് മുകളിലൂടെ ബോൾ ഫ്ലിക് ചെയ്തു ഗോളിലേക്ക് തൊടുത്ത വോളി ബ്രസീലിയൻ പരമ്പരാഗത സാങ്കേതികത്വ മികവ് തെളിയിക്കുന്ന ഗോളായിരുന്നു.ഫുട്‌ബോൾ ദൈവം പെലെ വിജയകരമായി പ്രാവർത്തികമാക്കിയ ഹാറ്റ് എന്ന ഫ്ലിക് സ്കിൽസ് ആയിരുന്നത്.ഹാറ്റ് സ്കിൽസ് ഉപയോഗിക്കുന്നതിൽ നിലവിൽ സീരീ എയിലെ ഏറ്റവും പ്രാവീണ്യമുള്ള താരമാണ് ഗുസ്താവോ.തന്റെ കരിയറിലെ ആദ്യ സീസണിൽ 24 കളിയിൽ നിന്നും 5 ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടാൻ സ്കാർപക്കായി.ഒരു അരങ്ങേറ്റക്കാരനെന്ന നിലക്ക് തരക്കേടില്ലാത്ത തുടക്കം തന്നെയാണ് താരത്തിന് ഫ്ലൂ വിൽ ലഭിച്ചത്.രണ്ട് ഫോർവേഡുകൾക്ക് പിറകെ ലെഫ്റ്റ് അറ്റാകിംഗ് മിഡ്ഫീൽഡർ റോളാണ് സ്കാർപയുടെ മെയിൻ പൊസിഷൻ.പക്ഷേ  ടീമിലെ പ്ലേമേക്കർ റോളിലേക്ക് ക്രമേണ വളരുകയായിരുന്നു താരം ടീമിലെ ഏത് ഘടനക്കനുസരിച്ചും കോച്ചിന്റെ ആവശ്യങ്ങൾക്കനുസരിച്ചും ഏത് പൊസിഷനിലും കളിക്കാൻ സ്കാർപ തയ്യാറാണന്നതാണ് താരത്തിന്റെ പ്രത്യേകത.അതായത് ഒരു ഡൈനാമിക് ഫ്ലെക്സിബിലിറ്റി പ്ലെയറാണ് സ്കാർപ.അതിന് ഏറ്റവും വലിയ തെളിവാണ് കഴിഞ്ഞ സീസണിൽ ഏതാനും മൽസ്സരങ്ങളിൽ ഫ്ലൂമിനെൻസിന്റെ ലെഫ്റ്റ് ബാകുകളായ ജിയോവാനിക്കും ബ്രൂണോ ലോപസിനും പരിക്കേറ്റപ്പോൾ ഇടതു ബാക്ക് പൊസിഷനിൽ കളിച്ച് തന്റെ കളി മികവിലെ വൈവിധ്യം ആരാധകർക്ക് മുന്നിലും കോച്ചിനു മുന്നിലും തെളിയിച്ചു കൊടുക്കാനും സ്കാർപക്ക് കഴിഞ്ഞിട്ടുണ്ട്.

അന്നത്തെ ഫ്ലൂമിനെൻസ് പരിശീലകനായ എൻഡേഴ്സൺ മൊറെയ്ര ഗുസ്താവോയുടെ ഇടതു ബാക്ക് പൊസിഷൻ ഏറ്റെടുക്കാൻ കാണിച്ച ധൈര്യത്തെ പ്രശംസിക്കാനും മറന്നില്ല.ലെഫ്റ്റ് ബാക്ക് ലെഫ്റ്റ് വിംഗർ, ലെഫ്റ്റ് അറ്റാക്കിംഗ് മിഡ്ഫീൽഡർ,റൈറ്റ് അറ്റാക്കിംഗ് മിഡ്ഫീൽഡർ തുടങ്ങിയ റോളുകളിൽ കളിച്ച സ്കാർപ്പയുടെ മൾട്ടി പൊസിഷനൽ വൈവിധ്യത്തെ "എ പോളിവൈലന്റ് പ്ലയർ " എന്നായിരുന്നു മൊറെയ്ര വിശേഷിപ്പിച്ചത്.അതായത് മൂന്നിലധികം പൊസിഷനിലും ഫംഗ്ഷൻ ചെയ്യാൻ പറ്റുന്ന യൂട്ടിലിറ്റി പ്ലെയർ. 

" അവൻ കളിയെ വളരെ പോസിറ്റീവായി വീക്ഷിക്കുന്ന യുവതാരമാണ്.ഞാൻ പരിശീലകനായെത്തുമ്പോൾ സകാർപ്പക്ക് ടീമിൽ ഇടമില്ലായിരുന്നു.സ്റ്റാർട്ടിംഗ് ഇലവനിൽ അവസരങ്ങൾ ഒരുക്കി കൊടുത്തു ക്രമേണ ക്രമേണ സ്കാർപ്പയെ വികസിപ്പിച്ചെടുക്കുകയായിരുന്നു ഞാൻ.മികച്ച ഫൂട്ട്വർക്കും സ്കിൽസുമുള്ള കഠിനാധ്വാനിയായ ട്രിക്കി പ്ലേമേക്കറാണവൻ.അതുകൊണ്ട് തന്നെ  അവന്റെ താൽപ്പര്യപ്രകാരം അവന് യോജിച്ച പൊസിഷനുകളില്ലാം തന്നെ ഞാൻ പരീക്ഷിച്ചിട്ടുണ്ട്." മൊറെയ്ര സ്കാർപ്പയെ കുറിച്ച് പറഞ്ഞ വാക്കുകളാണിത്.

സ്കാർപ 2016 വർഷത്തിലേക്ക് കടന്നതോടെ ഫ്ലുമിനെൻസിന്റെ മെയിൻ പ്ലെയറായി മാറികഴിഞ്ഞിരുന്നു.റിയോ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പായ കമ്പീണാറ്റോ കരിയോകയിലും പ്രിമേറാ ലീഗിലും താരമായി മാറിയത് സ്കാർപയായിരുന്നു.കരിയോക ടീം ഓഫ് ദ ഇയറിലും ഇടം പിടിക്കാൻ സ്കാർപക്ക് കഴിഞ്ഞു.ഈ രണ്ട് ചാമ്പ്യൻഷിപ്പിലും കൂടെയായി 19 മൽസ്സരങ്ങളിൽ നിന്ന് നാല് ഗോളും ആറ് അസിസ്റ്റുമായി ഫ്ലുമിനെൻസിനെ പ്രിമേറ ലീഗ് ചാമ്പ്യൻമാരാകക്കുന്നതിലും കരിയോക ചാമ്പ്യൻഷിപ്പിന്റെ സെമിയിൽ എത്തിക്കുന്നതിലും സ്കാർപയുടെ പങ്ക് നിർണായകമായി. 

2016 ബ്രസീലിയൻ സീരി - എയിൽ 26 മൽസ്സരങ്ങളിൽ നിന്നായി എട്ട് ഗോളുകളും ഏഴ് അസിസ്റ്റുകളും സ്വന്തം പേരിൽ കുറിക്കാൻ ഫ്ലൂസാവോ പ്ലേമേർക്ക് സാധിച്ചു.മാത്രവുമല്ല ബ്രസീലിയൻ കപ്പിൽ ഏഴ് മാച്ചിൽ നിന്ന് നേടിയ 2 ഗോളും മൂന്ന് അസിസ്റ്റുകളുടെയും കൂടെ കരിയോക ചാമ്പ്യൻഷിപ്പിലെ നാല് ഗോളും ആറ് അസിസ്റ്റുകളും കൂടി ചേർത്താൽ 2016 കലണ്ടർ വർഷത്തിൽ മൊത്തം  51 കളികളിൽ നിന്ന് 14 ഗോളുകളും 16 അസിസ്റ്റുകളും എന്ന ആകർഷണീയമായ സീസണൽ സ്റ്റാറ്റസ് സ്വന്തമാക്കാൻ സ്കാർപക്ക് കഴിഞ്ഞു.നിരവധി പ്രതിഭകളും പരിചയ സമ്പന്നരായ സൂപ്പർതാരങ്ങളും മാറ്റുരയ്ക്കുന്ന ബ്രസീലിയൻ ലീഗിൽ 2016 സീസണിൽ ഏറ്റവും കൂടുതൽ തവണ ചാൻസ് സൃഷ്ടിച്ചെടുത്ത താരമെന്ന ഖ്യാതി സ്കാർപ്പക്ക് മാത്രം അവകാശപ്പെട്ടതാണ്.80 ലധികം തവണയാണ് സഹതാരങ്ങൾക്ക് സ്കാർപ സുന്ദരമായ നീക്കങ്ങളിലൂടെ ഗോളവസരങ്ങൾ സൃഷ്ടിച്ചു കൊടുത്തത്.

ഗോളവസരങ്ങൾ സൃഷ്ടിച്ചെടുക്കുന്ന പോലെ തന്നെ സ്കാർപയുടെ മറ്റൊരു വൈവിധ്യമെന്തന്നാൽ അദ്ദേഹത്തിന്റെ ഷോട്ട് സെലക്ഷനിലാണ്.കഴിഞ്ഞ സീസണിൽ ഒരു കളിയിൽ 4 ഷോട്ടെന്ന ശരാശരിയിൽ ഗോളിലേക്ക് ഷോട്ട് പായിക്കാൻ യുവ താരത്തിന് സാധിച്ചു.ബോക്സിന് പുറത്ത് നിന്ന് ഗോളടിക്കുന്നതിൽ അഗ്രഗണ്യനായ കൗട്ടീന്യോയെ പോലെ തന്നെ സ്കാർപയും ബോക്സിന് പുറത്ത് നിന്നുള്ള കരുത്തുറ്റ ഇടം കാലൻ ഷോട്ടിലൂടെ ഗോൾ നേടുന്നതിൽ മിടുക്കനാണ്.കഴിഞ്ഞ ബ്രസീലിയൻ ലീഗിൽ താരമടിച്ച 8 ഗോളുകളിൽ 5 ഗോളുകളും 18 യാർഡ് ബോക്സിനു പുറത്ത് നിന്ന് അടിച്ചു ഗോളാക്കിയവയാണ്.ഇടം കാലൻ ഫ്രീകിക്ക് സ്പെഷ്യലിസ്റ്റു കൂടിയാണ് സ്കാർപ.മൂന്ന് ഫ്രീകിക്ക് ഗോളുകളാണ് ലീഗിൽ സ്കാർപ സ്കോർ ചെയ്തത്.കഴിഞ്ഞ സീസണിൽ ലീഗിൽ അടിച്ച എട്ട് ഗോളുകളിൽ മൂന്നെണ്ണവും ഫ്രീകിക്കിലാണെന്നത് താരത്തിന്റെ സെറ്റ് പീസിലെ കൃത്യത വെളിവാക്കുന്നു.

ഫ്രീകിക്കിലെ കൃത്യത മാത്രമല്ല , അപകടകരമായ ക്രോസുകൾ ബോക്സിലേക്ക് തന്റെ സഹതാരങ്ങൾക്ക് കൊടുക്കുന്നതിലും സ്കാർപ്പ മികവ് കാണിക്കുന്നു.അടിസ്ഥാനപരമായി ലെഫ്റ്റ് അറ്റാക്കിംഗ് മധ്യന്നിരക്കാരനാണെങ്കിലും വലതു പാർശ്വത്തിലൂടെയും മുന്നേറ്റങ്ങളും നീക്കങ്ങളും നടത്തുന്നത് താരത്തെ സമ്പൂർണ്ണമായ അറ്റാക്കിംഗ് പ്ലേമേക്കർ റോളിലേക്ക് വളർത്താൻ സഹായിക്കുമെന്ന് തീർച്ച.നിലവിൽ ലോക ഫുട്‌ബോളിലെ താരങ്ങളിൽ വില്ല്യനെ ഒരുപാട് ഇഷ്ടപ്പെടുന്ന സ്കാർപ്പ ചെൽസി താരത്തെ പോലെ തന്നെ മികച്ച സാങ്കേതിക മികവും പേസ്സും ആക്സലറേഷനും കൈവരിച്ച ട്രിക്കി അറ്റാക്കിംഗ് മധ്യനിരക്കാരനാണ്.
"സ്റ്റെപ്പ് ഓവറുകൾ" "ഷപ്പേവ്" ( ഫ്ലിക് സ്കിൽസ്) തുടങ്ങിയ ട്രിക്കി നീക്കങ്ങൾ പ്രദർശിപ്പിക്കാൻ പ്രാപ്തിയുള്ള പെർഫെക്റ്റ് പത്താം നമ്പറുകാരൻ.

2017 ബ്രസീലിയൻ ഫുട്‌ബോൾ സീസണിൽ മൊത്തം 37 മൽസരങ്ങളിൽ നിന്നും നാല് ഗോളും 14 അസിസ്റ്റുകളുമാണ് നേടാനായത്.കഴിഞ്ഞ സീസണിലെത് പോലെ തന്നെ നിലവിലെ സീസണിലും ചാൻസ് ക്രിയേഷനിൽ സ്കാർപ്പ തന്നെയാണ് മുന്നിൽ.36 ഗോൾ സ്കോറിംഗ് അവസരങ്ങളാണ് സാവോപോളോക്കാരൻ സൃഷ്ടിച്ചെടുത്തത്.
സ്ട്രൈകറായ ഹെന്റിക്കെ ഡുവാർഡോ പത്തൊൻപതുകാരനായ മധ്യനിരക്കാരൻ വെൻഡൽ ഇരുപതുകാരനായ ഫോർവേഡ് റിച്ചാർലിസൺ( ഇപ്പോൾ പ്രീമിയർ ലീഗിൽ) പെഡ്രോ തുടങ്ങിയ താരങ്ങൾക്കൊപ്പം മികച്ച ഒത്തിണക്കത്തോടെയാണ് ഈ സീസണിൽ ടീമിന്റെ പ്ലേമേക്കറായ സ്കാർപ്പ കളിക്കുന്നത്.സമീപകാലത്തായി കൗമാര പ്രതിഭകളെ വാർത്തെടുക്കുന്നതിൽ പഴയ പ്രതാപകാലത്തെക്ക് തിരിച്ചു വന്നിരിക്കുകയാണ് ഫ്ലുമിനെൻസ്.

കഴിഞ്ഞ വർഷത്തെ ഒളിമ്പിക് സ്ക്വാഡിൽ നിന്നും മുന്നേറ്റനിര താരങ്ങളുടെ ആധിക്യത്താൽ മെകാളെ അവസാന നിമിഷം തഴഞ്ഞ സ്കാർപ്പ തന്റെ ജീവിത ലക്ഷ്യം യാഥാർത്ഥ്യമാക്കുകയായിരുന്നു കഴിഞ്ഞ ജനുവരിയിൽ.
കൊളംബിയെക്കെതിരെയുള്ള സൗഹൃദ മൽസരത്തിൽ ടിറ്റെ ടീമിലെടുക്കുകയും പകരക്കാരനായി കാനറി തൂവലിൽ തന്റെ സ്വപ്ന അരങ്ങേറ്റം സഫലീകരിക്കാനും സ്കാർപ്പക്ക് സാധിച്ചു.

വരും സീസണിൽ തന്റെ കരിയറിൽ കഴിഞ്ഞ സീസണിനേക്കാൾ പ്രോഗ്രസ് ഉണ്ടാക്കാൻ സാധിച്ചാൽ സ്കാർപ്പക്ക് യൂറോപ്യൻ ഫുട്‌ബോൾ ലീഗുകളിലേക്ക് കൂടിയേറാനുള്ള മികച്ച സമയം അടുത്തെന്ന് പറയാം.2022 ലോകകപ്പിലേക്കുള്ള ഭാവി വാഗ്ദാനങ്ങളിൽ മുൻനിരയിലാണ്  ഡീന്യോയെ റോൾ മോഡലാക്കിയ ഗുസ്താവോ സ്കാർപ്പയെന്ന സാവോപോളോക്കാരന്റെ സ്ഥാനം.

#Dansih_Javed_Fenomeno

Sunday, November 26, 2017

സഈദ് ഒവൈറാൻ - മാന്ത്രിക ഗോളോടെ ഏഷ്യൻ ഫുട്‌ബോളിന് ഉണർവേകിയ അറബ് ഇതിഹാസം.






By - Danish Javed Fenomeno

ബ്രസീലിനെ വിശ്വ ജേതാക്കളാക്കിയ ഇതിഹാസ പരിശീലകരായ കാർലോസ് ആൽബർട്ടോ പെരേരയും കളിക്കാരനായും പരീശീലകനായും ലോകകപ്പ് ജയിച്ച ചരിത്രത്തിലെ പ്രഥമ വ്യക്തിത്വമായ മരിയോ സഗാലോയും തുടങ്ങി ഒട്ടനവധി പ്രഗൽഭരായ ബ്രസീലിയൻ പരിശീലകരുടെ കീഴിൽ എൺപതുകളുടെ തുടക്കത്തോടെ ഏഷ്യൻ ഫുട്‌ബോളിന്റെ രാജാക്കൻമാരായി വളരുകയായിരുന്നു സൗദി അറേബ്യ.എൺപതുകളിലും തെണ്ണൂറുകളിലുമായി തുടർച്ചയായി നാല് ഏഷ്യൻ കപ്പുകളുടെ ഫൈനലിലെത്തി മൂന്ന് തവണ ചാമ്പ്യൻമാരായി ചരിത്രം സൃഷ്ടിച്ചപ്പോൾ അതുവരെ ഏഷ്യൻ കുലപതികളായിരുന്നു പേർഷ്യൻ സാമ്രാജ്യത്തിന്റെ പിന്തുടർച്ചാവകാശികളായ ഇറാനെ ഗതിവേഗത്തിൽ മറികടക്കുകയായിരുന്നു സൗദി.അതിനു പിൻബലം നൽകിയത് കാൽപ്പന്തുകളിയുടെ സ്വർഗ്ഗ ഭൂമിയിൽ നിന്നുള്ള ബ്രസീലിയൻ പരിശീലകരുമായിരുന്നു.ഇക്കാലയളവിൽ ഒരു ഡസനോളം ബ്രസീൽ പരിശീലകരായിരുന്നു അറേബ്യൻ ഫുട്‌ബോളിനെ അവരുടെ സുവർണ കാലഘട്ടത്തിലേക്ക് നയിച്ചത്.അൽ നാസർ, അൽ അഹ്ലി,അൽ ഹിലാൽ , അൽ ഷബാബ് തുടങ്ങിയ ക്ലബുകളായിരുന്നു സൗദികളുടെ അടങ്ങാത്ത കാൽപ്പന്തു പ്രേമത്തിന്റെ പാരമ്പര്യാവകാശം പേറുന്ന ടീമുകൾ.

അറേബ്യക്കാരുടെ എക്കാലത്തെയും മികച്ച ഗോൾ സ്കോററർ മജീദ് അബ്ദുള്ള തന്നെയായിരുന്നു എൺപതുകളിൽ സൗദിയുടെ തുരുപ്പ്ചീട്ട്.
അൽ നാസർ ക്ലബിന്റെ ഇതിഹാസ താരമായിരുന്ന മജീദിനോടൊപ്പം ഫഹദ് അൽ മുസബിഹ്,ഫുവാദ് അൻവർ,മുഹൈസിൻ അൽ ജമാം മുഹമ്മദ് അൽ ജവാദ്, സലേഹ് ,ഫഹദ് ബിഷി തുടങ്ങിയവരടങ്ങിയ നിര തുടരെ രണ്ട് തവണ ഏഷ്യൻ ചാമ്പ്യൻമാരായപ്പോഴും അറേബ്യക്കാരെ നിരാശപ്പെടുത്തിയ ഘടകമായിരുന്നു ലോകകപ്പിൽ ഇതുവരെ അരങ്ങേറ്റം കുറിച്ചില്ലയെന്നത്.ഏഷ്യൻ ശക്തികളായിട്ടും തങ്ങളേക്കാൾ ഫുട്‌ബോളിൽ പാരമ്പര്യവും വേരോട്ടവും കുറഞ്ഞ ഏഷ്യൻ രാഷ്ട്രങ്ങൾ പോലും ലോകകപ്പിൽ മുമ്പ് കളിച്ചു പോയത് സൗദികളെ സംബന്ധിച്ച് വേദനാജനകമായ കാര്യമായിരുന്നു.ഇറാൻ കുവൈത്ത് ഇറാഖ് യുഎഇ സൗത്ത് കൊറിയ വടക്കൻ കൊറിയ തുടങ്ങിയവർ സൗദിക്ക് മുമ്പേ തന്നെ ലോകകപ്പിൽ അരങ്ങേറ്റം കുറിച്ചിരുന്നു.ഏഷ്യൻ ഫുട്‌ബോൾ ജയന്റുകളിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റ ആരംഭത്തോടെ ഏഷ്യൻ ഫുട്‌ബോളിലെ പുതു ശക്തിയായി അതിവേഗത്തിൽ വളർന്ന ജപ്പാൻ മാത്രമായിരുന്നു മുൻനിര ടീമുകളിൽ സൗദിക്ക് ശേഷം ലോകകപ്പിൽ അരങ്ങേറ്റം കുറിച്ചത്.

1994 അമേരിക്കൻ ലോകകപ്പോടെ സൗദി അറേബ്യ ചരിത്രത്തിലാദ്യമായി ലോകകപ്പിലേക്ക് യോഗ്യത നേടുമ്പോൾ ടീമിന് ഫുട്‌ബോൾ പണ്ഡിറ്റുകളോ മാധ്യമങ്ങളോ വാതുവെപ്പുകാരോ പോലും രണ്ടാം റൗണ്ട് സാധ്യത കൽപ്പിച്ചിരുന്നില്ല.
കാരണം മറ്റൊന്നുമായിരുന്നില്ല ലോകകപ്പിലെ മുൻകാല ഏഷ്യൻ പ്രതിനിധികളുടെ പ്രകടനങ്ങൾ അതിദയനീയമായിരുന്നു.1966 ലോകകപ്പിലെ അൽഭുത ടീമായ വടക്കൻ കൊറിയ ക്വാർട്ടർ ഫൈനൽ വരെ മുന്നേറിയതായിരുന്നു ഭൂമിയിലെ ഏറ്റവും വലിയ വൻകരയായ ഏഷ്യക്ക് ലോകത്തിന് മുന്നിൽ എടുത്തു പറയാനുള്ള ഒരേയൊരു ഫുട്‌ബോൾ പാരമ്പര്യം.പക്ഷേ 28 വർഷങ്ങൾക്ക് ശേഷം ഒരു ഏഷ്യൻ രാഷ്ട്രം പ്രീ ക്വാർട്ടറിൽ കടന്നത് സൗദിയിലൂടെ ആയിരുന്നു.അതായത് ഇരുപതാം നൂറ്റാണ്ടിൽ നടന്ന പതിനഞ്ച് ലോകകപ്പിന്റെ എഡിഷനിലും ഏഷ്യൻ ടീമുകൾ രണ്ടാം റൗണ്ടിലെത്തിലെത്തിയത് രണ്ടു തവണ മാത്രമെന്നത് അതിശയിപ്പിക്കുന്ന വസ്തുത തന്നെയാണ്..!(1966 ൽ വടക്കൻ കൊറിയയും 1994 ൽ സൗദി അറേബ്യയും)

പരിചയ സമ്പന്നനായ മജീദ് അബ്ദുള്ളയുടെ നായകത്വത്തിലായിരുന്നു പച്ചപ്പട ലോകകപ്പിലേക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയത്.നായകന്റെ നേതൃത്വത്തിലുള്ള ആക്രമണനിര ഏഷ്യൻ നിലവാരം വെച്ച് വിലയിരുത്തിയാൽ താരതമ്യേനെ മികവുറ്റതായിരുന്നു.യൂറോപ്യൻ- ലാറ്റിനമേരിക്കൻ വമ്പൻമാരെ നേരിടാനുള്ളതിനാൽ പൊതുവേ ഏഷ്യൻ ടീമുകൾ പ്രതിരോധാത്മക ശൈലി തന്നെയാകും അവലംബിക്കുക.സൗദിയും വ്യത്യസ്തമായിരുന്നില്ല ആദ്യ മൽസരത്തിൽ തന്നെ കരുത്തുറ്റ പ്രതിരോധാത്മക ശൈലിയിലൂടെ ഡിബോയറും കൂമാനും ഓവർമാർസും ബെർകാംപും അണിനിരന്ന അതി ശക്തരായ ഓറഞ്ച് പടയെ വരച്ച വരയിൽ നിർത്തി അറേബ്യക്കാർ.സൗദി കണ്ട ഏറ്റവും മികച്ച മധ്യനിരക്കാരനായ ഫുവാദ് അമീന്റെ ഹെഡ്ഡർ ഗോളിൽ നെതർലാന്റ്സിനെ വിറപ്പിച്ച സൗദി അവസാനനിമിഷങ്ങളിലെ ഗോളിയുടെ പിഴവും പ്രതിരോധത്തിലെ ധാരണാ പിശകും കാരണം തോൽവി പിണഞ്ഞപ്പോൾ അനാവശ്യമായി പോയിന്റ് നഷ്ടപ്പെടുത്തുകയായിരുന്നു ടീം.ഒന്ന് ശ്രദ്ധിച്ചിരുന്നേൽ വിജയം  കൈപ്പിടിയിലൊതുക്കാമായിരുന്നു.രണ്ടാം മൽസരത്തിൽ മൊറോക്കൊയെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തുമ്പോഴും ഫുവാദ് തന്നെയായിരുന്നു താരം.ഫുവാദിന്റെ അത്യുഗ്രൻ ലോംഗ് റേഞ്ചർ ഒരിക്കൽ കൂടി ഹരിത കുപ്പായക്കാരുടെ രക്ഷക്കെത്തിയപ്പോൾ രണ്ടാം ഗോൾ നേടിയത് പിൽക്കാലത്ത് മലയാളികൾക്ക് ഏറെ സുപരിചതനായി മാറിയ സൂപ്പർ സ്ട്രൈകർ സമി അൽ ജബറായിരുന്നു.മജീദ് അബ്ദുള്ള കഴിഞ്ഞാൽ അറേബ്യക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളടിച്ച താരമാണ് അൽ ജബർ.

മൊറോക്കെക്കെതിരെയുള്ള വിജയം സൗദിയുടെ ലോകകപ്പിലെ കന്നി ജയമായിരുന്നു.ഹോളണ്ടിനെതിരെ ആദ്യ ഗോൾ സ്വന്തമാക്കി ലോകകപ്പിൽ ഗോൾ സ്കോർ ചെയ്യുന്ന പ്രഥമ സൗദി താരമായി മാറിയ ഫുവാദ് ഇരട്ട ഗോൾ നേട്ടം സ്വന്തമാക്കിയതോടെ സൗദിയിൽ സൂപ്പർ താരപരിവേഷം കൈവരിച്ചിരുന്നു.
തെണ്ണൂറുകളിലെ ഫുട്‌ബോൾ പച്ചവെള്ളം പോലെ തൽസമയം കണ്ടു മനപാഠമാക്കിയവർക്ക് ഫുവാദിനെ ഓർത്തെടുക്കാൻ വിഷമം ഉണ്ടാകില്ലെന്ന് തീർച്ച.1998 ലോകകപ്പിൽ ഫ്രാൻസും സൗദിയുമായുള്ള ഗ്രൂപ്പ് മൽസരത്തിനിടെ സിനദിൻ സിദാൻ നിലത്തിട്ട് ചവിട്ടിയത് ഫുവാദ് അമീനിനെയായിരുന്നു.റെഡ് കാർഡ് കണ്ട ശേഷം തുടർന്നുള്ള രണ്ട് മൽസരങ്ങളിൽ നിന്നും വിലക്കാണ് അന്ന് സിദാനെ തേടിയെത്തിയത്.

ഗ്രൂപ്പിലെ അവസാന മൽസരത്തിൽ കരുത്തരായ ബെൽജിയത്തിനെ തോൽപ്പിച്ചാൽ മാത്രം പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടാമെന്നുള്ള സ്ഥിതിവിശേഷം.ഫുട്‌ബോളിനെ ജീവനു തുല്ല്യം സ്നേഹിക്കുന്ന സൗദികൾക്ക് പ്രീ ക്വാർട്ടറിൽ കടക്കാൻ ഇതിലും നല്ലൊരു അവസരം ഇനി ലഭിക്കാനിടയില്ല.
ഏഷ്യയിലെ മറ്റു ടീമുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ആക്രമണനിരയും മധ്യനിരയും പ്രതിരോധവുമെല്ലാം സന്തുലിതമായ ടീം.പ്രീ ക്വാർട്ടർ ബർത്ത് ഒരു ഗോൾ മാത്രം അകലെ.അറേബ്യൻ ജനതയുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നത് ആരായിരിക്കും?

അറേബ്യൻ ഫുട്‌ബോളിലെ ക്ലോഡ് മക്ലേലയാണ് ഫുവാദ് അമീൻ.ഒരേ സമയം എതിരാളികളുടെ ആക്രമണങ്ങളെ ചെറുത്ത് നിന്ന് മധ്യനിരയിൽ വച്ച് തന്നെ അവരുടെ കാലുകളിൽ നിന്നും ബോൾ കൊള്ളയടിക്കുകയും എതിർ ഗോൾ മുഖത്തേക്ക് ചാട്ടുള്ളി പോലെ ലോംഗ് റേഞ്ചറുകൾ ഉതിർക്കുന്നതിൽ യാതൊരു മടിയുമില്ലാത്ത ഈ ആറാം നമ്പറുകാരനായിരുന്നു സൗദിയുടെ രണ്ടാം റൗണ്ട് സ്വപ്നങ്ങളെ മുന്നോട്ട് നയിച്ചത്.ആദ്യ രണ്ടു മൽസരങ്ങളിലും നിർണായക ഘട്ടങ്ങളിൽ ഗോൾ സ്കോർ ചെയ്തു ടീമിനെ രക്ഷിച്ച ഫുവാദ് അമീന് തുടർച്ചയായ മൂന്നാം മൽസരത്തിലും ഗോളടിച്ച് സൗദിയെ വിജയിത്തിലേറ്റാൻ കഴിയുമോ?

മജീദ് അബ്ദുള്ള സൗദിയുടെ നിത്യ ഹരിത നായകനാണ്.രാജ്യം കണ്ട എക്കാലത്തെയും മികച്ച ഗോൾ സ്കോറർക്ക് പക്ഷേ ലോകകപ്പിൽ നേട്ടങ്ങളുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല.
ഇരട്ട ഏഷ്യാ കപ്പ് സൗദിക്ക് സമ്മാനിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച തങ്ങളുടെ നായകനെ സൗദികൾക്ക് വിശ്വാസമായിരുന്നു.കരിയറിന്റെ അന്ത്യഘട്ടത്തിൽ മികച്ചൊരു പ്രകടനത്തിലൂടെ നായകൻ ടീമിന്റെ രക്ഷക്കെത്തുമോ?

പിൽക്കാലത്ത് ഏഷ്യൻ ഫുട്‌ബോൾ ദർശിച്ച എക്കാലത്തെയും മികച്ച താരങ്ങളിലൊരാളും ഒരു പക്ഷേ അറേബ്യ കണ്ട എക്കാലത്തെയും മികച്ച താരമായി വിലയിരുത്തപ്പെടുന്ന പ്രതിഭ.തുടർച്ചയായി രണ്ടു ലോകകപ്പുകളിൽ ഗോൾ നേടുന്ന പ്രഥമ ഏഷ്യക്കാരനെന്ന റെക്കോർഡ്  കരസ്ഥമാക്കിയവൻ , 2006 ൽ ടൂണീസ്യക്കെതിരെ സുന്ദരമായൊരു ഫിനിഷിംഗിലൂടെ ഗോൾ നേടി ആൻ ജുംഗ് ഹ്വാനിന് ശേഷം മൂന്ന് ലോകകപ്പു ഗോൾ സ്വന്തമാക്കിയ രണ്ടാമത്തെ ഏഷ്യക്കാരൻ..ഇങ്ങനെ സമി അൽ ജബറിനെ വിശേഷണങ്ങൾ ധാരാളമാണ്. 1994 1998 ലോകകപ്പുകളിലെ സ്മരണകളിൽ അൽ ജബറിനെ അയവിറക്കാത്ത ഫുട്‌ബോൾ പ്രേമിയായ ഒരു പ്രവാസിയും മലയാളിയും ഉണ്ടാകില്ലെന്ന് തീർച്ച.സൗദികളുടെ സ്വപ്ന സഫലീകരിക്കാൻ സമി അൽ ജബറെന്ന യുവ സ്ട്രൈകർക്ക് സാധിക്കുമോ?

അതോ അനുഭവ സമ്പന്നരായ മുന്നേറ്റനിരക്കാരായ ഫഹദ് ബിഷിയോ ഇദ്രിസിനോ സാധ്യമാവുമോ?

ജയം അനിവാര്യമായ അറേബ്യയെ വിജയത്തിലേറ്റാൻ മേൽ പറഞ്ഞ താരങ്ങളെയൊന്നും കാത്ത് നിൽക്കാതെ മെലിഞ്ഞ ശരീരമുള്ള ഉയരക്കാരനായ പത്താം നമ്പർ ജെഴ്സിയണിഞ്ഞ ഒരു കറുമ്പൻ അപ്രതീക്ഷിത മുന്നേറ്റവുമായി സ്വന്തം ഹാഫിൽ നിന്നും ബെൽജിയൻ കളിക്കാരെ ഒന്നടങ്കം ഡ്രിബ്ബ്ൾ ചെയ്തു കയറി ലോകഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സോളോ ഗോളുകളിലൊന്ന് സ്കോർ ചെയ്യുന്നു, അവിടെ അറേബ്യൻ ഫുട്‌ബോളിന്റെ വിധി നിർണയിക്കുകയായിരുന്നു.

കാൽപ്പന്തു ആരാധകരായ മലയാളികൾക്കോ പ്രവാസികൾക്കോ പ്രത്യേകമൊരു പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത പ്രതിഭ , സഈദ് ഒവൈറാൻ..

ഒവൈറാൻ ബെൽജിയത്തിനെതിരെ നേടിയ ഗോൾ വെറുമൊരു ഗോളായിരുന്നില്ല.കാൽപ്പന്തുകളിയെ നെഞ്ചിലേറ്റിയ ഒരു ജനതയുടെ ജീവവായു ആയിരുന്നു.ഒവൈറാന്റെ മാന്ത്രിക ഗോളിനെ ലോക ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച സോളോ ഗോളുകളിലൊന്ന് എന്ന് വിശേഷിപ്പിച്ചാൽ അത് നീതിയാവില്ല.കാരണം എഴുപത് യാർഡോളം ഓടി അഞ്ച് പേരെയും ഡ്രീബ്ബ്ൾ ചെയ്തു മറികടന്ന് ഗോളടിക്കാൻ ഒവൈറാൻ ഒരു ലാറ്റിനമേരിക്കനോ യൂറോപ്യനോ അല്ലായിരുന്നു.അദ്ദേഹം ഒരു ഏഷ്യക്കാരനായിരുന്നു ലാറ്റിനമേരിക്കകാർക്കും യൂറോപ്യൻമാർക്കും മാത്രമല്ല ഭൂമിയിലെ മറ്റു ഭൂഖണ്ഡങ്ങളിലുള്ളവർക്കും ഫുട്‌ബോളിലെ മാന്ത്രിക ഗോളുകളും ഡ്രിബ്ലിംഗ്സും വഴങ്ങുമെന്ന് തെളിയിച്ച അറേബ്യൻ ജീനിയസ്സ്.അതുകൊണ്ട് തന്നെ എക്കാലത്തെയും മികച്ച ടോപ് ഫൈവ് ഗോളുകളിൽ ഒവൈറാന്റെ ഗോളിനെയും ഉൾപ്പെടുത്താം.

രണ്ട് മൽസരങ്ങൾ ജയിച്ച ബെൽജിയം പ്രീ ക്വാർട്ടർ ഉറപ്പിച്ചിരുന്നതിനാൽ വളരെ അനായാസ ജയം പ്രതീക്ഷിച്ചായിരുന്നു വാഷിംഗ്ടണിലെ ആർ എഫ് കെ സ്റ്റേഡിയത്തിൽ മൽസരത്തിനറങ്ങിയത്.മൽസരത്തിന് ചൂടു പിടിക്കും മുമ്പേ തന്നെ സൗദീ ഹാഫിലെ ഇടതു വിംഗിൽ നിന്നും ബെൽജിയത്തിന്റെ മുന്നേറ്റത്തിൽ നിന്നും ബോൾ പിടിച്ചെടുത്ത് സഹതാരം നൽകിയ പാസ്സുമായി കുതിച്ച ഒവൈറാനെ മധ്യനിരക്കാരനായ എൽസറ്റിന്റെ പ്രസ്സിംഗും അതിജീവിച്ച് ബെൽജിയൻ വിംഗ് ബാക്കായ മെദ്വെദിന്റെ കടുത്ത മാർക്കിംഗിനെയും ഓടി തോൽപ്പിച്ച് തന്റെ പേസ്സും ആക്സിലറേഷനും ക്രമാനുസരണമായി വർധിപ്പിച്ചു കോർട്ടിന്റെ മധ്യത്തിൽ വെച്ച് മൈക്കൽ വോൾഫിനെ മനോഹരമായൊരു ഡ്രിബ്ലിംഗിലൂടെ മറികടന്ന് പെനാൽറ്റി ബോക്സിലേക്ക് കടക്കുമ്പോൾ ബെൽജിയൻ താരങ്ങളോ സൗദി ടീമംഗങ്ങളോ കാണികളോ കോച്ചോ വിചാരിച്ചുണ്ടാകില്ല ഒവൈറാന്റെ മുന്നേറ്റം ഗോളിൽ കലാശിക്കുമെന്ന്.ബോക്സിൽ വെച്ച് ഡിഫന്റർ റൂഡി സ്മിത്തിനെയും കബളിപ്പിച്ച് നിസ്സഹനായ ബെൽജിയം ഗോളി മാത്രം മുന്നിൽ നിൽക്കെ ഷൂട്ട് ചെയ്യുമ്പോൽ ഫിലിപ്പ് ആൽബർട്ടിന്റെ വൈകിയുള്ള ടാക്ലിംഗിനും ഒവൈറാനെ തടയാനായില്ല.

ചരിത്ര നിമിഷമായിരുന്നത്.നമ്മുടെ നാട്ടിൽ പാടത്തും പറമ്പിലും പിള്ളേർ വെട്ടിച്ചു ഗോളടിക്കും അനായാസതയിൽ ഒരു സോളോ ഗോൾ.ലാറ്റിനമേരിക്കക്കാരെ പോലെ ഡ്രിബ്ലിംഗ് റണ്ണിംഗിൽ മനോഹരമായ ടെക്നിക്ക്സോ മാജികൽ ട്രിക്ക്സോ ഉപയോഗിക്കാൻ അദ്ദേഹത്തിനറിയില്ലായീരുന്നു , യൂറോപ്യൻമാരുടെ വേഗതയോ കരുത്തോ അയാൾക്കില്ലായിരുന്നു.എന്നിട്ടും 70 യാർഡോളം ഓടി അഞ്ച് ബെൽജിയൻ താരങ്ങളെയും മറികടന്ന് അൽ ഷബാബ് താരം നേടിയ ഗോൾ ലോകമെമ്പാടുമുള്ള ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.ഒരു ഏഷ്യക്കാരൻ ഇങ്ങനെ ഗോളടിക്കുമോ? അതും ലോകകപ്പിൽ? ഇത്തരം ചോദ്യങ്ങൾക്കുള്ള മറുപടിയായിരുന്നത്.ലാറ്റിനമേരിക്കനും യൂറോപ്യനും കഴിയുന്നത് ഏഷ്യക്കാരനും സാധിക്കുമെന്ന് തെളിയിക്കുകയായിരുന്നു സഈദ് ഒവൈറാനെന്ന സൗദി സ്ട്രൈകർ അമേരിക്കൻ തലസ്ഥാന നഗരിയിൽ.

വമ്പൻമാരായ നെതർലാന്റ്സും ബെൽജിയവും മൊറോക്കോയും ഉൾപ്പെട്ട ഗ്രൂപ്പിൽ നിന്നും രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാർട്ടറിൽ കടന്ന അറേബ്യക്ക് പക്ഷേ ശക്തരായ കെന്നത്ത് ആൻഡേഴ്സണിന്റെ
സ്വീഡന് മുന്നിൽ തോൽക്കാനായിരുന്നു വിധി.ടീമിന് വലിയൊരു ചലനങ്ങൾ ഉണ്ടാക്കുവാൻ സാധിച്ചില്ലെങ്കിലും കന്നി ലോകകപ്പിൽ തന്നെ രണ്ടാം റൗണ്ടിൽ കടന്ന പോരാട്ട വീര്യം പകർന്നു നൽകിയ ആത്മവിശ്വാസവും ഊർജ്ജവുമാണ് ശേഷമുള്ള മൂന്ന് ലോകകപ്പുകളിൽ യോഗ്യത നേടാൻ സൗദിക്ക് കരുത്തേകിയത്.അതിന് കാരണക്കാരനായത് അറേബ്യക്കാരുടെ പെലെയും മറഡോണയും എല്ലാമായ സയ്യിദ് ഒവൈറാന്റെ മാന്ത്രിക ഗോളായിരുന്നു.

സയ്യിദിന്റെ ജീവിതം മാറ്റി മറിക്കുകയായിരുന്നു ആ മാന്ത്രിക ഗോൾ.അതിന്റെ പ്രതിഫലനമായിരുന്നു 
1994 ലെ ഏഷ്യൻ ഫുട്‌ബോളർ പുരസ്‌കാരം ഒവൈറാനെ തേടിയെത്തിയത്.സൗദി ഗവൺമെന്റ് റോൾസ് റോയിസ് ആഢംബര കാർ നൽകി ആദരിക്കുകയും ചെയ്തതോടെ സൗദിയിലെ മാത്രമല്ല അറബ് ലോകത്തെ തന്നെ സൂപ്പർ സെലിബ്രിറ്റിയായി ഒവൈറാൻ വളർന്നു.യൂറോപ്യൻ ക്ലബുകളിൽ നിന്നും നിരവധി ഓഫറുകൾ വന്നപ്പോൾ സൗദിയിലെ രാജ്യാന്തര നിയമതടസ്സം കാരണം യൂറോപ്പിലേക്ക് ചേക്കേറാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായില്ല.പക്ഷേ അദ്ദേഹത്തിന്റെ യശ്ശസും സൗഭാഗ്യങ്ങളും അദ്ദേഹത്തിന് തന്നെ വിനയാവുകയായിരുന്നു.ജീവിതരീതികളിൽ വന്ന മാറ്റം ഒവൈറാൻ എന്ന താരത്തെ തളർത്തുകയായിരുന്നു.റമദാൻ മാസ്സത്തിൽ തെരുവിൽ ഗേൾ ഫ്രണ്ടിനൊടൊപ്പം മദ്യപിച്ച് നടന്ന ഒവൈറാനെ സൗദി പോലിസ് അറസ്റ്റ് ചെയ്തു ശിക്ഷിച്ചപ്പോൾ അദ്ദേഹത്തെ ഫുട്ബോളിൽ നിന്നും ഒരു വർഷത്തേക്ക് വിലക്കുകയായിരുന്നു സൗദി ഫുട്‌ബോൾ ഫെഡറേഷൻ.

വിലക്കിന് ശേഷം ഫുട്‌ബോളിലേക്ക് തിരികെ വന്ന താരത്തെ 98 ലോകകപ്പ് ടീമിലുൾപ്പെടുത്തിയെങ്കിലും അമേരിക്കൻ ലോകകപ്പിലെ ഒവൈറാൻ ഇംപാക്റ്റിന്റെ നൂറിലൊരംശം പോലും ഫ്രാൻസിൽ സൃഷ്ടിക്കാൻ താരത്തിനായില്ല.ഒവൈറാൻ തന്നെ പല തവണ പറഞ്ഞിട്ടുണ്ട് തന്റെ സെലിബ്രിറ്റി ഇമേജ് ആയിരുന്നു താൻ നേരിട്ട  പ്രധാന വെല്ലുവിളിയെന്ന്.98 ലോകകപ്പിൽ ടീമിന്റെ എയ്സ് താരമായ ഒവൈറാനിൽ സൗദികൾ അമിത പ്രതീക്ഷ വെച്ചു പുലർത്തിയതും സമ്മർദ്ദത്തിനടിമപ്പെട്ട ഒവൈറാന് മികച്ച പ്രകടനം നടത്തുന്നതിനെ കാര്യമായി  ബാധിച്ചു.

ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകരോട് ഏഷ്യൻ ഫുട്‌ബോളിന്റെ ചരിത്രത്തെ കുറിച്ച് ചോദിച്ചാൽ അവർക്ക് പറയാൻ വടക്കൻ കൊറിയയുടെ 1966 ലോകകപ്പ് പ്രകടനമുണ്ടാകാം , എക്കാലത്തെയും ഉയർന്ന രാജ്യാന്തര ഗോൾ സ്കോറർ അലി ദേയി എന്ന് പറഞ്ഞേക്കാം, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പുതു പുത്തൻ ഏഷ്യൻ ശക്തിയായി മാറിയ നകാതയുടെ ഇനാമോട്ടോയുടെ നകാമുറയുടെയും ഹോണ്ടയുടെയും ജപ്പാന്റെ അതിവേഗത്തിലുള്ള ഫുട്‌ബോൾ വളർച്ചയെ കുറിച്ചും യൂറോപ്യൻ ലീഗുകളിലെ പ്രശ്സതരായ ക്ലബുകളിൽ പയറ്റി തെളിഞ്ഞ് കരുത്താർജ്ജിച്ച് അലി കരീമിയിലൂടെയും ദേയിയിലൂടെയും ജാവേദ് നെകാനുമിലൂടെയും മെഹ്ദാവികിയുടെയും കരീം ബെഗേരിയിലൂടെയും യൂറോപ്യൻ പവർ ഗെയിമിന്റെ ഏഷ്യൻ പതിപ്പ് അവതരിപ്പിച്ച ഇറാനിയൻ ഫുട്ബോളിനെ കുറിച്ചും ആദ്യമായൊരു ഏഷ്യൻ രാഷ്ട്രം ലോകകപ്പ് സെമിയിലെത്തിയ ഖ്യാതി സ്വന്തമാക്കിയ സ്യോൾ കിം ഹ്യോമിന്റെയും ആൻജുംഗ് ഹാനിന്റെയും പാർക് ജി സംഗിന്റെ ദക്ഷിണ കൊറിയയുടെ വിസ്മയ പടയോട്ടത്തെ കുറിച്ചും  യൂനിസ് മെഹമ്മൂദ് എന്ന പോരാളിയുടെ തേരിൽ യുദ്ധകലുഷിത ഭൂമിയിൽ നിന്നും ഫീനിക്സ പക്ഷിയെപ്പോലെ ചാരത്തിൽ നിന്നും ഉയർത്തെഴുന്നേറ്റ് ഏഷ്യ കപ്പ് നേടി ഭൂഖണ്ഡത്തിലെ രാജാക്കൻമാരായി മാറിയ ഇറാഖ് എന്ന അൽഭുത ടീമിനെ കുറിച്ചും വാ തോരാതെ സംസാരിച്ചേക്കാം. പക്ഷേ ഒന്നുറപ്പ്, അവരുടെ മനസ്സിലേക്ക് ആദ്യം കടന്നുവരുന്ന ഓർമ്മച്ചെപ്പ്, അത് ഓരോ ഫുട്‌ബോൾ പ്രേമിക്കും ആസ്വാദകരവും സുന്ദരവുമായ നിമിഷങ്ങൾ സമ്മാനിച്ച സയ്യിദ് ഒവൈറാനെന്ന അറബ് ജീനിയസ്സിന്റെ ആ മാന്ത്രിക ഗോളായിരിക്കുമെന്നത് തീർച്ച.

By - #Danish_Javed_Fenomeno

*** 1998ൽ ഇന്റർനാഷണൽ ഫുട്‌ബോളിൽ നിന്നും വിരമിച്ച ഒവൈറാൻ 75 കളിയിൽ നിന്നും 25 ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്.കരിയർ മുഴുവൻ അൽ ഷബാബിൽ കളിച്ച താരം 250 ഓളം ഗോളുകളും ക്ലബ് കരിയറിൽ സ്കോർ ചെയ്തിട്ടുണ്ട്***

danishfenomeno.blogspot.com

Wednesday, November 15, 2017

വെംബ്ലിയിൽ " സമനില കുരുക്ക് "





പത്ത് വർഷം മുമ്പ് വെംബ്ലി പുതുക്കി പണിത ശേഷം നടന്ന ആദ്യ സൗഹൃദ മൽസരത്തിൽ ഡീന്യോയും കാകയും റോബീന്യോയും അടങ്ങുന്ന ഇതിഹാസങ്ങളടങ്ങിയ ബ്രസീലിനെ ബെക്കാമിന്റെ ഇംഗ്ലണ്ട് സമനിലയിൽ തളച്ച ഓർമ്മകളായിരുന്നു ഞാൻ ഇന്നലെ ചരിത്ര പ്രസിദ്ധമായ വെംബ്ലിയിൽ ഇംഗ്ലണ്ടിനെതിരെ കാനറികൾ കളിക്കാനിറങ്ങുമ്പോൾ അയവിറച്ചത്.
ടെറിയുടെ തുടക്കത്തിലെയുള്ള ഗോളിൽ മുന്നിലെത്തിയ ഇംഗ്ലീഷ് നിരക്കു മേൽ കാകയും ഡീന്യോയും റോബും ആൽവസും സിൽവരും തുടരെ തുടരെ ആക്രമണങ്ങൾ അഴിച്ചു വിട്ടെങ്കിലും സമനില ഗോളിനായി അവസാന മിനിറ്റ് വരെ കാത്തിരിക്കെണ്ടി വന്നു.സിൽവയുടെ ക്രോസിൽ ഡീഗോയെന്ന വണ്ടർ ടാലന്റഡ് യുവ പ്ലേമേക്കർ ഹെഡ്ഡറിലുടെ സമനില ഗോൾ നേടുകയായിരുന്നു.ഇന്നലെ അതേ വെംബ്ലിയിൽ അന്നത്തെ രക്ഷകനായ ഡീഗോ റിബാസ് ടിറ്റെയുടെ ടീമിലുണ്ടായിരുന്നതെന്ന് യാതൃശ്ചികമാകാം.

യൂറോപ്യൻ മാരോടുള്ള ആദ്യ കളിയായത് കൊണ്ടാകാം ടിറ്റെ വളരെ കരുതിയായിരുന്നു തന്ത്രങ്ങൾ മെനഞ്ഞത്.ബോൾ പൊസഷനിംഗിലുള്ള മേധാവിത്വവും പാസ്സിംഗിലുള്ള വർധനയും മധ്യനിരയിലെ മനോഹരമായ തുടരെയുള്ള പാസ്സിംഗും കളികളത്തിൽ മുൻതൂക്കം നൽകിയത് ബ്രസീലിനാണെങ്കിലും ജയിക്കാൻ സുന്ദരമായ തങ്ങളുടെ പരമ്പരാഗതമായ ആക്രമണ ഫുട്‌ബോളിലൂടെ എതിരാളികളുടെ ഏത് കത്രികപൂട്ടിനെയും പൊളിച്ചു ഗോൾ നേടണമെന്ന ബ്രസീലിയൻ അറ്റാക്കിംഗ് തത്വം നടപ്പിലാക്കാനാകാതെ പോയപ്പോൾ മൽസ്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു.
പൊസഷനിൽ മേധേവിത്വം പുലർത്താൻ ഇംഗ്ലീഷ് നിര ഒരിക്കലും ശ്രമിച്ചില്ല.കഴിഞ്ഞ 12 ലോകകപ്പ് യോഗ്യത മൽസരങ്ങളിൽ നിന്നായി ടിറ്റെക്ക് കീഴിൽ മാത്രം മുപ്പതിലധികം ഗോളുകടിച്ചു കൂട്ടിയ സെലസാവോ ആക്രമണത്തെ പ്രതിരോധിക്കാൻ മൽസ്സരത്തിലെ മുഴുവൻ സമയവും ജാഗ്രത പാലിച്ചു പ്രതിരോധിച്ച ഇംഗ്ലീഷ് ഡിഫൻസിലൂടെ സൗത് ഗേറ്റിന്റെ ബസ് പാർക്കിംഗ് ഡിഫൻസീവ് തന്ത്രം വിജയിക്കുകയായിരുന്നു.മൂന്ന് സ്റ്റോപ്പർ ബാക്കിനെ നിയോഗിച്ച് ആറോളം പേർ ബാക്ക് ലൈനിൽ അണി നിരന്ന് ഏതു വിധേനെയും ബ്രസീലിയൻ അറ്റാക്ക് ബോക്സിന് മുന്നിൽ വെച്ച് നിർവീര്യമാക്കുകയെന്ന ഇംഗ്ലീഷ് സമീപനം നെയ്മർക്കും കൂട്ടർക്കും തകർക്കാനവാതെ  പോയത് നിരാശാജനകമായി.വരുന്ന ലോകകപ്പിലും ഈയൊരു ഡിഫൻസീവ് സമരതന്ത്രം തന്നെയായിരിക്കും ബ്രസീലിനെതിരെയും നെയ്മർക്കെതിരെയും യൂറോപ്യൻ വമ്പൻമാർ പ്രയോഗിക്കുക എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.നെയ്മറിന് ഒരിക്കൽ പോലും സ്പേസ് നൽകാതെ ഒരു പിഴവും വരുത്താതെ പിടിച്ചു നിൽക്കുകയെന്ന തന്ത്രം അക്ഷരാർത്ഥത്തിൽ കാനറികളുടെ നീക്കങ്ങളെ ബാധിച്ചു.

മൽസ്സരത്തിൽ ബോൾ പൊസഷൻ മേധാവിത്വം കാണിച്ച് പതിയ ആക്രമണത്തിലേക്ക് ഗിയർ മാറ്റുന്ന ടിറ്റയുടെ പതിവ് ശൈലിയുള്ള  ബ്രസീലിനെ ആയിരുന്നില്ല ഇന്നലെ കണ്ടത്.സമയം കഴിയുന്തോറും ബ്രസീലിയൻ തനതു അറ്റാക്കിംഗ് ഫുട്‌ബോൾ ക്രമാതീതമായി ഇംപ്രൂവ്മെന്റ് ചെയാറുണ്ട് പൊതുവേ ,എന്നാൽ ഇന്നലെ വെംബ്ലിയിൽ അങ്ങനെയൊരു പുരോഗതിയും കണ്ടില്ലായിരുന്നു.രണ്ട് തവണ മാത്രമാണ് ഇംഗ്ലീഷ് ഡിഫൻസിനെ ബ്രേക്ക് ചെയ്തു ഗോളിക്ക് തൊട്ടു മുന്നിൽ നിന്നും ഷോട്ട് ഉതിർക്കാൻ ടീമിന് അവസരം ലഭിച്ചത്.മധ്യനിരയിൽ നിന്നുള്ള നെയ്മറിന്റെ ഒറ്റയാൻ മുന്നേറ്റത്തിൽ കൗട്ടീന്യോക്ക് നൽകിയ ത്രൂ പാസ് ഡിഫൻസിനെ മൽസരത്തിലാദ്യമായി കീറി മുറിച്ചെങ്കിലും കൗട്ടീന്യോയുടെ ഷോട്ട്  ഹാർട്ട് പിടിച്ചെടുത്തു.അതുപോലെ തന്നെയുള്ള നെയ്മർ മുന്നേറ്റത്തിൽ പൗളീന്യോയുടെ ഷോട്ട് ഹാർട്ട് കോർണർ വഴങ്ങി രക്ഷപ്പെടുത്തുകയായിരുന്നു.
ഹാർട്ടും ഡിഫൻസും സ്ഥാനം തെറ്റി നിൽക്കെ ഫെർണാണ്ടീന്യോയുടെ ഷോട്ട് പോസ്റ്റിൽ തട്ടി തെറിച്ചു മടങ്ങിയതും ഭാഗ്യക്കേടായി.ബോക്സിന് വെളിയിലായി തുടർച്ചയായി സെറ്റ്പീസ് സൃഷ്ടിച്ചെടുക്കുന്നതിൽ അതി വിദഗ്ധനായ നെയ്മറുടെ ഭാഗത്ത് നിന്നും അങ്ങനെയൊരു സമീപനമില്ലാതെ പോയതും ഇംഗ്ലീഷ് ഡിഫൻസ് അതിനുള്ള അവസരം നൽകാതിരുന്നതും ഫ്രീകിക്ക് ഗോൾ വഴങ്ങുന്നതിൽ നിന്നും ഇംഗ്ലണ്ടിനെ രക്ഷിച്ചു.

ബ്രസീൽ ഡിഫൻസിലെ പിഴവുകൾ ചങ്കിടിപ്പേറ്റുന്നതായിരുന്നു.അറ്റാക്കിംഗ് ലഫറ്റ് ബാക്ക് മാർസെലോയും റെനാറ്റോയും ബോൾ നഷ്ടപ്പെടുത്തിയപ്പോൾ മാർകസ് റാഷ്ഫോഡിനെ ഇടതു വിംഗിൽ സ്പേസ് ഒരുക്കിയത് ഇടതു വിംഗിലെ ദുർബലത വ്യക്തമാക്കുന്നു. അനാവശ്യമായി മഞകാർഡ് വാങ്ങിയ ആൽവസും തന്റെ മികവിനൊത്തുയർന്നില്ല.പ്രത്യേകിച്ചും അവസാന മിനിറ്റിലെ മാർസലോ ബോൾ നിരുത്തരവാദിത്വപരമായ സമീപനത്തോടെ കളിച്ച് ബോൾ നഷ്ടപ്പെടുത്തിയപ്പോൾ മൽസരം കൈവിട്ടു പോയെന്ന് വിചാരിച്ചതാണ്.

ഡിഫൻസിൽ മാർക്വിനോസിന്റെ പ്രകടനമാണ് എടുത്തു പറയേണ്ടത്.ഇംഗ്ലീഷിന്റെ ഒറ്റപ്പെട്ട ആക്രമണങ്ങൾ തടഞ്ഞു നിർത്തിയതിൽ വലിയൊരു പങ്കു തന്നെയുണ്ട് മാർകിനോസിനും മിറാണ്ടക്കും.വാർഡിക്കും റഷ്ഫോർഡിനും ഇരുവരും അവസരം നൽകിയില്ല.മധ്യനിരയിൽ കാസെമീറോയുടെ പ്രകടനം ഒരിക്കൽ കൂടി നിർണായകമായി.
ടാക്ക്ളിംഗുകളിലും ബോൾ പൊസഷൻ നിലനിർത്തുന്നതിലും മികവു കാണിച്ച കാസെമീറോയുടെ റോൾ കാനറികൾക്ക് കൂടുതൽ സുരക്ഷിതത്വം നൽകി.യൂറോപ്യൻ വമ്പൻമാർക്കെതിരെ ഇറങ്ങുമ്പോൾ കുറച്ച് കൂടി ഡിഫൻസീവ് യൂണിറ്റ് ശക്തിപ്പെടുത്തിയാൽ കൂടുതൽ സുരക്ഷിതമായിരിക്കും.പാസ്സിംഗ് മധ്യനിരക്കാരനായ റെനാറ്റോയെ മാറ്റി നിലവിൽ ഉള്ള ഡിഫൻസീവ് മിഡ്ഫീൽഡർമാരിൽ സിറ്റിയിൽ തരക്കേടില്ലാതെ കളിക്കുന്ന ഫെർണാണ്ടീന്യോയെയോ അല്ലെങ്കിൽ ഫാബീന്യോയെയോ കൂടി ടീമിലെടുത്ത് ആദ്യ ഇലവനിൽ കാസെമീറോക്കൊപ്പം കളിപ്പിച്ചാൽ ഡിഫൻസ് ഇപ്പോഴത്തേക്കാൾ ഭേദപ്പെടുമെന്ന് വിചാരിക്കുന്നു.
ഫെർണാണ്ടീന്യോയിൽ പൂർണ്ണമായ വിശ്വാസം എനിക്കില്ല.അനാവശ്യ മിസ്സ് പാസ്സുകൾ വരുത്തുകയും പൊസഷൻ നഷ്ടപ്പെടുത്തുകയും ചെയ്യുന്ന താരവുമാണ് ഫെർണാണ്ടീന്യോ.എന്നാലും കാസെമീറോക്കൊരു സഹായിയായി വർത്തിക്കാൻ കഴിഞ്ഞേക്കും.പക്ഷേ നിലവിലിൽ സന്തുലിതമായ ഈ മധ്യനിര മാറ്റാൻ ടിറ്റെ തയ്യാറാവില്ലെന്നുറപ്പ്.

മധ്യനിരയിലും അറ്റാക്കിനെയും യോജിപ്പിച്ച കണ്ണിയായി പൗളിന്യോ തന്റെ ജോലി കാസെമീറോയൊടൊപ്പം നിർവഹിച്ചു.നെയ്മർ സൃഷ്ടിച്ച അവസരങ്ങൾ മുതലാക്കുന്നതിൽ കൗട്ടീന്യോയും ജീസസും പിറകോട്ടടിച്ചു.നെയ്മറുടെ അതി സുന്ദരമായ അസിസ്റ്റ് ജീസസിന് തളികയിലെന്നവണ്ണം ലഭിച്ചെങ്കിലും അനാവശ്യമായി കയറി നിന്ന് ഓഫ് സൈഡിലായ ജീസസ് സൂന്ദരമായൊരു ഉറച്ച ഗോൾ നഷ്ടപ്പെടുത്തി.

സംഘടിതവും സിസ്റ്റമാറ്റികുമായ ഇംഗ്ലീഷ് ഡിഫൻസിനെ രണ്ടു തവണ ഭേദിക്കാൻ നെയ്മറിന് കഴിഞ്ഞെങ്കിലും തന്റെ പ്രതിഭ മുഴുവനും പുറത്തെടുക്കാൻ താരത്തിന് സാധിച്ചില്ല.ഡ്രിബ്ലിംഗ് മികവോടെ സ്പേസ് കണ്ടെത്തി  മികച്ച ആക്സലറേഷനോടെ തന്റെ മാരകമായ ടെക്നിക്കുകൾ ഉപയോഗിച്ച് നടത്തുന്ന ഡിഫൻസിനെ നെടു നീളെ കീറിമുറിക്കുന്ന മൂന്നേറ്റങ്ങൾ നെയ്മറിൽ നിന്നും അകന്നു നിന്നു.പകരം പൊസഷൻ നിലനിർത്തുന്നതിൽ ശ്രദ്ദ കേന്ദ്രീകരിക്കുകയായിരുന്നു താരം.അധിക സമയവും മധ്യനിരയിലോട്ട് ഇറങ്ങി പാസ്സിംഗുകളിൽ മുഴുകയായിരുന്നു.
മാത്രവുമല്ല നെയ്മർ മധ്യനിരയിൽ നിന്നും കയറ്റി കൊണ്ടു വരുന്ന ബോളുകൾ ബോക്സിന് മുന്നിൽ വച്ച് ഈസിയായ റൂട്ടിലൂടെ പാസ്സുകൾ നൽകാതെ സങ്കീർണമായ ഡിഫൻസിനിടയിലൂടെ പാസ്സുകളും ത്രൂ ബോളുകളും ചിപ്പ് ബോളുകളും നൽകി മുന്നേറ്റങ്ങൾ തുലയ്ക്കുന്നതും കാണാമായിരുന്നു. പ്രത്യേകിച്ചും ഉയരകൂടുതലുള്ള ഏരിയൽ എബിലിറ്റിയിൽ മികവു കാണിക്കുന്ന പ്രീമിയർ ലീഗിൽ പയറ്റി തെളിഞ്ഞ ഡിഫൻസിനു മുന്നിൽ ചിപ്പ് ബോളുകൾ ഫലവത്താകണമെന്നില്ല.നെയ്മർ തന്റെ സ്വത സിദ്ധമായ ഫോം പുറത്തെടുകാത്തത് ടീമിന്റെ മൊത്തത്തിലുള്ള ആക്രമണങ്ങളെയും നീക്കങ്ങളെയും തനതു സാംബാ താളത്തെയും കാര്യമായ രീതിയിൽ തന്നെ ബാധിച്ചു.അതിന്റെ പ്രതിഫലനമായിരുന്നു ഗോൾരഹിത സമനില.

കടുത്ത ഡിഫൻസീവ് സമര തന്ത്രങ്ങൾ തന്നെയായിരിക്കും ലോകകപ്പിലും ടിറ്റെയുടെ ബ്രസീലിന് നേരിടേണ്ടി വരിക.അതിനു മറു തന്ത്രം കളത്തിൽ വിജയകരമായി കണ്ടെത്തി മറികടന്നാലേ റഷ്യൻ ലോകകപ്പ് വിജയം യാഥാർത്ഥമാവൂ.ഇന്നലെ വെംബ്ലിയിൽ ഇംഗ്ലീഷുകാരുടെ മുൻനിര താരങ്ങളില്ലാതെയാണ് അവർ കളത്തിലിറങ്ങിയതെന്നോർക്കുക.എന്നിട്ടും അവരെ ബ്രേക്ക് ചെയ്ത് ഗോൾ സ്കോർ ചെയ്യാൻ നെയ്മർക്കോ ജീസസിനോ കൗട്ടീന്യോക്കോ കഴിയാതെ പോയത് ടിറ്റെ പുനർവിചിന്തനം നടത്തേണ്ട സംഗതിയാണ്. 
മാർച്ചിൽ ജർമനിക്കെതിരെ ബോൾ പൊസഷനിൽ മേധാവിത്വം കാണിച്ചതു കൊണ്ട് മാത്രം മൽസ്സരം ജയിക്കില്ല.റിസൽറ്റുണ്ടാകില്ല. ലാറ്റിനമേരിക്കയിലെ എല്ലാ ടീമുകളേയും പഞ്ഞിക്കിട്ട ബ്രസീൽ ടീമിന് കനത്ത വെല്ലുവിളി ആയിരിക്കും യൂറോപ്യൻ വമ്പൻമാരായ പവർ ഗെയിമിന്റെ വക്താക്കൻമാരുമായ ജർമനീ ഫ്രാൻസ് ഇംഗ്ലണ്ട് തുടങ്ങിയ കൗണ്ടർ അറ്റാക്കിംഗിൽ സ്പീഡി -കോമ്പിനേഷണൽ പാസ്സിംഗ് ഫുട്‌ബോൾ അപ്ലൈ ചെയ്തു കളിക്കുന്ന ടീമുകളിൽ നിന്നും ലോകകപ്പിൽ നേരിടേണ്ടി വരികയെന്നുറപ്പ്.
#Danish_Javed_Fenomeno

Tuesday, November 14, 2017



തിരികെ വരുമോ കറ്റനാസിയോ?






അസൂറികളുടെ പാരമ്പര്യമായ പ്രതിരോധാത്മക ഫുട്‌ബോൾ 2006 ഓടെ അവസാനിച്ചു കഴിഞ്ഞിരുന്നു.
കന്നവാരോ നെസ്റ്റ മാൾഡീനി കോസ്റ്റാകൂർട്ട യുഗം കഴിഞ്ഞതോടെ ഇറ്റലിയൻ ഫുട്‌ബോൾ തകർച്ചയിലാണ്.അതിൽ നിന്നും അൽപ്പമെങ്കിലും ഉയർച്ച ഉണ്ടായത് 2012 യൂറോയിലിയിരുന്നു.
കട്ട ഡിഫൻസീവ് സിസ്റ്റത്തിന് ക്ഷാമമുള്ള കഴിഞ്ഞ ഒരു പതിറ്റാണ്ടായുള്ള ഈ ജെനറേഷനിൽ കുറച്ചെങ്കിലും ലോക നിലവാരം പുലർത്തിയതും ബൊനൂച്ചി-ചെല്ലിനി-ബർസാഗിലി പ്രതിരോധം തന്നെയായിരുന്നു.ജനറേഷൻ ട്രാൻസാക്ഷൻ ചെയ്യുന്നതിൽ ഇറ്റാലിയൻ ഫുട്‌ബോൾ പരാജിതരാണെന്ന് അവരുടെ 2010 2014 2018 ലോകകപ്പ് റിസൽറ്റുകൾ തെളിയിക്കുന്നു.അവരുടെ ചരിത്രമെടുത്തു നോക്കിയാൽ ഇറ്റലിയുടെ കോർ എസി മിലാൻ ക്ലബായിരുന്നു.എസി മിലാന്റെയും സീരീ എയുടെയും തകർച്ച കൂടി അസൂറികളുടെ നിലവാര തകർച്ചക്ക് കാരണമാണെന്ന് ചേർത്തു വായിക്കാം.

2006 ൽ ഇറ്റലി ലോകകപ്പ് നേടുമ്പോൾ എസി മിലാന്റെ നിർണായകമായ പിർലോ - ഗട്ടൂസോ ജോഡിയായിരുന്നു എഞ്ചിൻ.യുവൻറസിന്റേ ബുഫൺ-കന്നാവാരോ-സംബ്രോട്ട ചേർന്ന കരുത്തുറ്റ പ്രതിരോധമായിരുന്നു അവരുടെ ശക്തി.1982 കപ്പടിക്കുമ്പോഴും 1994ൽ ഫൈനലിലെത്തിയപ്പോഴും മിലാൻ-യുവൻറസ് കൂട്ട്കെട്ടായിരുന്നു ഇറ്റാലിയൻ ഫുട്‌ബോളിന്റെ നട്ടെല്ല്.2006 ന് ശേഷമുള്ള മിലാന്റെ തകർച്ചയാണ് അസൂറികളെ നല്ല രീതിയിൽ തന്നെ ബാധിച്ചിരിക്കുന്നതായി കാണാം.

ഫുട്‌ബോളിൽ ഒരു ടീമിന്റെ ഫോമിൽ longevity നിലനിർത്തുന്നതിൽ പ്രധാന ഘടകമാണ് ജനറേഷനിന്റെ ട്രാൻസഷൻ.ഓരോ മേഖലയിലും മികവുറ്റ താരങ്ങളുടെ തലമുറ കൈമാറ്റം ചെയ്യുന്നതിൽ വിജയിച്ച ടീമാണ് ഇറ്റലി.
കഴിഞ്ഞ മൂന്നോ നാലോ പതിറ്റാണ്ടിലെ ഇറ്റാലിയൻ ഫുട്‌ബോൾ ചരിത്രം എടുത്തു നോക്കിയാലത് മനസ്സിലാകും.
എഴുപതികളിലെയും അറുപതുകളിലെയും ഫാച്ചെറ്റി-സെറ-ബുർഗ്നിച്ച്- മോറിനിയിലൂടെയും ശക്തമായ ഡിഫൻസീവ് സിസ്റ്റം എൺപതുകളിലെ കൂട്ടുകെട്ടായ കാബ്രിനി , കൊളൊവാറ്റി,ജന്റിലെ ,സ്കിറിയ തുടങ്ങിയവരിലൂടെ ബെർഗോമി, ബരേസി,മാൾഡീനി,കോസ്റ്റാകൂർട്ടയിലും പിന്നീട് ടസോട്ടി-നെസ്റ്റ-കന്നവാരോ-പസെട്ടോ-സംബ്രോട്ടയിലൂടെയും കൈമാറ്റം ചെയുകയായിരുന്നു അസൂറികൾ.
മധ്യനിരയീലും അറ്റാക്കിംഗിലും മസോള റിവേര ലൂയിജി റിവ ടർഡേലി കോണ്ടി റോസ്സി ബെർട്ടി ഡൊണാഡോണി കോണ്ടെ മാൻസീനി സ്ക്കില്ലാച്ചി ബാജിയോ സോല മസാറോ ലൂയിജി ബാജിയോ സിഗ്നോരി ആൽബെർട്ടിനി ഡിമാറ്റിയോ ക്രിസ്ത്യൻ വിയേരി ബാജിയോ ഡെൽപീയറോ ഇൻസാഗി അംബ്രോസിനി ടോട്ടി പെറോട്ടാ പിർലോ ഗട്ടൂസോ ഡിറോസി ടോണി തുടങ്ങിയ പ്രഗൽഭരായ താരങ്ങൾ ഇറ്റാലിയൻ ആക്രമണനിരയും മധ്യനിരയും കൃത്യമായ ഇടവേളകളിൽ തലമുറകളായി കൈമാറ്റം ചെയ്ത് വരുന്നു.ഗോൾ വലക്ക് കീഴിലാണേൽ ദിനോ ഹോഫ് പഗ്ലൂക്കാ ടോൾഡോ ബുഫൺ തുടങ്ങിയ ഇതിഹാസ താരങ്ങളായ കീപ്പർമാരെയും കഴിഞ്ഞ നാല്പ്പത് വർഷങ്ങൾക്കിടെ ലോക ഫുട്‌ബോളിന് ദർശിക്കാൻ കഴിഞ്ഞു.

കഴിഞ്ഞ ഒരു പതിറ്റാണ്ടായി ആക്രമണത്തിലും മധ്യനിരയിലും ഇറ്റലിയിൽ മികവുറ്റ താരങ്ങൾ ഉയർന്ന് വരുന്നില്ല.ഇൻസാഗിക്കും ലുകാ ടോണിക്ക് ശേഷം മികച്ചൊരു സ്ട്രൈകർ അസൂറികൾക്ക് ഇന്നും അന്യമാണ്.ടോട്ടിയെപ്പോലെയോ ബാജിയെപോലെയോ ഒരു അറ്റാക്കിംഗ് പ്ലേമേക്കർ ഇറ്റലിക്കിന്ന് സ്വപ്നം മാത്രമാണ്.പിർലോ ഒഴിച്ചിട്ട പൊസിഷൻ ശൂന്യമായി തന്നെ കിടക്കുന്നു.ഡിസ്ട്രോയർ എന്ന പൊസിഷനെ നിർവചിച്ച ഗട്ടൂസോയുടെ നിലവാരത്തിലെത്താൻ വെറാറ്റിക്ക് കഴിയുന്നില്ല.ഒരു കാലത്ത് വീയേരിയും ഡെൽപീറോയും ബാജിയോയും ടോട്ടിയും ആക്രമണങ്ങൾ നയിച്ച സ്ഥാനത്തിന്ന് ഇമ്മൊബൈലും ഇൻസിഗ്നയും കൻഡ്രേവയും ഗബിയാഡിനിയും പോലുള്ള ശരാശരിക്കാരായ ആക്രമണനിര അസൂറികളുടെ പാരമ്പര്യ ത്തിന് ഒട്ടും ചേരുന്നതല്ല.ബ്രസീലിൽ ജനിച്ചു ഇറ്റലിക്ക് വേണ്ടി കളിക്കുന്ന ജോർജീന്യോയും ഏഡറും അവസരത്തിനുയർന്നില്ല.പ്രതിരോധത്തിലാണെങ്കിൽ മാൾഡീനി നെസ്റ്റ കന്നവാരോ ലെഗസിക്ക് പകരം വെക്കാൻ പോന്നവർ ഇല്ല.

വലയ്ക്ക് കീഴിൽ ബുഫൺ ഉള്ളത് മാത്രമായിരുന്നു അസൂറികളുടെ ആശ്വാസവും ആത്മവിശ്വാസവും,മൂന്ന് ഫുട്‌ബോൾ തലമുറകളേ കൂട്ടിയിണക്കുന്ന കണ്ണിയായ Longevity എന്ന പദത്തിന്റെ പര്യായമായ പ്രിയപ്പെട്ട ജിജീ ബുഫൺ ഇനി ഇറ്റാലിയൻ ജനതയുടെ സ്വപ്നങ്ങളെ സംരക്ഷിക്കാനില്ല.പുകൾപെറ്റ അസൂറി പ്രതിരോധത്തെയും മറികടന്ന് എതിരാളികൾ കുതിച്ചു വരുമ്പോഴും അസൂറിപ്പടയുടെ ആരാധകർക്ക് പേടിയുണ്ടായിരുന്നില്ല. ,കാരണം ചോരാത്ത കൈകളുമായി ബുഫൺ എന്ന ചിലന്തി മനുഷ്യൻ ഗോൾ വലയ്ക്ക് കീഴിലുണ്ടെന്നുള്ള ധൈര്യമായിരുന്നു അവരുടെ ആത്മവിശ്വാസം.2006 ലോകകപ്പ് അസൂറികൾക്ക് ചാർത്തി നൽകുന്നതിൽ കന്നവാരോയെക്കാളും പിർലോയെക്കാളും നിർണായകമായത് ബുഫണിന്റെ ഉരുക്ക് കൈകളായിരുന്നു.
ലോകകപ്പിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും അർഹതപ്പെട്ടത് ബുഫണിനായിരുന്നു.രണ്ട് പതിറ്റാണ്ടായുള്ള കരിയർ അവസാനിക്കുകയാണ്.അങ്ങനെ ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റ പ്രതിരോധാത്മക കാലഘട്ടവും സുവർണ കാലഘട്ടവുമായ തെണ്ണൂറുകളിലെ അവസാന ഇതിഹാസ സാന്നിധ്യവും കളമൊഴിയുകയാണ്.ലെവ് യാഷിനും ദിനോ സോഫിനും ഒളിവർ കാനിനും ഗോർഡൻ ബാങ്ക്സിനുമൊപ്പം ഒരു പേര് കൂടി ചേർത്തു വായിക്കാം.
ജിയാൻ ലൂയിജീ ബുഫൺ ഗുഡ് ബൈ
BY - Danish Javed Fenomeno
Unpredictability of African football in World cup 



ആഫ്രിക്കൻ ഫുട്‌ബോളിനെ ലോകകപ്പിന് മുമ്പ് അളക്കാൻ പ്രയാസകരമാണ്.പ്രവചനാതീതമാണ്,ഒരു പക്ഷേ അൽഭുത കുതിപ്പ് നടത്തിയേക്കാം അല്ലെങ്കിൽ പ്രതീക്ഷകൾക്കൊത്തുയരാനാകാതെ തകർന്നടിഞ്ഞേക്കാം.1990 ലെ അൽഭുതം റോജർ മില്ലയുടെ കാമറൂൺ ,2002 ലെ ദീയൂഫിന്റെയും ഹെൻറി കാമറയുടെയും ബൗബ ദിയോപിന്റെയും സെനഗൽ, 2010ലെ മുൻതാരിയുടെ ഗ്യാനിന്റെ അസമാവായുടെ എസ്സിയാന്റെ ഘാന തുടങ്ങിയവർ അപ്രവചനീമാം വിധം ലോകകപ്പ് ക്വാർട്ടറിൽ കടന്ന് ചരിത്രം സൃഷ്ടിച്ച അൽഭുത ടീമുകൾ.നിർഭാഗ്യം കൊണ്ട് മാത്രമായിരുന്നു 2010ലെ ഘാനക്ക് സെമി നിഷേധിച്ചത്.


ഇനി പ്രതീക്ഷകളേറെ നൽകി അതിനൊത്തു ഉയരാനാകാതെ പോയ ആഫ്രിക്കൻ ടീമുകളുമുണ്ട് താരസമ്പന്നമായിരുന്നു 1998ലെ സൂപ്പർ ഈഗിൾസ്.ലോകകപ്പിൽ സെമി വരെയെങ്കിലും മുന്നേറുമെന്ന് ഞാൻ കരുതിയ ടീം.ജെജെ ഒകോച്ചയെന്ന അതികായകനായ പ്ലേമേക്കർ സൺഡേ ഒലിഷെയെന്ന മിന്നും സ്ട്രൈകർ റഷീദ് യാക്കിനി ,കാനു , താരിബോ വെസ്റ്റ് തുടങ്ങിയവരടങ്ങിയ ടീം രണ്ടാം റൗണ്ടിൽ ദുർബലമാം വിധം തകർന്നടിഞ്ഞു.
2006 ലെ ദ്രോഗ്ബയുടെ ഐവറി കോസ്റ്റ്. ടൂറെ സഹോദരൻമാർ ,എബൂയ ,സകോറ ,കാലൂ ബാകരി കോനെ തുടങ്ങി ഒരുപാട് സൂപ്പർ യൂറോപ്യൻ താരങ്ങളടങ്ങിയ ടീം മുന്നേറുമെന്ന് കരുതിയിരുന്നു പക്ഷേ ആദ്യ റൗണ്ടിൽ തന്നെ പോയി.ഇത്തവണ ആരിലും വലിയ പ്രതീക്ഷകൾ ഇല്ല.പക്ഷേ മൊറോക്കോ സെനഗൽ എന്നീ രണ്ട് ടീമുകൾ അൽഭുതം സൃഷ്ടിച്ചെക്കാം.ബെനാത്യ ,ദിറാർ ,കരീം അഹ്മദി സൗഫിയാൻ അംറബാത് തുടങ്ങി ഏതാണ്ട് എല്ലാ പൊസിഷനുകളിലും യൂറോപ്യൻ മുൻനിര ക്ലബുകളിൽ കളിക്കുന്ന താരനിരയുണ്ട് മൊറോക്കോക്ക്.സാദിയോ മാനെയുടെ സെനഗലും വ്യത്യസ്തരല്ല.യൂറോപ്യൻ ലീഗുകളിലെ മുൻനിരലിഗുകളിൽ കളിക്കുന്ന ഒരു പിടി താരങ്ങളുണ്ടവർക്ക്.നൈജീരിയ പിന്നെ എല്ലാ ലോകകപ്പിലും ആഫ്രിക്കൻ ഫേവറൈറ്റുകളാണ് മുൻപത്തേ അവരുടെ ലോകകപ്പ് ടീമുകളെ അപേക്ഷിച്ച് ഇത്തവണ വലിയൊരു താരസമ്പത്തൊന്നുമില്ലാതെയാണ് ലോകകപ്പിൽ വരുന്നത്.എന്നാലും താരതമ്യേനെ മികവുറ്റ മധ്യനിരയും ആക്രമണനിരയുമുണ്ടവർക്ക് മികേലും ഇവോബിയും ഹീനാച്ചോയും അഹമദ് മൂസ്സയും തുടങ്ങീ പ്രീമിയർ ലീഗിലെ എന്തിനും പോന്ന ഒരു പറ്റം പോരാളികളുണ്ട് സൂപ്പർ ഈഗിൾസിന്.സലാഹിന്റെ മികവാണ് ഈജിപ്തിന്റെ മുന്നേറ്റങൾക്ക് ആയുസ്സ് പകരുക.
എങ്കിലും നൈജീരിയ മൊറോക്കോ സെനഗൽ മൂന്ന് ടീമിലുമാണ് ആഫ്രിക്കയിൽ നിന്നും ഞാൻ പ്രീ ക്വാർട്ടർ അല്ലെങ്കിൽ ക്വാർട്ടർ സാധ്യത നൽകുന്നത്.
പക്ഷേ ഈജിപ്തിനെയും കരുതിയിരിക്കാം.ഒന്നുമില്ലായ്മയിൽ നിന്നും അൽഭുതം സൃഷ്ടിച്ച് മറഡോണയുടെ അർജന്റീനയെ അട്ടിമറിച്ച കാമറൂൺ1990 ഉം സിദാന്റെ ഫ്രാൻസിനെ അട്ടിമറിച്ച സെനഗൽ2002 ഉം വമ്പൻ ടീമുകൾക്ക് ഒരു പാഠമാണ്.എൽഹാജി ദിയൂഫിന്റെയോ മില്ലയുടെയോ പതിപ്പാകാൻ 2018 ൽ സാദിയോ മാനെക്കോ സലാഹിനോ സാക്കിനിക്കോ മൂസ്സക്കോ ഇവോബിക്കോ കഴിയട്ടെ...

#DJ
~ റഷ്യൻ ലോകകപ്പിലെ അറബ് വസന്തം ~



ചരിത്രത്തിൽ ഇതാദ്യമായി ലോകകപ്പിന് അറബ് ലോകത്ത് നിന്നും നാല് രാജ്യങ്ങൾ.ഇന്നലെ നടന്ന ആഫ്രിക്കൻ ലോകകപ്പ് യോഗ്യതാ മൽസരത്തിൽ യുവൻറസ് വിംഗ് ബാക്ക് മെഹ്ദി ബെനാത്യയും ഫെനർബാച്ചെ ഡിഫന്റർ നബീൽ ദിറാറും നേടിയ ഗോളുകൾക്ക് ഗെർവീന്യോയുടെ ഐവറികോസ്റ്റിനെ തോൽപ്പിച്ചാണ് നീണ്ട ഇരുപത് വർഷങ്ങൾക്ക് ശേഷം മുസ്തഫ ഹാജിയെന്ന അതുല്ല്യ പ്ലേമേക്കറുടെ പിൻമുറക്കാർ റഷ്യൻ ലോകകപ്പ് കളിക്കാനെത്തുന്നത്.ഹാജിയുടെ സുവർണ കാലഘട്ടമായ 1994 ലും 1998ലുമായിരുന്നു മൊറോക്കോ അവസാനമായി ലോകകപ്പ് കളിച്ചത്.ഒരു പിടി മികച്ച താരങ്ങളുമായാണ് മൊറോക്കോയുടെ വരവ്.സൂപ്പർ താരങ്ങളായ ബെനാത്യ ,നബീൽ ഇവരെ കൂടാതെ ഈ വർഷം റിയൽ മാഡ്രിഡിലെത്തിയ കൗമാര താരവും ഭാവി വാഗ്ദാനമായ അഷ്റഫ് ഹാക്കിമി,ലില്ലെയുടെ സ്റ്റോപ്പർ ബാക്കായ ഹംസ മെന്തിൽ ,ഡച്ച് വമ്പൻമാരായ ഫെയർനൂദിന്റെ മധ്യനിരക്കാരൻ കരീം അഹ്മദി ടർകിഷ് ജയന്റ് ഗാലറ്റ്സറയുടെ യുനിസ് ബെലനഡ,ഡച്ച് ചാമ്പ്യൻസായ അയാക്സിന്റെ ഹക്കീം സിയാക്,സൗതാംപറ്റണിന്റെ സൂഫിയാൻ ബൂഫൽ ഷാൽക്കയുടെ അമീൻ ഫെയർനൂദിന്റെ മുന്നേറ്റകാരൻ സൂഫിയാൻ അംറബ്രാത് തുടങ്ങിയ യൂറോപ്യൻ വമ്പൻ ക്ലബുകളിൽ കളിക്കുന്ന താരങ്ങളുമായാണ് അറ്റ്ലസ് ലയൺസിന്റെ റഷ്യയിലേക്കുള്ള പടയോട്ടം.
2006 ന് ശേഷം ആദ്യമായി യോഗ്യത നേടിയ തുനീസ്യ ലിബിയയെ സമനിലയിൽ തളച്ചാണ് ലോകകപ്പിലേക്ക് ടിക്കറ്റെടുത്തത്.മൂന്ന് ഗോളടിച്ച യുസഫ് സാകിനിയാണ് തുനീസ്യയെ മുന്നിൽ നിന്നും നയിക്കുന്നത്.അഞ്ചാം തവണയാണ് തുനീസ്യ ലോകകപ്പിന് യോഗ്യത നേടുന്നത്.2006 ൽ ബ്രസീൽ വംശജനായ സ്ട്രൈകർ ഫ്രാൻസിലൂഡോ സിൽവയുടെ മികവിലായിരുന്നു തുനീസ്യ ലോകകപ്പ് യോഗ്യത നേടിയിരുന്നത്.ആഫ്രിക്കയിൽ നിന്നാദ്യമായി റഷ്യയിലേക്ക് യോഗ്യത നേടിയ മുഹമ്മദ് സലാഹിന്റെ ഈജിപ്ത് ആണ് മറ്റൊരു അറബ് രാജ്യം.നീണ്ട 28 വർഷങ്ങൾക്ക് ശേഷമാണ് ലോകകപ്പ് കളിച്ച ആദ്യ ആഫ്രിക്കൻ രാഷ്ട്രവും ലോകകപ്പിൽ ഗോളടിച്ച പ്രഥമ ആഫ്രിക്കൻ ടീമെന്ന ഖ്യാതിയുമുള്ള ഈജിപ്ത് തങ്ങളുടെ മൂന്നാം ലോകകപ്പിലേക്ക് യോഗ്യത നേടിയത്.
കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടെ ഈജിപ്തിന്റെ സുപ്പർ താരങ്ങളായിരുന്ന മുഹമ്മദ് അബുട്രിക്കക്കും അമർ സാക്കിക്കും അഹമ്മദ് ഹസനും കഴിയാനാകാതെ പോയ നേട്ടമാണ് ലിവർപൂൾ സൂപ്പർ സ്ട്രൈക്കറായ സലാഹ് യാഥാർത്ഥ്യമാക്കിയത്.സലാഹിനെ കൂടാതെ ആഴ്സനലിന്റെ മുഹമ്മദ് അൽനെനി ,സ്റ്റോക് സിറ്റിയുടെ റമദാൻ സൊബി ,വിഗാന്റെ സാമ് മോറസി കൂടാതെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഈജിപ്ഷ്യൻ വല കാക്കുന്ന ഇസ്സാം ഹൈദറിയുടെ പരിചയ സമ്പന്നത കൂടിയാവുമ്പോൾ ഒട്ടു മോശമല്ലാത്ത താരസമ്പത്ത് തന്നെയുണ്ട് ഈജിപ്തിന്.ഹൈദറി റഷ്യൻ ലോകകപ്പിൽ ഉറ്റു നോക്കുന്നത് ലോക റെക്കോർഡിലേക്കായിരിക്കും.ലോകകപ്പിൽ ഏറ്റവും പ്രായമേറിയ ഗോൾ കീപ്പറാവാനുള്ള ഒരുക്കത്തിലാണ് ഹൈദറി.നിലവിൽ നാല്പ്പത്തിനാല് വയസ്സുള്ള താരം 2018 ലോകകപ്പിൽ കളിക്കുമ്പോൾ 45 ആം വയസ്സിലായിരക്കും വല കാക്കുക
ഏഷ്യയിൽ നിന്നും നേരത്തെ യോഗ്യത നേടിയ ഏക അറബ് രാജ്യമായ സൗദി അറേബ്യ 2006 ന് ശേഷം ആദ്യമായാണ് ലോകകപ്പിലേക്ക് യോഗ്യത നേടുന്നത്.ഏഷ്യൻ ഫുട്‌ബോൾ ഇതിഹാസങ്ങളായ അൽ ജബർ - ഒവൈറാൻ മാരുടെ സുവർണ കാലഘട്ടത്തിൽ തുടർച്ചയായി നാല് തവണ ലോകകപ്പ് കളിച്ച ശേഷം 2010 ,14 ലോകകപ്പുകളിൽ യോഗ്യത നേടാനാകാതെ നിരാശപ്പെടുത്തിയ ഹരിതപ്പടക്ക് ഇത് തിരിച്ചുവരവിന്റെ നല്ല കാലമാണ്.മുഹമ്മദ് സലാവി നവാഫ് ആബിദ് യഹ്യാ ഷെഹ്രി തുടങ്ങിയ സൗദി ലീഗിലെ അൽ അഹ്ലി അൽ നാസർ അൽ ഹിലാൽ തുടങ്ങിയ ക്ലബുകളിലെ താരങ്ങളാണ് സൗദിയുടെ കരുത്ത്.
അറബ് മേഖലയിൽ നിന്നും ലോകകപ്പിൽ കളിച്ച ടീമുകൾ & റെക്കോർഡ്സ്
2014 - അൽജീരിയ
2010 - അൽജീരിയ
2006 - സൗദി , തുനീസ്യ
2002 - സൗദി , തുനീസ്യ
1998 - സൗദി തുനീസ്യ ,മൊറോക്കോ
1994 - സൗദി ,മൊറോക്കോ
1990 - ഈജിപ്ത് , യുഎഇ
1986 - ഇറാഖ്, അൽജീരിയ , മൊറോക്കോ
1982 - കുവൈത്ത് ,അൽജീരിയ
1978 - തുനീസ്യ
1974 -
1970 - മൊറോക്കോ
1966 -
1962 -
1958 -
1954 -
1950 -
1938 -
1934 - ഈജിപ്ത്
1930 -
മൊറോക്കൊ
കളിച്ച ലോകകപ്പുകൾ - 4
വിജയം - 2
തോൽവി - 6
സമനില - 4
അടിച്ച ഗോളുകൾ - 12
വഴങ്ങിയ ഗോളുകൾ - 18
മികച്ച റിസൾട്ട് - 1986 ( പ്രീ ക്വാർട്ടർ)
ഗോൾ സ്കോറേഴ്സ് -
അബ്ദർ റസാക്ക് ഖൈരി( 2 Goal)
അബ്ദൽ ജലീൽ ഹദ്ദാ(2 Goal)
സലാഹദ്ദീൻ ബസിർ (2 Goal)
അൽജീരിയ
കളിച്ച ലോകകപ്പുകൾ - 4
വിജയം - 3
തോൽവി - 7
സമനില - 4
അടിച്ച ഗോളുകൾ - 13
വഴങ്ങിയ ഗോളുകൾ - 17
മികച്ച റിസൾട്ട് - 2014 ( പ്രീ ക്വാർട്ടർ)
ഗോൾ സ്കോറേഴ്സ് -
സലാഹ് അസദ് - 2 ഗോൾ
ഇസ്ലാം സ്ലിമാനി - 2 ഗോൾ
അബ്ദുൽമൗമനെ ജാബൂ - 2 ഗോൾ
സൗദി അറേബ്യ
കളിച്ച ലോകകപ്പുകൾ - 4
വിജയം - 2
തോൽവി - 9
സമനില - 2
അടിച്ച ഗോളുകൾ - 10
വഴങ്ങിയ ഗോളുകൾ - 31
മികച്ച റിസൾട്ട് - 1994 ( പ്രീ ക്വാർട്ടർ)
ഗോൾ സ്കോറേഴ്സ് ( >2) -
അൽ ജബർ - 3
ഫുവാദ് അമീൻ - 2
തുനീസ്യ
കളിച്ച ലോകകപ്പുകൾ - 4
വിജയം - 1
തോൽവി - 7
സമനില - 4
അടിച്ച ഗോളുകൾ - 8
വഴങ്ങിയ ഗോളുകൾ - 17
മികച്ച റിസൾട്ട് - 1978&2006 ( Group 3rd)
ഗോൾ സ്കോറേഴ്സ്(>2) -
ഈജിപ്ത്
കളിച്ച ലോകകപ്പുകൾ - 2
വിജയം -
തോൽവി - 2
സമനില - 2
അടിച്ച ഗോളുകൾ - 3
വഴങ്ങിയ ഗോളുകൾ - 6
മികച്ച റിസൾട്ട് - 1934 ആദ്യ റൗണ്ട്
ഗോൾ സ്കോറേഴ്സ്(>2) -
അബ്ദുൾറഹ്മാൻ ഫൗസി - 2 ഗോൾ
(ലോകകപ്പിൽ ഗോളടിക്കുന്ന ആദ്യ ആഫ്രിക്കൻ താരം, 1970 വരെ ആഫ്രിക്കയിൽ നിന്നും ഒരു രാഷ്ട്രവും ലോകകപ്പിലേക്ക് യോഗ്യത ലഭിച്ചിരുന്നില്ല.1970 വരെ ഗോളടിച്ച ഒരേയൊരു ആഫ്രിക്കൻ താരമായി ഫൗസി നില നിന്നിരുന്നു.ഹംഗറിക്കെതിരെ ആദ്യ റൗണ്ടിൽ ഇരട്ട ഗോളടിച്ചതിന് ശേഷം മൂന്നാം ഗോൾ നേടിയെങ്കിലും റഫറി അനുവദിക്കാത്തത് കാരണം ഫൗസിക്ക് നഷ്ടപ്പെട്ടത് ഹാട്രികായിരുന്നു)
ഇറാഖ്
കളിച്ച ലോകകപ്പുകൾ - 1
വിജയം -
തോൽവി - 3
സമനില -
അടിച്ച ഗോളുകൾ - 1
വഴങ്ങിയ ഗോളുകൾ - 4
മികച്ച റിസൾട്ട് - 1986 Group
ഗോൾ സ്കോറേഴ്സ്(>2) -
കുവൈത്ത്
കളിച്ച ലോകകപ്പുകൾ - 1
വിജയം -
തോൽവി - 2
സമനില - 1
അടിച്ച ഗോളുകൾ - 2
വഴങ്ങിയ ഗോളുകൾ - 6
മികച്ച റിസൾട്ട് - 1982( Group )
ഗോൾ സ്കോറേഴ്സ്(>2) -
യുഎഇ
കളിച്ച ലോകകപ്പുകൾ - 1
വിജയം -
തോൽവി - 3
സമനില -
അടിച്ച ഗോളുകൾ - 2
വഴങ്ങിയ ഗോളുകൾ - 11
മികച്ച റിസൾട്ട് - 1990( Group)
ഗോൾ സ്കോറേഴ്സ്(>2) -
2018 റഷ്യൻ ലോകകപ്പ് സൗദിയുടെയും മൊറോക്കയുടെയും തുനീസ്യയുടെയും അഞ്ചാം ലോകകപ്പും ഈജിപ്തിന്റെ മൂന്നാം ലോകകപ്പുമായിരിക്കും.സലാവിയും ബെനാത്യയും സാക്കിനിയും മുഹമ്മദ് സലാഹും തങ്ങളുടെ ടീമുകളെ മുന്നോട്ട് നയിക്കാൻ പ്രാപ്തിയുള്ള താരങ്ങളാണ്.പ്രത്യേകിച്ചും യുവൻറസ് സൂപ്പർ താരം ബെനാത്യയുടെ മൊറോക്കോയെയും ലിവർപൂൾ വിംഗർ സലാഹിന്റെ ഈജിപ്തിനെയും കരുതിയിരിക്കുക.റഷ്യയിലെ കറുത്ത കുതിരകളാകാൻ സാധ്യതയുള്ള രണ്ടു ടീമുകളാണ്.
By - Danish Javed Fenomeno



A RARE STORY OF FOOTBALL ANGEL GARRINCHA
October 28

ഒരിക്കൽ ബ്രസീലിയൻ ക്ലബ് ബൊട്ടഫൊഗോയുടെ ലീഗ് മൽസ്സരം നടക്കുന്നതിന് മുമ്പ് ; ഡ്രസ്സിംഗ് റൂമിൽ കളിക്കാരും കോച്ചിംഗ് സ്റ്റാഫുമെല്ലാം ഗ്രൗണ്ടിലേക്ക് അവസാന ഘട്ട പരിശീലന ത്തിനൊരുങ്ങുന്നു.എല്ലാവരും ഗ്രൗണ്ടിലേക്ക് പോയതോടെ റൂമിൽ ബാക്കിയായ പുതുതായി ക്ലബിൽ ജോയിൻ ചെയ്ത ഒരു കളിക്കാരന്റെ ശ്രദ്ധ റൂമിൽ ഒരു കൂസ്സലുമില്ലാതെ കിടന്നുറങ്ങുന്ന താരത്തിലേക്കായി. കോച്ചും സ്റ്റാഫുകളും സഹതാരങ്ങളും ഈ താരം ഉറങ്ങുന്നത് കണ്ട് ഒന്നു വിളിച്ചുണർത്താനേ ശ്രമിക്കുന്നില്ല.ക്ലബിൽ പുതുതായി ജോയിൻ ചെയ്ത ഈ കളിക്കാരൻ കിടന്നുറങ്ങുന്ന താരത്തിന്റെ അടുത്ത് ചെന്ന് വിളിച്ചുണർത്താൻ ശ്രമിക്കുന്നു.എന്നാൽ ഇത് കണ്ട് ഓടിയെത്തിയ ബൊട്ടഫോഗോ കോച്ച് ഉണർത്താൻ ശ്രമിച്ച പുതിയ കളിക്കാരനെ ശകാരിക്കുന്നു.
അവനോട് കോച്ച് പറഞ്ഞതിങ്ങനെ " നീ അദ്ദേഹത്തെ വിളിച്ചുണർത്തി അദ്ദേഹത്തിന്റെ ഉറക്കം കളഞ്ഞാൽ നമ്മുടെ ടീം ഇന്ന് തോൽക്കും . മാനസികോല്ലാസത്തിനും ശാരീരികോന്മേഷത്തിനും വേണ്ടി മൽസ്സരത്തിന് മുമ്പ് ഒരു മണിക്കൂറോളം നേരം ഉറങ്ങുന്നത് അദ്ദേഹത്തിന്റെ ശീലമാണ് അത് തടസ്സപ്പെടുത്തരുത് " വളരെ വിചിത്രമായ ഈ ശീലം കണ്ട് അവൻ അമ്പരന്നു.കളിക്കു മുമ്പ് ശരീരം മാക്സിമം വ്യായാമം ചെയ്ത് ബോഡിയെ കളിക്കാൻ പാകത്തിൽ മെനഞ്ഞെടുക്കുന്നതിന് പകരം ഈ മനുഷ്യൻ ഇവിടെ കിടന്നുറങ്ങുന്നു,ഉണർന്നെണീറ്റയുടനെ മൽസരത്തിനിറങ്ങുന്നു. ആരെയും അൽഭുതപ്പെടുത്തുന്ന വിചിത്രമായ ഈ ശീലത്തിനുടമ ആരാണന്നെല്ലേ ?
കാൽപ്പന്തുകളിക്ക് താളബോധവും സൗന്ദര്യാത്മകതയും ആസ്വാദനവും വേണ്ടുവോളം പകർന്നു നൽകാൻ ദൈവം ഭൂമിയിലേക്ക് ഒരു മാലാഖയെ അയച്ചു.വളഞ്ഞ കാലുള്ള ഒരു മാലാഖയെ ; മാനുവൽ ഫ്രാൻസിസ്കോ ഡോസ് സാന്റോസ് എന്ന മാനെ ഗാരിഞ്ച..!!
ലോകം അദ്ദേഹത്തെ വിളിച്ചു ഫുട്‌ബോൾ മാലാഖയെന്ന്...ആ മാലാഖ സുന്ദര ഫുട്‌ബോളിന്റെ സ്വർഗ ഭൂമിയായ ബ്രസീലിലെ റിയോയിൽ പിറവിയെടുത്തിട്ട് ഇന്നത്തേക്ക് 83 വർഷങ്ങൾ തികയുന്നു.
പെലെയോ ഗാരിഞ്ചയോ എക്കാലത്തെയും മികച്ച താരം ആരാണെന്ന് ബ്രസീലിലെ പഴമക്കാരോട് ചോദിച്ചാൽ അവർ പറയുന്നൊരു സ്ഥിരം ചൊല്ലുണ്ട്
" പെലെ ഈസ് ദ ഗ്രേറ്റസ്റ്റ് പ്ലെയർ ഓഫ് ആൾ ടൈം , ബട്ട് ഗാരിഞ്ച വാസ് ബെറ്റർ " 
സ്റ്റാറ്റസോ റെക്കോർഡുകളോ ഒന്നും വേണ്ട ഈയൊരു വാചകം മതി ഫുട്ബോൾ മാലാഖയുടെ ലോക ഫുട്‌ബോൾ ചരിത്രത്തിലെ റാങ്ക് അളക്കാൻ.
Happy Birthday to the Joy of the people , the Little Canary , Greatest Dribbler in the Universe.
the Football Angel, you will Lives in our hearts forever ..never be Forgotten..😍
By #Danish_Javed_Fenomeno